/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ പലവിധ പ്രശ്‌നങ്ങൾ പെട്ട് വെട്ടിലായ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ചിലർക്കെതിരെ പാർട്ടിയിൽ നിന്നും രൂക്ഷവിമർശനമുയരുന്നു.
പുതുതായി എത്തിയ സംസ്ഥാന പ്രസിഡന്റിനെ ഹൈജാക്ക് ചെയ്ത് പാർട്ടിയെ നശിപ്പിക്കുന്നത് മൂന്ന് പേരാണെന്ന രീതിയിലാണ് വിമർശനമുയർന്നിരിക്കുന്നത്.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് , െവെസ് പ്രസിഡന്റുമാരായ കെ.സോമൻ, അഡ്വ.ബി ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നാടകങ്ങൾ നടത്തുകയാണെന്നും സംസ്ഥാന പ്രസിഡന്റിനെ റബ്ബർ സ്റ്റാമ്പാക്കിയെന്നുമാണ് വിമർശനം.
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ്.കെ.തമ്പി സുരേഷ് തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് വിമർശനമുയർന്നിട്ടുള്ളത്.
ഇതിനിടെ ആനന്ദിനെ തള്ളിപ്പറഞ്ഞ ബി.ജെ.പി നടപടിക്കെതിരെ ആർ.എസ്.എസ് രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ പ്രതികരണത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തെയാണ് ആർഎസ്എസ് എതിർപ്പറിയിച്ചത്.
പ്രവർത്തകരുടെ വികാരം മാനിക്കാതെ നേതാക്കൾ സംസാരിക്കരുതെന്നും അതു താഴെത്തട്ടിൽ പ്രത്യാഘാതമുണ്ടാക്കുമെന്നും ആർ.എസ്.എസ് വ്യക്തമാക്കുന്നു.
ആനന്ദിന്റെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രാന്ത കാര്യവാഹ് പ്രസാദ് ബാബുവിനോടും ക്ഷേത്രീയ സമ്പർക്ക പ്രമുഖ് എം ജയകുമാറിനോടും ആർ.എസ്.എസ് നിർദേശിച്ചിരുന്നു.
ആനന്ദ് തമ്പിക്ക് 25 വർഷമായി ആർ.എസ്.എസ് പ്രവർത്തന പാരമ്പര്യമുണ്ടായിരുന്നു വെന്നായിരുന്നു ആർ.എസ്.എസ് ജില്ലാ നേതാക്കളുടെ പ്രതികരണം.
കരമന ജയനും സി.ശിവൻകുട്ടിയും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളും ചടങ്ങുകൾക്ക് എത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്ക് വേണ്ടി താഴേത്തട്ടിൽ ഇറങ്ങേണ്ട ആർ.എസ്.എസ് ഇടഞ്ഞ് നിൽക്കുന്നത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
കോർപ്പറേഷനിലെ വിവിധ വാർഡുകളിൽ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ചേരിപ്പോര് പാർട്ടിയെ വലയ്ക്കുകയാണ്.
വാർഡുകളിൽ മത്സരിക്കാൻ മികവുള്ളവരുടെ പട്ടിക തയാറാക്കിയ കോർകമ്മിറ്റി ചേർന്ന് സ്ഥാനാർഥി നിർണയം കഴി ഞ്ഞാൽ പട്ടികയിലുണ്ടായിരുന്ന മറ്റു പ്രവർത്തകരെ കണ്ട് നേതാക്കൾ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നു സംസ്ഥാന നേത്യത്വം ജില്ലാ പ്രസിഡന്റുമാർക്ക് ഇന്നലെ നിർദേശം നൽകി.
അതിലും വഴങ്ങാത്തവരെ പ്രാദേശിക നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കണമെന്ന് ആർഎസ്എസ് സംയോജകന്മാർക്കും നിർദേശം നൽകിയിട്ടുണ്ട്.
പാർട്ടി ജയിക്കാൻ സാധ്യതയുള്ള ഭൂരി ഭാഗം വാർഡുകളിലും ഈ പ്രശ്‌നങ്ങൾ നേരിടുന്നുവെന്നാണ് ജില്ലാ നേതാക്കൾ അഭിപ്രായെപ്പടുന്നത്. പാർട്ടിക്കുള്ളിൽ വിവിധ വിഭാഗങ്ങളായി പ്രവർത്തകർ ചേരിതിരിഞ്ഞതോടെ ജയസാധ്യതയെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us