തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയിലെ റേഷൻ വിതരണം നാളെ വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. ആറിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും.
ഏഴ് മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് 5.15 വരെ 77.96 ശത മാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റി. ഇന്നലെ മാത്രം 1,67,570 കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്.
സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എഎവൈ കാർഡുകാരിൽ 95.61 ശതമാനവും പിഎച്ച്എച്ച് വിഭാഗത്തിൽ 91.37 ശതമാവും റേഷൻ കൈപ്പറ്റിയിട്ടുണ്ട്.
ഗതാഗത കരാറുകാരുടെ പണി മുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു.
എന്നാൽ, സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ജനുവരിയിലെ റേഷൻ വിതരണം നാളെ വരെ ദീർഘിപ്പിച്ചത്.
ജനങ്ങൾക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ സമയബന്ധി തമായി എത്തിക്കാനുള്ള ചുമതല സർക്കാരിനെ പോലെ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റിറക്ക് ജീവനക്കാർക്കും വിവിധ തൊഴിലാളി സംഘടനകൾക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിതരണം റേഷൻ സുഗമമായി നടത്തുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.