തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിൻെറ ആസ്ഥാനമായ ഇന്ദിരാ ഭവനിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കെ.പി.സി.സി നേതൃത്വം.
അറിയിപ്പില്ലാതെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവൻ പരിസരത്ത് പ്രവേശിക്കരുതെന്നാണ് മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
നേതൃമാറ്റത്തെ സംബന്ധിച്ച് വാർത്തകൾക്കായി ചാനലുകളുടെ പ്രതിനിധികൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ദിരാ ഭവനിൽ തമ്പടിച്ചിരിക്കുകയായിരുന്നു.
ഓരോ മണിക്കൂറിലും നേതൃമാറ്റം സംബന്ധിച്ച വാർത്തകളും അപ് ഡേഷനുകളുമായി വാർത്ത സജീവമായി നിലനിൽക്കുന്നതിൽ അലോസരപ്പെട്ടാണ് ഇതാദ്യമായി കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ മാധ്യമ വിലക്ക് ഏർപ്പെടുത്തിയത്.
മുൻപ് പാർട്ടി നേതൃത്വത്തിന് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് നേതാക്കൾ പാർട്ടി ആസ്ഥാനത്തിൻെറ മുറ്റത്ത് പത്രസമ്മേളനം നടത്തിയ ഘട്ടത്തിൽ പോലും ഇന്ദിരാഭവനിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
രാജ് മോഹൻ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും അന്നത്തെ കെ.പി.സി.സി അധ്യക്ഷനായിരുന്ന കെ.മുരളീധരനെ അത്യന്തം ആക്ഷേപകരമായ ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് ഇന്ദിരാഭവനിൻെറ മുന്നിൽ പ്രതികരണം നടത്തിയത് അന്ന് ചാനലുകൾ ലൈവ് സംപ്രേഷണം നടത്തിയിപ്പോഴും വിലക്ക് ഉണ്ടായിരുന്നില്ല.
എന്നാൽ നേതൃമാറ്റ ചർച്ച സജീവമായതോടെ മാധ്യമങ്ങളെ പുറത്താക്കാനുളള കെ.പി.സി.സി നേതൃത്വത്തിൻെറ തീരുമാനം പാർട്ടിയിലെ മറ്റ് നേതാക്കളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.
നേതൃമാറ്റത്തെ പ്രതിരോധിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള മാധ്യമങ്ങളെ വിളിച്ച് വരുത്തി പ്രത്യേക അഭിമുഖം കൊടുത്ത അതേ നേതൃത്വമാണ് ഇപ്പോൾ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞിരിക്കുന്നത്.
മാധ്യമങ്ങളോടുളള സി.പി.എമ്മിൻെറ സമീപനത്തെ വിമർശിച്ചിരുന്ന കോൺഗ്രസ് നേതൃത്വം തന്നെയാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ഇന്നലെ രാവിലെ മുതൽ രാത്രി വരെ കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളുടെ പ്രതിനിധികൾ ഉണ്ടായിരുന്നു.
നേതൃമാറ്റം സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം എപ്പോൾ വേണമെങ്കിലും വന്നേക്കാമെന്ന കോൺഗ്രസിൽ നിന്ന് തന്നെയുളള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മാധ്യമങ്ങൾ അവിടെ ക്യാമ്പ് ചെയ്തത്.
വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങി പുറക്കേക്ക് പോകുമ്പോൾ കെ.പി.സി.സി അധ്യക്ഷൻ മാധ്യമ പ്രവർത്തകരോട് പരിഹാസച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു.
'' ഒന്നും പറയാനില്ല മക്കളെ.വേണമെങ്കിൽ ഒരു കടും ചായയെയും കുടിച്ചു പിരിഞ്ഞോളു. നിങ്ങളുടേത് വല്ലാത്ത ബുദ്ധിമുട്ട് തന്നെ,വേണമെങ്കിൽ രാത്രി ഭക്ഷണം ഏർപ്പാടാക്കാം" ഇതായിരുന്നു കെ.സുധാകരൻെറ ഇന്നലെത്തെ പ്രതികരണം.
ഇന്ന് വാർത്താ ശേഖരണത്തിൻെറ ഭാഗമായി ചില വാർത്താ ചാനലുകൾ എത്തിയപ്പോഴാണ് അനുമതിയില്ലാതെ പ്രവേശിക്കരുതെന്ന അറിയിപ്പ് ലഭിക്കുന്നത്.