/sathyam/media/media_files/2025/06/17/9sKncPo1gCaesz8ZaL1b.jpg)
തിരുവനന്തപുരം: എല്ലാ അനുമതികളും റദ്ദാക്കിയതിനെ തുടർന്ന് ഉപേക്ഷിച്ച ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് പാർക്ക് നിർമ്മിക്കാനുള്ള കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷയ്ക്ക് സർക്കാർ അനുമതി നൽകില്ല.
ചീഫ് സെക്രട്ടറി വിളിച്ച വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. റവന്യൂ, ഐ.ടി, കൃഷി, പരിസ്ഥിതി സെക്രട്ടറിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
കൃഷി സെക്രട്ടറിയും ഐ.ടി വകുപ്പിന്റെ കെ.എസ്.ഐ.ടി.എല്ലും പദ്ധതിയെ അതിശക്തമായി എതിർത്തു. പദ്ധതിയെക്കുറിച്ച് പരിശോധിക്കാം എന്നായിരുന്നു ഐ.ടി, റവന്യൂ വകുപ്പുകളുടെ നിലപാട്.
എന്നാൽ കൃഷി വകുപ്പ് അതിശക്തമായി എതിർത്തതോടെ പദ്ധതിയുടെ അനുമതി പരിഗണിക്കേണ്ടതില്ലെന്ന് ചീഫ്സെക്രട്ടറി നിലപാടെടുത്തു.
പദ്ധതി പരിഗണിക്കാൻ സർക്കാരിന് ശുപാർശ നൽകേണ്ടതില്ലെന്നും ചീഫ്സെക്രട്ടറി നിർദ്ദേശിച്ചു. ഇതോടെ ആറന്മുളയിലെ കെ.ജി.എസിന്റെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി തുടക്കത്തിലേ ഇല്ലാതായി.
ഐ.ടി ക്ലസ്റ്റർ തുടങ്ങാനായി ഭൂപരിഷ്കരണ ചട്ടങ്ങളിൽ ഇളവ് തേടി ഐ.ടി വകുപ്പിന് കെ.ജി.എസ് അപേക്ഷ നൽകിയിരുന്നു.
വിമാനത്താവളത്തിനായി ഏറ്റെടുത്ത കെ.ജി.എസ് ഗ്രൂപ്പിന്റെ 344 ഏക്കർ ഭൂമിയിൽ ഇലക്ട്രോണിക്സ് ക്ളസ്റ്റർ പദ്ധതിയായിരുന്നു ലക്ഷ്യം. അപേക്ഷ ജില്ലാ കളക്ടർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കും കൃഷിവകുപ്പിനും കൈമാറി.
പ്രദേശം കൃഷി ചെയ്യുന്ന നിലവും തണ്ണീർത്തടവുമായതുകൊണ്ട് കൃഷി വകുപ്പിന്റെ അനുമതിയില്ലാതെ റവന്യു വകുപ്പിന് നടപടിയെടുക്കാനാവുമായിരുന്നില്ല. കെ.ജി.എസ് പത്തനംതിട്ട ഇൻഫ്ര ലിമിറ്റഡ് എന്ന കമ്പനി ടി.ഒ.എഫ്.എൽ എന്ന പേരിലേക്ക് മാറ്റിയാണ് പുതിയ പദ്ധതിക്ക് അപേക്ഷ നൽകിയത്.
കൃഷി ചെയ്യുന്ന നിലവും തണ്ണീർത്തടവും നികത്തി ഒരു പദ്ധതിക്കും അനുമതി നൽകില്ലെന്ന് കൃഷി വകുപ്പ് നിലപാടെടുത്തു.
വയലുകൾ നികത്താൻ അനുവദിക്കില്ല. തൊണ്ണൂറ് ശതമാനവും നിലമായ ഭാഗത്താണ് പദ്ധതി നടപ്പാക്കാൻ നീക്കം. നിലം നികത്തിയാൽ വെള്ളക്കെട്ട് ഉണ്ടാകുമെന്ന് കൃഷി ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ എന്ന പേരില്‍ 600 കോടിയുടെ പദ്ധതിയുമായാണ് ‘ടേക്കിംഗ് ഓഫ് ടു ദ ഫ്യൂച്ചര്‍’ എന്ന പേരില്‍ കെ.ജി.എസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് സര്‍ക്കാറിനെ സമീപിച്ചത്.
വിമാനത്താവളത്തിനായി കണ്ടെത്തിയിരുന്ന 335.25 ഏക്കറില്‍ വികസിപ്പിക്കുന്ന പദ്ധതിവഴി ഒരു ലക്ഷം തൊഴിലവസരങ്ങളും ഭാവിയില്‍ 4000 കോടിയുടെ നിക്ഷേപവുമാണ് വാഗ്ദാനം ചെയ്തിരുന്നത്.
സംരംഭകര്‍ ചൂണ്ടിക്കാട്ടുന്ന ഭൂമിയില്‍ 156.45 ഏക്കര്‍ നെല്‍പ്പാടവും 13.77 ഏക്കര്‍ തണ്ണീര്‍ത്തടവുമാണ്. ഇത് പരിവര്‍ത്തനപ്പെടുത്താനാകില്ലെന്നാണ് കൃഷിവകുപ്പ് നിലപാട്.
തണ്ണീർത്തടവും നിലവും നികത്തി വിമാനത്താവളം നിർമ്മിക്കുന്നതിനെതിരെ വൻ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് പദ്ധതി കെ.ജി.എസ് ഉപേക്ഷിച്ചത്.
2016ൽ സംസ്ഥാന സർക്കാർ പദ്ധതിക്കുള്ള എല്ലാ അനുമതികളും റദ്ദാക്കിയിരുന്നു. 2018ലെ പ്രളയത്തിൽ പമ്പാ നദി കരകവിഞ്ഞൊഴുകിയപ്പോൾ പ്രധാന ജലസംഭരണിയായത് പദ്ധതി പ്രദേശമായിരുന്നു.
ആറൻമുള, കിടങ്ങന്നൂർ, മല്ലപ്പുഴശേരി വില്ലേജുകളിലാണ് ഈ സ്ഥലം. ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്ന ഭൂമിയായതിനാൽ തരംമാറ്റം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കൃഷി വകുപ്പ്. 90 ശതമാനം നിലവും തണ്ണീർതടവുമുള്ള പ്രദേശത്താണ് ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിക്ക് അനുമതി തേടിയത്.
ഇവിടെ നിലം നികത്തിയാൽ വെള്ളക്കെട്ട് ഉണ്ടാവുമെന്ന് കൃഷി ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആറന്മുളയിലെ നെൽവയലുകൾ നികത്താൻ അനുവദിക്കില്ലെന്നും നെൽപ്പാടം സംരക്ഷിക്കലാണ് വകുപ്പിന്റെ മുൻഗണനയെന്നും മന്ത്രി പി. പ്രസാദ് വ്യക്തമാക്കി.
2018ലെ പ്രളയത്തിൽ ഗുരുതരമായ ബുദ്ധിമുട്ട് അനുഭവിച്ച മേഖലയാണിത്. അനധികൃത നീക്കങ്ങൾ ഒന്നും അനുവദിക്കില്ല.
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ പല സ്ഥലവും അനധികൃതമായി നികത്തപ്പെട്ടിട്ടുണ്ട്. ഐ.ടി, വ്യവസായ വകുപ്പുകളെ കുറ്റം പറയില്ലെന്നും അവരുടെ മുന്നിൽ വന്ന ഫയൽ സ്വാഭാവിക നടപടിയുടെ ഭാഗമായാണ് കൈമാറിയതെന്നും മന്ത്രി പറഞ്ഞു.
വ്യവസായ പദ്ധതിക്ക് മറ്റേതെങ്കിലും ഭൂമി നോക്കുന്നതാണ് നല്ലത്. വികസനത്തോട് എതിർപ്പില്ല. റവന്യു വകുപ്പിന്‍റെ ഫയലിലാണ് കൃഷി വകുപ്പ് നിലപാട് അറിയിച്ചത്.
കൃഷി വകുപ്പിന്‍റെ നിലപാടിൽ മാറ്റമില്ല. വിഷയം സി.പി.ഐയിൽ ചർച്ച ചെയ്തിട്ടില്ല. മിച്ചഭൂമിയായതിനാൽ ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂമിയില്ലാത്തവർക്ക് നൽകുമെന്നും അതിലെ തണ്ണീർത്തടം കൃഷിക്കായി ഉപയോഗിക്കുമെന്നും റവന്യൂ വകുപ്പും അറിയിച്ചു.