/sathyam/media/media_files/2025/08/27/images-1280-x-960-px318-2025-08-27-19-31-48.jpg)
തിരുവനന്തപുരം : ഒന്നിന് പിറകേ ഒന്നായി പുറത്ത് വരുന്ന സ്ത്രീ പീഡന പരാതികൾ കൊണ്ട് കേരള രാഷ്ട്രീയം കലങ്ങി മറിയുന്നു.
നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയുമായ സി. കൃഷ്ണകുമാറിനെതിരേ പാർട്ടിയിൽ നിന്നുയരുന്ന പീഡന പരാതിയാണ് ചർച്ച ചെയ്യപ്പെടുന്നത്.
പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് യുവതി നൽകിയ പരാതി പുറത്ത് വന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതി പ്രവാഹം ഏറ്റെടുത്ത് സമരരംഗത്തിറങ്ങിയ ബി.ജെ.പി വെട്ടിലായിരിക്കുകയാണ്.
രാഹുലിനെ രാജിവെപ്പിക്കാൻ പാലക്കാട്ട് ബി.ജെ.പി നടത്തുന്ന പ്രതിഷേധ സമരങ്ങൾ മുന്നിൽ നിന്ന് നയിച്ച കൃഷ്ണകുമാറിനെതിരായ പരാതി സ്ഥിരീകരിക്കപ്പെടുകയും അത് വാർത്തയായി വരുകയും ചെയ്തത് പാർട്ടിയെയും നേതൃത്വത്തെയും വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്.
പുറത്ത് വന്ന പരാതി കോടതി തള്ളിക്കളഞ്ഞതാണെന്ന വാദമാണ് കൃഷ്ണകുമാർ ഉയർത്തുന്നത്. എന്നാൽ പരാതിയിൽ ഇര ഉറച്ച് നിന്നാൽ കൃഷ്ണകുമാറിനും ബി.ജെ.പിക്കും കുരുക്ക് മുറുകിയേക്കും.
ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്താൽ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
നിലവിൽ സംസ്ഥാന അദ്ധ്യക്ഷന് നൽകിയ പരാതിയിൽ എന്ത് നടപടിയാവും ബി.ജെ.പി എടുക്കുകയെന്ന ചോദ്യവും ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പീഡനാരോപണങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ നിലപാട് കടുപ്പിച്ച രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയിൽ ഉയർന്ന പരാതി എങ്ങനെ കൈകാര്യം ചെയ്യുമെന്നതും ഉറ്റ് നോക്കപ്പെടുന്നു.
നിലവിൽ പരാതി തള്ളി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്ത് വന്നിട്ടുണ്ട്. മുമ്പ് വന്ന പരാതിയാണിതെന്നും 2022ലെ തദ്ദേശത്തിരഞ്ഞെടുപ്പിൽ ഇത് വലിയ വാർത്തായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൃഷ്ണകുമാറിനെതിരെ പരാതി ഉയർന്നതോടെ ബി.ജെ.പിയിലെ ഗ്രൂപ്പ്‌പോര് മൂർച്ഛിക്കുമെന്നും പറയപ്പെടുന്നു. സംസ്ഥാന അദ്ധ്യക്ഷന് ഇ-മെയിലിൽ നൽകിയ പരാതി ബി.ജെ.പിയിലെ ഒരു വിഭാഗം തന്നെ ചോർത്തിയെന്നും ഇത് പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ബി.ജെ.പിയിൽ ആവശ്യമുയർന്നിട്ടുണ്ട്.
മുരളീധരപക്ഷത്തെ പ്രമുഖനായ നേതാവ് കൃഷ്ണകുമാറിന് മുൻ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷുമായി വലിയ ബന്ധങ്ങളുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ ആരോപണത്തിന് പിന്നിലെ കൂടുതൽ വിശദാംശളങ്ങൾ പുറത്ത് വരാൻ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു.
ഇതിനിടെ സി.പി.എമ്മിലെ ഒരു യുവമന്ത്രിക്ക് നേരെ പീഡനാരോപണമുണ്ടെന്ന അഭ്യൂഹങ്ങളും നിലവിലെ രാഷ്ട്രീലയാന്തരക്ഷത്തിൽ ഉയർന്ന് കേൾക്കുന്നുണ്ട്.
ആരോപണത്തിന്റെ നെല്ലും പതിരും തിരിച്ചറിയാൻ കുറച്ച് സമയം കൂടി വേണ്ടി വന്നേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. സി.പി.എമ്മിലെ രപമുഖനായ യുവ മന്ത്രി ഗോവിന്ദൻ പക്ഷത്ത് നിന്നും പിണറായി പക്ഷത്തേക്ക് കൂറുമാറിയ ആളാണെന്നും പറയപ്പെടുന്നുണ്ട്.