തൊടുപുഴ: തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് നശിപ്പിച്ച വനം വകുപ്പിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ് എം തൊടപുഴ നിയോജകമണ്ഡലം നേതൃയോഗം.
65 വർഷത്തിലധികമായി കൈവശത്തിലുള്ള ഭൂമിയിലാണ് പള്ളി കുരിശ് സ്ഥാപിച്ചത്. ഈ പ്രദേശത്തെ വസ്തുവിന്റെ പട്ടയനടപടികൾ അടിയന്തിരമായി പൂർത്തിയാക്കി കൈവശക്കാർക്ക് പട്ടയം കൊടുക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നതാണ്.
മാത്രവുമല്ല ജോയിന്റ് വെരിഫിക്കേഷനും വസ്തുവിന്റെ അളവും ആരംഭിച്ചു കഴിഞ്ഞതാണ്. ആ വസ്തുവിലാണ് കുരിശ് സ്ഥാപിച്ചിരുന്നത്.
ജണ്ടക്കു വെളിയിലുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാൻ വനം വകുപ്പിനു യാതൊരു അവകാശവുമില്ല. കർഷകരുടെ കൈ വശമുള്ള കൃഷി സ്ഥലങ്ങളും റവന്യു ഭൂമിയും കൈയേറി വന വിസ്തൃതിവർദ്ധിപ്പിക്കാനുള്ള വനം വകുപ്പിന്റെ ഗൂഡ നീക്കാമാണിത്.
ഇതു അംഗീകരിക്കുന്ന പ്രശ്നമില്ലന്നു സംഭവ സ്ഥലവും വികാരിയച്ചനെയും സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ട നേതാക്കളായ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ എന്നിവർ പറഞ്ഞു.
ആരാധനക്കായി സ്ഥാ പിച്ച പരിപാവനമായ കുരിശിനെ അപമാനിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് മനോജ് മാമല, ജോണി മുണ്ടക്കൽ, ബിജു ഇല്ലിക്കൽ, ലിയോ ജോയി തുടങ്ങിവരും സംഘ ത്തിൽ ഉണ്ടായിരുന്നു.