/sathyam/media/media_files/2025/09/06/1001231568-2025-09-06-14-26-09.webp)
തൃശൂർ: തൃശൂർ കുന്നംകുളം കസ്റ്റഡി മർദനത്തിൽ പോലീസുകാർക്കെതിരെ സസ്പെൻഷന് ശുപാർശ. തൃശ്ശൂർ റേഞ്ച് ഡിഐജി റിപ്പോർട്ട് നൽകി.
ഉത്തര മേഖല ഐജിക്കാണ് റിപ്പോർട്ട് കൈമാറിയത്.
കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി രവാഡാ ചന്ദ്രശേഖറിൻ്റെ നിലപാട്.
എന്നാൽ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ച സാഹചര്യത്തിൽ വീണ്ടും നടപടി സ്വീകരിക്കാനാകുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ മർദിച്ച സംഭവത്തിൽ പൊലീസുകാരുടെ ഇൻക്രിമെന്റ് തടഞ്ഞുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചിരുന്നത്.
ഇതോടൊപ്പം ആരോപണ വിധേയരെ കുന്നംകുളം സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. പൊലീസുകാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.
സുജിത്തിനെ പൊലീസുകാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയർന്നു. ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.