/sathyam/media/media_files/2025/01/30/HflgC5MwKqnWic4iCCKP.jpg)
തൃശൂർ: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ ശേഷം പൊലീസ് കള്ള സ്ഫോടന കേസുണ്ടാക്കി കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
അനാവശ്യമായാണ് പൊലീസ് തല്ലിയതെന്ന് എസ്പി പോലും സമ്മതിച്ചതാണ്. കോൺഗ്രസ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്നത് കെട്ടിച്ചമച്ച കള്ളക്കേസാണ്.
അങ്ങനെ ഒരു സംഭവമില്ല. അതിൽ ഷാഫി പറമ്പിലിനെയും കോൺഗ്രസ് നേതാക്കളെയും പ്രതിയാക്കിയിരിക്കുകയാണ്. വാദി പ്രതിയാകുന്ന സ്ഥിതിയാണ്.
നൂറുകണക്കിന് പൊലീസ് വാനുകളും ജീപ്പുകളും രാത്രി മുഴുവൻ റോന്ത് ചുറ്റി വീടുകൾ കയറി കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കയറി നിരപരാധികളെ അറസ്റ്റു ചെയ്യുകയാണ്.
'ഗൗരവതരമായ സംഭവമാണ് പേരാമ്പ്രയിൽ നടക്കുന്നത്. ഇതു വേണ്ട, കേരളത്തിൽ ബംഗാൾ ആവർത്തിക്കരുതെന്നാണ് മുഖ്യമന്ത്രിയോടും കേരള പൊലീസിനോടും പറയാനുള്ളത്.
നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരെ കൊലക്കേസ് പ്രതികളെ പിടിക്കുന്നതു പോലെയാണ് വീട്ടിൽ നിന്നും കൊണ്ടു പോകുന്നത്. പ്രധാനപ്പെട്ട നേതാക്കളെ പ്രതികളാക്കി പിടിച്ചുകൊണ്ടുപോയാൽ കേരളം മുഴുവൻ പിണറായി പൊലീസിന് ഇതു ചെയ്യേണ്ടിവരും.
ഈ പരിപാടി നിർത്തണമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരോട് ഓർമ്മപ്പെടുത്തുകയാണ്. ഇല്ലെങ്കിൽ നിങ്ങളൊക്കെ ഇരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ വരും. ഞങ്ങളെ വരുത്തരുത് എന്നാണ് വിനയപൂർവം പറയാനുള്ളതെന്നും സതീശൻ പറഞ്ഞു.