/sathyam/media/media_files/2025/07/15/k-rajan-2025-07-15-21-59-50.jpg)
തൃശൂർ: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവന്ന ധനസഹായം അവസാനിച്ചെന്ന മാധ്യമ പ്രചാരണം തെറ്റാണെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.
ബോധപൂർവം ജനങ്ങൾക്കിടയിൽ ആശങ്കപരത്താൻ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന തിയതിവരെ സഹായം തുടരുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്.
അത് തുടരുമെന്നും ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരന്തബാധിതർക്ക് അവരുടെ ജീവനോപാധികൾ തടസ്സപ്പെടുന്ന സാഹ​ചര്യത്തിൽ പ്രാഥമികമായി മൂന്ന് മാസം വരെ ദുരന്തനിവാരണ ഫണ്ടിലെ പണം ഉപയോ​ഗിച്ച്, ഒരു കുടുംബത്തിലെ രണ്ട് മുതിർന്ന അം​ഗങ്ങൾക്ക് ദിവസം 300 രൂപ വീതം നൽകാനാണ് സർക്കാർ തീരുമാനിച്ചത്.
2024 ആ​ഗസ്ത് മുതൽ ഈ പണം നൽകിവരുന്നുണ്ട്. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി ഈ തുക നൽകി. ആദ്യം ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഈ തുക നൽകി.
അതിനുശേഷം ജീവനോപാധിയില്ലാതെ കഷ്ടപ്പെടുന്ന അർഹരായവരെ കണ്ടെത്തുകയും അവർക്ക് കഴിഞ്ഞ ഡിസംബർ വരെ തുക നൽകുകയും ചെയ്തു.
656 കുടുംബങ്ങളിലെ 1185 ആളുകൾക്കാണ് പണം നൽകിയത്. ജനുവരി മാസത്തിൽ നൽകാനുള്ള തുകയുടെ ഉത്തരവ് ഈ മാസമാണ് പുറത്തിറക്കുക. ഉത്തരവ് ഉടൻ ഇറങ്ങുമെന്നും തുക നൽകുമെന്നും മന്ത്രി പറഞ്ഞു.
ധനസഹായം നൽകുന്നതിൽ മാത്രം 15.64 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. വീട് നഷ്ടമായി വാടകവീട്ടിൽ കഴിയുന്നവരെ സഹായിക്കുന്നതിനായി 2024 ആ​ഗസ്തിൽ 813 പേർക്ക് 6000 രൂപ വീതം വാടകപ്പണം നൽകി.
പിന്നീട് സ്വന്തം വീടുകളിലേക്ക് പലരും തിരിച്ചുപോയി. ബാക്കിയുണ്ടായിരുന്ന 425 പേർക്ക് ഡിസംബർ മാസവും വാടകപ്പണം കൊടുത്തു. ഇത്രയും കാലമായി ജനങ്ങളെ സഹായിക്കുന്നതിൽ ഒരു കുറവും സർക്കാർ വരുത്തിയിട്ടില്ല, ഇനി വരുത്തുകയുമില്ല.
ദുരന്തനിവാരണ പ്രവർത്തനങ്ങളിലും പുനർനിർമാണ പ്രവർത്തനങ്ങളിലും അതിവേ​ഗത്തിൽ എല്ലാവരെയും കൂട്ടിയിണക്കിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്.
289 വീടുകളിൽ വാർപ്പ് പൂർത്തീകരിച്ചു. 300 വീടുകളിലേക്ക് കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം പൂർത്തിയായി. 312 ഇടങ്ങളിൽ ഫൗണ്ടേഷൻ പൂർണമായി. ടൗൺഷിപ്പ് നിർമാണം അതിവേ​ഗം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us