തൃശൂർ: ഓൺലൈൻ ട്രേഡിംഗിന്‍റെ പേരിൽ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. പട്ടാമ്പി കൊപ്പം ആമയൂർ സ്വദേശി കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് അബ്ദുൾഹക്കീം (36) ആണ് അറസ്റ്റിലായത്.
ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയുടെ ഒരു കോടി രൂപ തട്ടിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപം നടത്തിയാൽ വൻ തുക ലാഭം വിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
എഫ്‍യുവിഇപിസിഎൽ 03 എന്ന ആപ്പ് വഴിയാണ് ഒരു മാസം കൊണ്ട് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ്, സൈബർ പൊലീസ് ഇൻസ്പെക്ടർ ഒ വർഗീസ്, അലക്സാണ്ടർ, സൂരജ്, തുടങ്ങിയവരുൾപ്പെട്ട പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.