തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ഊരാളൻ തന്ത്രി നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നൽകി ആചാര്യവരണം നിർവഹിച്ചു.
കൊടിയേറ്റത്തിനുശേഷം അത്താഴപൂജ, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നിവയുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ ദിക്ക് കൊടികൾ സ്ഥാപിക്കൽ, കാഴ്ചശീവേലി, ശ്രീഭൂതബലി എന്നിവയുണ്ടാകും. 19 ന് രാത്രി ആറാട്ടിനു ശേഷമാണ് കൊടിയിറങ്ങുക.
ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചു നടന്ന ആനയില്ലാ ശീവേലി ഭക്തിനിർഭരമായിരുന്നു.
ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായൂരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്.
ഗുരുവായൂർ ദേവസ്വത്തിൽ 38 ആനകളുണ്ടെങ്കിലും ഗജപ്രിയനായ ഗുരുവായൂരപ്പൻ തിങ്കളാഴ്ച്ച രാവിലെ ആനയില്ലാതെ ശീവേലി പൂർത്തിയാക്കി.