പ്രതിഷേധങ്ങളെ തുടർന്ന് 'വെള്ളത്തിലായ' അതിരപ്പിള്ളി ജല വൈദ്യത പദ്ധതി വീണ്ടും പൊക്കിയെടുത്ത് കെ എസ് ഇ ബി ; എതിർപ്പുയർത്തിയ സിപിഐയെ കാര്യമാക്കേണ്ടതില്ലെന്ന് സിപിഎം നിർദേശം. പദ്ധതി വാദം വീണ്ടുമുയരുമ്പോൾ മേമ്പൊടിയായി ടൂറിസം വളർച്ചയും. 136 ഹെക്ടർ വനം വെള്ളത്തിനടിയിലാകുമെന്ന പരിസ്ഥിതി സംഘടനകളുടെ വാദവും തള്ളിയേക്കും

പദ്ധതിക്കാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ കോഴിക്കോട് കേന്ദ്രമായ സി എർത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 

New Update
athirapally1

തൃശൂർ: ഏറെ വിവാദങ്ങൾക്കും ശക്തമായ പ്രതിഷേധങ്ങൾക്കും വഴി വെച്ച അതിരപ്പിള്ളി ജലവൈദ്യത പദ്ധതി വീണ്ടും പൊടി തട്ടിയെടുക്കാനുള്ള ശ്രമങ്ങളിൽ കെ എസ് ഇ ബി. 

Advertisment

ടൂറിസം  കൂടി ഉൾപ്പെടുത്തി പദ്ധതി തുടങ്ങാനാള്ള നീക്കങ്ങൾ കെ എസ് ഇ ബി ആരംഭിച്ചതായാണ് വിവരം. സി പ്ലെയിൻ ഉൾപ്പടെയുള്ള പദ്ധതിയാണ് പുതുതായി വിഭാവനം ചെയ്തിട്ടുള്ളത്. 


163 മെഗാവാട്ട് ശേഷിയുളള പദ്ധതി പുനരാരംഭിക്കണമെന്ന തീരുമാനം ഉണ്ടായത് ഇക്കഴിഞ്ഞ മാർച്ച് മാസം ചേർന്ന ബോർഡ് യോഗത്തിലാണ്. 


പദ്ധതിക്കാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ കോഴിക്കോട് കേന്ദ്രമായ സി എർത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 

വൈദ്യതി ഉല്പാദനത്തോടൊപ്പം വൻ ടൂറിസം പദ്ധതിയും കെ എസ് ഇ ബി ലക്ഷ്യമിടുന്നുണ്ട്. ഗ്ലാസ് അക്വേറിയം, വാക്ക് വേ, ബോട്ടിങ്, ആംനറ്റി സെനറ്റ് എന്നിവയും ഉദ്ദേശിക്കുന്നുണ്ട്. 136 ഹെക്ടർ വന മേഖലയെ പദ്ധതി ബാധിക്കാൻ ഇടയുണ്ട്.


എന്നാൽ അതിരപ്പിള്ളി പദ്ധതിക്കെതിരെ ഇപ്പോഴും എതിർപ്പുകൾ നിലനിൽക്കുകയാണ്.


2107 ൽ കവി സച്ചിദാനന്ദൻ,എഴുത്തുകാരൻ സക്കറിയ,ആർ വി ജി മേനോൻ തുടങ്ങിയവർ ഒപ്പുവെച്ച നിവേദനം അന്നത്തെ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. 

ആ നിവേദനം ഇങ്ങനെ- 

" മഴയില്ലായ്മ കൊണ്ടും കുടിവെള്ളക്ഷാമം കൊണ്ടും ജീവിതം ദുഃസഹമാക്കുന്ന കാലാവസ്ഥാവ്യതിയാനം കൊണ്ടും നാം പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന ഈ കാലത്തും അതിരപ്പിള്ളിയിൽ ജലവൈദ്യുതപദ്ധതി നടപ്പിലാക്കുവാൻ ഗവണ്മെന്റ് താല്പര്യപ്പെടുന്നു എന്ന ഖേദകരമായ വിഷയമാണു ഞങ്ങളെ ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചിരിക്കുന്നത്. 

വലിയ രീതിയിലുള്ള പരിസ്ഥിതിനാശം, വനനശീകരണം എന്നിവയും അതുവഴി കൂടി വന്നു ചേരുന്ന കാലാവ്യസ്ഥാവ്യതിയാനവുമാണു നാം എത്തിപ്പെട്ടിരിക്കുന്ന ദുഃസ്ഥിതിക്ക് കാരണമെന്ന് ലോകമെമ്പാടുമുള്ള മറ്റെല്ലാ ജനതയോടുമൊപ്പം മലയാളികളും തിരിച്ചറിയുന്ന കാലമാണിത്.


പദ്ധതികാരണം പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന തരത്തിൽ കെഎസ്ഇബിയും പരിസ്ഥിതി റിപ്പോർട്ട് നൽകിയ ഏജൻസിയും നൽകുന്ന പലവിവരങ്ങളും പരസ്പരവിരുദ്ധമായവയും അർദ്ധ സത്യങ്ങളുമാണു. 


ചാലക്കുടിപുഴ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവ ഉൾപ്പെടുന്ന പ്രദേശത്തെ ഒരു വലിയ വിഭാഗം ജനതയുടെ കുടിവെള്ളശ്രോതസാണു. 

നിലവിൽ പൈപ് ലൈൻ വഴി വിതരണം ചെയ്യപ്പെടുന്ന ആ കുടിവെള്ളപദ്ധതികളെ മാത്രമല്ല ചാലക്കുടിപുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ജലസേചനപദ്ധതികളെയും ബന്ധപ്പെട്ട കാർഷികവ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കും.


വലിയ കാർഷികത്തകർച്ചയും അതിലേർപ്പെട്ട ജനങ്ങളുടെ സാമ്പത്തിക തകർച്ചയുമാണു ഫലം. 


അതിലുപരി പദ്ധതിക്കു വേണ്ടി പുഴയിലെ ഒഴുക്കിൽ വരുത്തുന്ന നിയന്ത്രണങ്ങൾ പുഴയൊഴുകുന്ന വഴികളിലെ മുഴുവൻ ജലവിതാനത്തെയും ബാധിക്കുകയും ചെയ്യും. രൂക്ഷമായ വരൾച്ചയാണു അതുവഴിയുണ്ടാകുക എന്നു ചുരുക്കം. 

നിലവിലെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുന്ന ഏതൊരു നീക്കവും മാലിന്യ സംസ്കരണത്തിനുള്ള പുഴയുടെ സ്വയംശേഷിയെ തകർക്കുന്നതാകും.  


ആ പ്രദേശത്തെ മനുഷ്യരുൾപ്പടെയുള്ള സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥിതിയെ നിലനിർത്തുന്നതിൽ പുഴയ്ക്കുള്ള പങ്ക് പകരം വയ്ക്കാൻ കഴിയാത്തതാണു. 


അതിലുള്ള ഏത് തരത്തിലുള്ള ഇടപെടലും അപരിഹാര്യമായ പ്രഹരമാണു പരിസ്ഥിതിസന്തുലനത്തിനു ഏൽപ്പിക്കുക.

ഏറ്റവും പ്രധാനമായത് പ്രദേശത്തെ ആദിവാസികൾ ഉൾപ്പടെയുള്ള ജനത ശക്തിയുക്തം എതിർക്കുന്ന പദ്ധതിയാണിത് എന്നതാണു. 


നമ്മുടെ കാടുകളെ സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് ഇന്നോളം വഹിച്ചുപോന്നിട്ടുള്ളത് സർക്കാരുകളോ ഉദ്യോഗസ്ഥരോ മധ്യവർഗ്ഗമോ അല്ല, കാടിനെ ആരാധിക്കുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുള്ള ആദിവാസികളാണു.


പ്രദേശത്ത് വസിക്കുന്ന കാടർ, മലയർ, മലമലസർ, മണ്ണാൻ എന്നീ വിഭാഗങ്ങളിൽ പെട്ട ആദിവാസികളുടേ ജീവസന്ധാരണത്തിന്റെ ഉപാധിയാണു വനവും പുഴയും അവ തീർക്കുന്ന പരിസരങ്ങളും. 

ആദിവാസിവിഭാഗങ്ങളുടെ അവകാശങ്ങൾ ഉറപ്പ് നൽകുന്ന വനാവകാശനിയമത്തിന്റെ സത്തയെ ചോദ്യം ചെയ്യുന്നതും ആദിവാസി അവകാശങ്ങൾ കവർന്നെടുക്കുന്നതുമാണു അതിരപ്പിള്ളി പദ്ധതി.

പ്രസരണനഷ്ടം നിയന്ത്രിച്ചും ദുർവ്യയം കുറയ്ക്കാൻ ജനങ്ങളിൽ ബോധവൽക്കരണം നടത്തിയും, വൈദ്യുതിലാഭത്തിനു വേണ്ടി നടത്താവുന്ന ശാസ്ത്രീയവും നൂതനവുമായ സംവിധാനങ്ങൾ അവലംബിച്ചുമുള്ള ഒരു വഴിയാണു പരിസ്ഥിതിക്കും ജനങ്ങൾക്കും ഹിതകരം. പുഴ ഒരു ജീവവാഹിനിയാണു. 


പണം കൊണ്ടോ സാങ്കേതികത കൊണ്ടോ പകരം വയ്ക്കാൻ നമുക്ക് കഴിവില്ലാത്ത ഒന്ന്. പരിസ്ഥിതിയെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ഒരു വികസനവും സ്ഥായിയല്ല എന്ന തിരിച്ചറിവാണു നമുക്ക് വേണ്ടത്. 


അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതിൽ കേരളത്തിലെ ജനങ്ങളോടൊപ്പം വിവിധ പ്രവർത്തനമണ്ഡലങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളേവർക്കുമുള്ള തീവ്രമായ എതിർപ്പ് രേപ്പെടുത്തുന്നു. 

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് ഞങ്ങളൊന്നിച്ച്  ഇതിനാൽ ശക്തമായി ആവശ്യപ്പെടുന്നു."


ഇതായിരുന്നു നിവേദനത്തിന്റെ പൂർണ്ണ രൂപം. പരിസ്ഥിതി സാമൂഹ്യ രംഗത്തെ പ്രവർത്തകരും സംഘടനകളും മാത്രമല്ല സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പദ്ധതിയുടെ കാര്യത്തിൽ ശക്തമായ എതിർപ്പിലാണ്. 


കേന്ദ്ര വനാവകാശ  നിയമപ്രകാരം വനത്തിന്റെ അവകാശികൾ ആദിവാസികളാണെന്നും അതിരപ്പിള്ളി പദ്ധതിക്ക് ബദൽ ആലോചിക്കണമെന്നും 2018 ൽ അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. 

മാത്രമല്ല സിപിഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫ് അതിരപ്പിള്ളിയിൽ പ്രത്യക്ഷ സമരത്തിനിറങ്ങുകയും ചെയ്തു. സാംസ്‌കാരിക വിഭാഗമായ യുവകലാസാഹിതിയും അതിരപ്പിള്ളി പദ്ധതിക്കെതിരാണ്.


2018 ൽ അന്നത്തെ വൈദ്യതി മന്ത്രി എം എം മണി അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയതായി  നിയമസഭയെ അറിയിച്ചിരുന്നു. 


കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ കെ എസ് ഇ ബിയും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സിപിഐ അടക്കം സ്വരം കടുപ്പിച്ചതോടെ കാര്യങ്ങൾ മന്ദഗതിയിലായി. 

ഇപ്പോൾ വീണ്ടും നീക്കം ആരംഭിച്ച സാഹചര്യത്തിൽ ഭരണപക്ഷത്ത് തന്നെയുള്ള സിപിഐ എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രസക്തമാണ്. 


വെള്ളച്ചാട്ടത്തിന് മുകളിൽ ജലവൈദ്യുത പദ്ധതിക്കായി കെ എസ് ഇ ബി  പ്രോജക്ട് തയ്യാറാക്കിയത് 1982 ലാണ്. 1998 ൽ പാരിസ്ഥിതിക അനുമതി ലഭിച്ചതിനു ശേഷം  പദ്ധതിക്കായി ഓഫീസ് തുറന്നു.


പിന്നീട് കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും പരിസ്ഥിതി സംഘടനകളുടെ എതിർപ്പ് ശക്തമാവുകയും ചെയ്തു. അനിശ്ചിതത്വത്തിലായ പദ്ധതിയുടെ  പാരിസ്ഥിതികാനുമതി 2017 ജൂലായ് 18  അവസാനിക്കുകയും ചെയ്തു. 

സിപിഐ എതിർപ്പ് ശക്തമായ ഘട്ടത്തിൽ " മണി പുതിയ മന്ത്രിയാണ്, അദ്ദേഹവും പറയട്ടെ, കുറച്ചു കഴിയുമ്പോൾ നിർത്തിക്കൊള്ളും" എന്നായിരുന്നു കാനം രാജേന്ദ്രന്റെ മറ്റൊരു പ്രതികരണം. 


അതിരപ്പിള്ളി പദ്ധതിക്ക് വീണ്ടും നീക്കം നടക്കുമ്പോൾ കാനത്തിന്റെ പിൻഗാമി ബിനോയ് വിശ്വം സ്വീകരിക്കാൻ പോകുന്ന നിലപാടും ചർച്ചാ വിഷയമാകും. 


എന്നാൽ സിപിഐ എതിർപ്പ് കാര്യമാക്കേണ്ടെന്നും പദ്ധതിക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യാനാണ് വൈദ്യുതി വകുപ്പിന് സിപിഎം നിർദേശം എന്ന സൂചനയും ഉണ്ട്

Advertisment