തൃശ്ശൂർ: ആകാശച്ചെരുവിൽ അഗ്‌നി താണ്ഡവമായി തൃശൂർ പൂരം സാപിൾ വെടിക്കെട്ട്. രാത്രി 7ന് ആദ്യം തിരുവമ്പാടിയും തുടർന്നു പാറമേക്കാവും സാംപിളിനു തിരി കൊളുത്തിയപ്പോൾ ജനസാഗരം ആർത്തിരമ്പി.
തിരുവമ്പാടിക്കു വേണ്ടി മുണ്ടത്തിക്കോട് സ്വദേശി പിഎം സതീശനും പാറമേക്കാവിനു വേണ്ടി കോട്ടയം സ്വദേശി ബിനോയ് ജേക്കബുമാണ് ആകാശപ്പൂരത്തിന്റെ വിസ്മയം ഒരുക്കിയത്.
ഇരു വിഭാഗവും 2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചുള്ള സാമഗ്രികൾ പൊട്ടിച്ചാണ് ആകാശക്കാഴ്ചക്ക് ഹരം പകർന്നത്. സ്വരാജ് റൗണ്ടിൽ പൊലീസ് അനുവദിച്ച സ്ഥലങ്ങളിൽ നിന്നു മാത്രമേ സാംപിൾ വെടിക്കെട്ടു കാണാൻ അനുവദിച്ചുള്ളു.
അതിനിടെ, സാംപിൾ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്കേറ്റത്. ചാലക്കുടി ഫയർഫോഴ്‌സ് യൂണിറ്റിലെ ഹോം ഗാർഡ് ടിഎ ജോസിനാണ് പരിക്കേറ്റത്.
ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവമ്പാടിയുടെ സാമ്പിൾ വെടിക്കെട്ടിനിടെയാണ് അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണത്.