തൃശൂർ: ചേർപ്പ് പെരുമ്പിള്ളിശ്ശേരി ജനമൈത്രി നഗറില്‍ കുറുനരി ആക്രമണത്തില്‍ 14കാരിക്ക് പരിക്ക്. കാട്ടുക്കാരന്‍ വീട്ടില്‍ ഷാജു- സൗമ്യ ദമ്പതികളുടെ മകള്‍ സിയമോള്‍ക്കാണ് പരിക്കേറ്റത്.
രാവിലെ പതിനൊന്നരയോടെയായിരുന്നു ആക്രമണം. വളര്‍ത്തുനായയെ ആക്രമിക്കനെത്തിയ കുറുനരിയെ ഓടിച്ചുവിടാന്‍ കുട്ടികള്‍ ശ്രമിക്കുന്നതിനിടെയാണ് വീടിനു സമീപം വച്ച് കുട്ടിക്ക് കടിയേറ്റത്.
മുളങ്കുന്നത്തുക്കാവ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ച് പേ വിഷത്തിനെതിരായ കുത്തിവയ്പ്പെടുത്തു. അക്രമാസക്തനായ കുറുനരി സമീപത്തുള്ള പത്തനാപുരം കോളനിയിലെ വീടുകളിലും ഓടി കയറിയതായി പറയുന്നു.
സമീപത്തെ കാടുപിടിച്ചു കിടക്കുന്ന വലിയ പറമ്പിലാണ് കുറുനരിക്കൂട്ടവും പാമ്പുകളുമുള്ളതെന്ന് സമീപവാസികള്‍ വ്യക്തമാക്കി.
ഉടമസ്ഥര്‍ തിരിഞ്ഞുനോക്കാതെ ഇട്ടിരിക്കുന്ന ഈ ഭൂമി പ്രദേശവാസികള്‍ക്ക് ഭീഷണിയാകുകയാണ്. പലതവണ ഇതു സംബന്ധിച്ച് ഉടമകളോട് പരാതി പറഞ്ഞെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.