തൃശ്ശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശ്ശൂർ അന്തിക്കാട് സ്വദേശിനിയായ 25 വയസ്സുകാരിയാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ചൊവാഴ്ച രാവിലെ 7.45 നാണു സംഭവം. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
വിവരമറിഞ്ഞ അയൽവാസികൾ ഉടൻതന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം തൃപ്രയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി.
ആംബുലൻസ് പൈലറ്റ് മനു പി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മിഥിൻ ഇ.എം എന്നിവർ സ്ഥലത്തെത്തി. തുടർന്ന് മിഥിൻ അമ്മയും കുഞ്ഞുമായുളള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.
ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് മനു തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.