പട്ടാളക്കഥകളും കണ്ടാണശ്ശേരിയിലെ ജീവിതവും എഴുതി സാഹിത്യത്തിൽ ഇരിപ്പിടമുറപ്പിച്ച കോവിലൻ.എഴുത്തിന്റെയും ജീവിതത്തിന്റെയും തട്ടകത്തിൽ നിന്ന് മാഞ്ഞിട്ട് പതിനഞ്ച് വർഷങ്ങൾ

1942 ആഗസ്റ്റിൽ പാവറട്ടിയിലെ സംസ്‌കൃതം കോളേജിൽ പഠിക്കുമ്പോഴാണ് ജീവിതത്തിന്റെ ഗതി മാറ്റിയ സംഭവം ഉണ്ടായത്.

New Update
kovilan

തൃശൂർ : മലയാള സാഹിത്യത്തിൽ തന്നതായ ഇരിപ്പിടം സൃഷ്ടിച്ച് ഒന്നിനും വഴങ്ങാതെ നിലകൊണ്ട എഴുത്തുകാരനായിരുന്നു കോവിലൻ. ശരിയായ പേര് വട്ടംപറമ്പിൽ വേലപ്പൻ അയ്യപ്പൻ എന്നാണ്.

Advertisment

പട്ടാള ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചപ്പോൾ എഴുത്തുകാരനായും നിലകൊള്ളാൻ സ്വയം സ്വീകരിച്ച പേരായിരുന്നു 'കോവിലൻ'.

കുട്ടിക്കാലത്തെ ദാരിദ്ര്യം നിറഞ്ഞ അനുഭവങ്ങളിൽ നിന്നാണ് കോവിലൻ എന്ന എഴുത്തുകാരൻ രൂപപ്പെടുന്നത്.

1942 ആഗസ്റ്റിൽ പാവറട്ടിയിലെ സംസ്‌കൃതം കോളേജിൽ പഠിക്കുമ്പോഴാണ് ജീവിതത്തിന്റെ ഗതി മാറ്റിയ സംഭവം ഉണ്ടായത്.


ആ കാലത്ത് ഗാന്ധിജിയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ കോവിലൻ കോളേജും നാടും വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് 1943 ൽ കൊച്ചിയിലെത്തി നാവികസേനയിൽ ചേർന്നു. 


ആന്റി സബ്മറിൻ ഡിറ്റക്ടർ ഓപ്പറേറ്റർ ആയിരുന്നു തസ്തിക. ആദ്യം ബോംബെയിലും തുടർന്ന് സിങ്കപ്പൂരിലും കൊളമ്പോയിലും ജോലി ചെയ്തു. 1946 ൽ നാവിക കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജോലി രാജി വെച്ചു. തുടർന്ന് 1948 ൽ നാട്ടിൽ തിരിച്ചെത്തിയാണ് എസ് എസ് എൽ സി പരീക്ഷ പാസാവുന്നത്.

പിന്നീട് പട്ടാളത്തിൽ ചേർന്ന് 1968 ൽ ഹവിൽദാർ മേജർ ആയി വിരമിച്ചു. അതിനു ശേഷം മരണം വരെ സ്വന്തം നാടായ കണ്ടാണശ്ശേരിയിലെത്തി. പിൽക്കാലത്ത് അരിയന്നൂരിലായിരുന്നു താമസം.

പത്തൊമ്പതാം വയസ്സിൽ എഴുതിയ 'തകർന്ന ഹൃദയങ്ങൾ'എന്ന നോവലായിരുന്നു എഴുത്തിലേക്കുള്ള പ്രവേശനം. കവി ചങ്ങമ്പുഴക്ക് ഏറെ ഇഷ്ടപ്പെട്ട നോവലായിരുന്നു ഇത്. 

തുടർന്നിങ്ങോട്ട്,പട്ടാളക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയ  എ മൈനസ് ബി, ഹിമാലയം, ഏഴാമെടങ്ങൾ, താഴ്‌വരകൾ, ബോർഡൗട്ട് തുടങ്ങിയ ശ്രദ്ധേയമായ കൃതികൾ കോവിലൻ രചിച്ചു.

kovilan writer


പട്ടാളക്കഥകളായിരുന്നു കൂടുതലും എഴുതിയത്. സ്വന്തം നാടിന്റെ പശ്ചാത്തലത്തിൽ എഴുതിയ 'തട്ടകം', തോറ്റങ്ങൾ എന്നീ നോവലുകൾ വായനക്കാർ സ്വീകരിച്ചതോടെ കോവിലൻ മലയാള സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിൽ ഒരാളായി മാറി. 1923 ജൂലൈ ഒൻപതിനു ജനിച്ചു 2010 ജൂൺ രണ്ടിനാണ് അദ്ദേഹം അന്തരിച്ചത്.


എഴുത്തുകാരൻ ചെറുകാടുമായുള്ള പരിചയത്തിലൂടെ കോവിലൻ കമ്യൂണിസ്റ്റ് അനുഭാവിയുമായിരുന്നു. അതുവഴി തലപ്പിള്ളി താലൂക്കിലെ  ചെത്തുതൊഴിലാളി യൂണിയന്റെ സെക്രട്ടറിയുമായിരുന്നു.

എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, മുട്ടത്തു വർക്കി അവാർഡ്, ബഷീർ അവാർഡ് എന്നിവയും കോവിലനെ തേടിയെത്തി.

Advertisment