തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും തൃശൂരിലെത്തി. ആംബുലന്‍സു മാർഗ്ഗമാണ് ഇരുവരെയും തൃശൂരില്‍ എത്തിച്ചത്.
അപകടത്തില്‍ മരിച്ച ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹവും മറ്റൊരു ആംബുലന്‍സില്‍ തൃശൂരിലെത്തിച്ചു.
ഷൈനിന്റെ അച്ഛന്റെ സംസ്‌കാരം വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷമായിരിക്കും നടക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
ധര്‍മപുരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഇന്ന് വൈകുന്നേരത്തോടെയാണ് തൃശൂരിലേക്ക് പുറപ്പെട്ടത്.
മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷൈന്‍ ടോമിന് കൈയ്ക്കും അമ്മക്ക് ഇടുപ്പിലും കൈയ്ക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
ഇവർ സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷൈനും കുടുംബവും ബംഗളൂരുവിലേക്ക് തിരിച്ചത്.
അപ്രതീക്ഷിതമായി ലോറി വാഹനത്തിന് മുന്നിലോട്ട് കയറിയതാണെന്നാണ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്.
ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം സംഭവിച്ചുവെന്നാണ് ഡ്രൈവർ അനീഷ് മൊഴിനൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.