തൃശൂര്‍: വോട്ടർപട്ടികാ വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി കെ.രാജൻ.
ഇത്തരം കൃത്രിമങ്ങൾ നാടിനെ അംഗീകരിക്കാൻ കഴിയാത്തതും ജനാധിപത്യവിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു.
'ഇക്കാര്യത്തിൽ പരിശോധനയും നടപടിയും വേണം.ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയും വേണം.
പുറത്തുവന്ന വിവരങ്ങൾ ഗൗരവമായി പരിശോധിക്കണം. ലോകമുള്ളിടത്തോളം കാലം ആർക്കും നിശബ്ദത പാലിക്കാൻ കഴിയില്ല.
വിഷയങ്ങളോട് പ്രതികരിക്കേണ്ടി വരും.താല്‍ക്കാലികമായ മൗനം അവസാന വാക്കാണെന്ന് ആരും കരുതേണ്ട.
തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകേണ്ടിവരുമെന്നും ഇല്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നും' കെ.രാജന്‍ പറഞ്ഞു.
തൃശ്ശൂരിൽ വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ മടങ്ങി എന്ന ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം നാട്ടുകാർ ശരിവെച്ചു.
നെട്ടിശ്ശേരിയിലെ വീട്ടിൽ സുരേഷ് ഗോപിയോ ബന്ധുക്കളോ ഇപ്പോൾ താമസമില്ലെന്ന് അയൽവാസി ദാസൻ മീഡിയവണിനോട് പറഞ്ഞു.
ഇതുവരെ മണ്ഡലത്തിൽ ഇല്ലാത്ത ആയിരക്കണക്കിന് വോട്ടർമാരെ ചേർത്ത് ബിജെപി കൃത്രിമം നടത്തി എന്നാണ് കോൺഗ്രസും ഇടതുപക്ഷവും ആരോപിക്കുന്നത്.