പൂരങ്ങളുടെ നാട്ടിലേക്ക് 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം. സംഘാടക സമിതി രൂപീകരിച്ചു. തുടർച്ചയായി മൂന്നുവർഷം വിധി കർത്താക്കളായി വന്നവരെ ഈ വർഷം മുതൽ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

തൃശൂരിലെ പരമാവധി സ്കൂളുകളിൽ സ്വർണ കപ്പുമായി യാത്ര നടത്തുന്നതും പരിഗണനയിലുണ്ട്

New Update
images (1280 x 960 px)(10)

തൃശൂർ: പൂരങ്ങളുടെ നാട്ടിൽ 2026 ജനുവരി 7 മുതൽ 11 വരെ അരങ്ങേറുന്ന, കലകളുടെ പൂരമായ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.

Advertisment

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. 25-ഓളം വേദികളിലായി 240-ൽ പരം ഇനങ്ങളിൽ 14,000-ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.


മേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.


സ്കൂൾ മത്സരങ്ങൾ ഒക്ടോബർ 10നുള്ളിലും സബ്ജില്ലാ മത്സരങ്ങൾ ഒക്ടോബർ അവസാന വാരത്തിലും, ജില്ലാ മത്സരങ്ങൾ നവംബർ 30-നുള്ളിലും പൂർത്തിയാക്കും.

തുടർച്ചയായി മൂന്നുവർഷം വിധി കർത്താക്കളായി വന്നവരെ ഈ വർഷം മുതൽ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


കലോത്സവത്തിൻ്റെ ഭക്ഷണ വിതരണത്തിന് ആവശ്യമായ പച്ചക്കറികളും മറ്റു വിഭവങ്ങളും ഓരോ വിദ്യാർഥികളുടെ വീട്ടിൽ നിന്നു ശേഖരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. 


തൃശൂരിലെ പരമാവധി സ്കൂളുകളിൽ സ്വർണ കപ്പുമായി യാത്ര നടത്തുന്നതും പരിഗണനയിലുണ്ട്. 

എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെ കലോത്സവം കാണുവാനും ആസ്വദിക്കുവാനും വേദിയിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകി.


കലോത്സവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം ഉൾക്കൊള്ളാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.


കോർപറേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ റവന്യു മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി. യോഗത്തിന് മുന്നോടിയായി സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാ പ്രകടനങ്ങൾ അരങ്ങേറി.

Advertisment