ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ ഷേപ്പിങ് യങ് മൈന്‍ഡ്സ് പ്രോഗ്രാം സംഘടിപ്പിച്ചു

New Update
Photo
തിരുവനന്തപുരം: സാങ്കേതിക, വ്യാവസായിക രംഗങ്ങളിലെ മാറ്റവും നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനവും പ്രകടമായ ലോകത്ത് എല്ലാ മേഖലയിലും ജിജ്ഞാസ യുവാക്കള്‍ക്ക് ഏറ്റവും ശക്തമായ മൂല്യമാണെന്നും അത് അവരെ പ്രസക്തമായി നിലനിര്‍ത്തുമെന്നും  തോണ്‍ടണ്‍ ഭാരത് വൈസ് ചെയര്‍ റിച്ചാര്‍ഡ് രേഖി പറഞ്ഞു. ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍റെ (എഐഎംഎ) സഹകരണത്തോടെ സംഘടിപ്പിച്ച ഷേപ്പിങ് യങ് മൈന്‍ഡ്സ് പ്രോഗ്രാമിലെ (എസ് വൈഎംപി-2025) സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
കേരളത്തിലെ 30 വയസ്സിന് താഴെയുള്ള യുവാക്കളുടെ നേതൃമികവില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പരിപാടിയെന്ന നിലയിലാണ് എസ് വൈഎംപി-2025 സംഘടിപ്പിച്ചത്. വിവിധ മേഖലകളിലെ വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായും യുവ പ്രൊഫഷണലുകളുമായും സംവദിച്ചു.

നേതൃത്വം എന്നത് ഒരു പദവി എന്നതിലുപരി അതുണ്ടാക്കുന്ന സ്വാധീനവും ലക്ഷ്യവുമാണ് പ്രധാനമെന്ന് റിച്ചാര്‍ഡ് രേഖി ചൂണ്ടിക്കാട്ടി. മാനേജ്മെന്‍റിലും നേതൃത്വത്തിലും വിനയവും മനുഷ്യത്വവും നിര്‍ണായകമാണ്. തൊഴിലില്‍ പ്രതിബദ്ധത വളരെ പ്രധാനമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സ്വയം പുനര്‍നിര്‍മ്മിക്കേണ്ടതിന്‍റെയും പ്രതിബന്ധങ്ങള്‍ നേരിടേണ്ടതിന്‍റെയും ആവശ്യകതയും എടുത്തുപറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ച ലോകം ഉറ്റുനോക്കുന്ന വേളയില്‍ ഊര്‍ജ്ജസ്വലമായ യുവത്വത്തിന് ഈ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിക്കാനാകുമെന്ന് ഉദ്ഘാടന സെഷനില്‍ എയര്‍ മാര്‍ഷല്‍ ഐപി വിപിന്‍ എവിഎസ്എം വിഎം (റിട്ട.) പറഞ്ഞു. നേതൃ, മാനേജ്മെന്‍റ് മികവില്‍ നൈപുണ്യവും ധാര്‍മ്മികതയും വിലപ്പെട്ട ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥാപനത്തോടും തൊഴിലിനോടമുള്ള ഇഷ്ടം നിലനിര്‍ത്തിക്കൊണ്ട് പ്രൊഫഷന്‍ മെച്ചപ്പെടുത്താന്‍ പരിശീലിക്കണമെന്ന് വന്ദേഭാരത് എക്സ്പ്രസിന്‍റെ സ്രഷ്ടാവും ഐസിഎഫ് ചെന്നൈ മുന്‍ ജനറല്‍ മാനേജരുമായ സുധാന്‍ഷു മണി തന്‍റെ അനുഭവം വിവരിച്ചുകൊണ്ട് അഭ്യര്‍ഥിച്ചു. ഏറ്റെടുക്കുന്ന ഏത് കര്‍ത്തവ്യത്തോടും അതിയായ താത്പര്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷേപ്പിങ് യങ് മൈന്‍ഡ്സ് പ്രോഗ്രാമില്‍ ഇതുവരെ ഒരു ലക്ഷത്തോളം ചെറുപ്പക്കാര്‍ പങ്കെടുത്തതായും ഓരോ ഘട്ടത്തിലും മികച്ച നേതൃപാടവം ഉള്ളവരെ കണ്ടെത്താനായിട്ടുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ എഐഎംഎ ഡയറക്ടര്‍ മാധവ് ശര്‍മ ചൂണ്ടിക്കാട്ടി.

മനുഷ്യ വിഭവവും വിദ്യാസമ്പന്നരായ യുവതയുമാണ് ഒരു രാജ്യത്തിന്‍റെ ശക്തിയെന്ന് മുന്‍ അംബാസഡര്‍ ഡോ. ദീപക് വോറ അഭിപ്രായപ്പെട്ടു. ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്‍നിരയിലേക്ക് ഉയര്‍ത്തുന്നത് വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പം ഇതു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയും അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു വര്‍ഷത്തിനിടെ ഹൈടെക് സ്റ്റാര്‍ട്ടപ്പ്, ലോക്കോമോട്ടീവ്സ് രംഗത്ത് ഇന്ത്യ വന്‍ കുതിപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എസ് ഡിസി മുന്‍ സിഇഒയും പ്രധാനമന്ത്രിയുടെ സ്കില്‍ ഇന്ത്യ മിഷന്‍ ഗ്രൂപ്പ് സിഇഒയും യുകെഐബിസി സ്ഥാപക സിഇഒയുമായ ജയന്ത് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി.

നേതൃമികവിലും മാനേജ്മെന്‍റ് പാടവത്തിലും വിദഗ്ധരില്‍ നിന്ന് അറിവും പരിശീലനവും നേടാനുളള മികച്ച അവസരമാണ് എസ് വൈഎംപി പരിപാടിയിലൂടെ ചെറുപ്പക്കാര്‍ക്ക് ലഭിക്കുന്നതെന്ന് സ്വാഗതപ്രസംഗത്തില്‍ ടിഎംഎ പ്രസിഡന്‍റ് ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ടിഎംഎ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഗോപിനാഥ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

തിരുവനന്തപുരത്തെ ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് അസോ. പ്രൊഫ. മാധവ സി കുറുപ്പ്, തിരുവനന്തപുരത്തെ ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. വേണി എം നായര്‍, മെഡികെയ്ഡ് എത്തോസ് പ്രൈവറ്റ് ലിമിറ്റഡ് കോ-ചെയര്‍പേഴ്സണും ഗ്രൂപ്പ് സിഇഒയും നട്ട്മെഗ് സഹസ്ഥാപകയുമായ റിട്ട. വിങ് കമാന്‍ഡര്‍ രാഗശ്രീ ഡി നായര്‍, സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് കേരള ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് സി എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്ററായി.

സെല്‍ഫ്-മാനേജ്മെന്‍റ്, കരിയര്‍ പ്ലാനിംഗ്, നേതൃപാടവം, പ്രൊഫഷണല്‍ മികവ് എന്നിവയെക്കുറിച്ചുള്ള വിദഗ്ധരുടെ കാഴ്ചപ്പാടുകള്‍ സംവേദനാത്മക സെഷനുകളില്‍ യുവ പ്രതിനിധികള്‍ക്ക് ലഭിച്ചു.  

ടിഎംഎയുടെ തുടക്കകാലം തൊട്ട് സംസ്ഥാനത്തെ മാനേജ്മെന്‍റ്, നേതൃത്വ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. എസ് വൈഎംപി-2025 ന് ആതിഥേയത്വം വഹിച്ചതിലൂടെ യുവ പ്രതിഭകള്‍ക്കും നേതൃത്വ അനുഭവങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്തുന്നതിനുള്ള പ്രതിബദ്ധത ടിഎംഎ വ്യക്തമാക്കുന്നു.
Advertisment