കനാല്‍ കര വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ടൂറിസം മന്ത്രി നിര്‍വഹിച്ചു

New Update
canal pro
ആലപ്പുഴ: ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തുന്ന കനാല്‍ കര വികസന നിര്‍മ്മാണ പ്രവൃത്തികളുടെയും പുതുക്കി പണിത മുപ്പാലത്തിന്റെയും ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ആലപ്പുഴ ജില്ലയിലെ ടൂറിസം നിര്‍മ്മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മന്ത്രിയുടെ ഓഫീസില്‍ സ്ഥിരം അവലോകന സംവിധാനം ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷത്തെ പുതുവത്സര സമ്മാനമായി ദേശീയപാത 66 മലയാളികള്‍ക്ക് സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയുടെ പ്രതീകമാണ് ദേശീയപാതാ വികസനം. മുമ്പെങ്ങുമില്ലാത്ത വിധം വേഗത്തിലാണ് കേരളത്തില്‍ റോഡ്, പാലം, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുടെ പണി നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം രംഗത്ത് ആലപ്പുഴ ജില്ലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവന്നിരിക്കുന്നത്. സഞ്ചാരികളുടെ വരവില്‍ 2025 സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 95 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 93.17 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് രണ്ടാഴ്ച തോറും അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അമ്പലപ്പുഴ എംഎല്‍എ എച് സലാം, ആലപ്പുഴ നഗരസഭാ അധ്യക്ഷ കെ കെ ജയമ്മ, ജില്ലാകളക്ടര്‍ അലക്സ് വ‍ര്‍ഗീസ്, മുസിരിസ് പ്രൊജക്റ്റ് ലിമിറ്റഡ് എംഡി ഷാരോൺ വീട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ആലപ്പുഴ തുറമുഖത്തെ ലോകോത്തര വ്യാപാര കേന്ദ്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയതില്‍ കനാലുകള്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു. തുറമുഖത്തെ ഉള്‍നാടന്‍ പ്രദേശങ്ങളുമായി ബന്ധപ്പെടുത്തി നിലനിന്നിരുന്ന വാണിജ്യകനാലും വാടക്കനാലും സംരക്ഷിക്കുന്നതിന്റെ ഭാഗമായി 22.59 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കനാല്‍ കരയുടെ വികസന പദ്ധതിയാണ് ആരംഭിക്കുന്നത്. പൊതു ഇടങ്ങളില്‍ ഉള്‍പ്പെട്ട കനാല്‍ കരയുടെ വികസനവും കടല്‍പ്പാലത്തിന്റെ നിര്‍മ്മാണവുമാണ് ആരംഭിക്കുന്നത് .

കൊത്തുവാള്‍ ചാവടി പാലം മുതല്‍ മുപ്പാലം ലിങ്ക് കനാല്‍ വഴി വാട കനാലില്‍ ബാപ്പു വൈദ്യര്‍ വരെ നാല് കിലോമീറ്റര്‍ വരുന്ന ഇരു കനാല്‍ കരകളില്‍ സൈക്കിള്‍ ട്രാക്ക്, നടപ്പാത, സ്ട്രീറ്റ് ലൈറ്റുകള്‍, ലാന്‍ഡ് സ്‌കേപ്പ് , ബോട്ട് ജെട്ടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയിലൂടെ തുടക്കമാകുന്നത്.

വികാസപരിണാമത്തില്‍ ആലപ്പുഴ തുറമുഖത്തിനു വന്നു നഷ്ടം വന്ന പ്രതാപം വീണ്ടെടുക്കുന്നതിനായാണ് ടൂറിസം വകുപ്പിന്റെ ഭാഗമായി മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡിന്റെ മേല്‍ നോട്ടത്തില്‍ നടപ്പിലാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതി. നഗരത്തിലെ വിവിധ പൈതൃക-വ്യാവസായിക ഘടനകള്‍ സംരക്ഷിച്ചും ചിലത് മ്യൂസിയങ്ങളായും മറ്റ് പൊതു ഇടങ്ങളായും മാറ്റിയുമാണ് ആലപ്പുഴ പൈതൃക പദ്ധതി നടപ്പിലാക്കി വരുന്നത് . മുസിരിസ് പൈതൃക പദ്ധതിയെ 2018 സ്‌പൈസ് റൂട്ട് ഹെറിറ്റേജ് പ്രൊജക്റ്റ് എന്ന് പുനനാമകരണം ചെയ്തുകൊണ്ടാണ് ആലപ്പുഴ പൈതൃക പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ആലപ്പുഴ പട്ടണത്തിലെ പുരാതന കെട്ടിടങ്ങള്‍ നവീകരിച്ച് യാണ്‍ മ്യൂസിയം, കയര്‍ ഹിസ്റ്ററി മ്യൂസിയം, ലേബര്‍ മൂവ്മെന്റ് മ്യൂസിയം, ലിവിംഗ് കയര്‍ മ്യൂസിയം, പോര്‍ട്ട് മ്യൂസിയം, ഗാന്ധി മ്യൂസിയം തുടങ്ങിയവ സ്ഥാപിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. നാല് മ്യൂസിയങ്ങളുള്‍പ്പെടെ ഒമ്പത് മേഖലകളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്ന് സ്മാരകങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു.
Advertisment
Advertisment