/sathyam/media/media_files/SxFjSdofryR08gQKM7aA.jpg)
കൊച്ചി; ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം. നെൽ വിവാദവുമായി ബന്ധപ്പെട്ട മലയാള സിനിമ താരം ജയസൂര്യക്ക് എതിരെ നടക്കുന്ന ആക്രമണമാണ് ആൾ മാറി ശ്രീലങ്കയുടെ വെടിക്കെട്ട് താരമായ സനത് ജയസൂര്യയിൽ എത്തിയത്. കൂടുതൽ കമെന്റുകളും മലയാളത്തിലാണ് വരുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൃഷി മന്ത്രി ഇരിക്കെ കഴിഞ്ഞ ദിവസമാണ് നടൻ ജയസൂര്യ നെൽ കർഷകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.
ഇനി താങ്കളുടെ ഒറ്റ സിനിമയും കാണില്ല. നിങ്ങൾക്ക് കേരളത്തിന്റെ വികാരം അറിയില്ല, എൽഡിഎഫിനെ വിമർശിക്കാൻ ആളല്ല. നിന്റെ കള്ളക്കളിയുടെ ചരിത്രം ഒക്കെ അറിയാവുന്നവരാണ് ഞങ്ങൾ, സർക്കാരിനെ താഴെയിറക്കാനുള്ള ആസൂത്രിത ശ്രമമൊന്നും നടക്കില്ല.. തുടങ്ങി ഒരുപാട് കമന്റുകളാണ് ജയസൂര്യയുടെ പോസ്റ്റുകൾക്ക് താഴെ വരുന്നത്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട താരം പ്രതികരിച്ചിട്ടില്ല.
കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും സാക്ഷിയാക്കി നടൻ പ്രതികരിച്ചത്. തന്റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം.
ആറ് മാസം മുൻപ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. നെൽ കർഷകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും കർഷകർക്ക് സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നുമുള്ള അഭിപ്രായയത്തിൽ നടൻ ഉറച്ചുനിന്നതോടെ സംഭവം വലിയ വിവാദമായി. സർക്കാരിനെ അനുകൂലിക്കുന്നവർ കനത്ത സൈബർ ആക്രമണവുമായി എത്തുക ആയിരുന്നു. അപ്പോഴാണ് ക്രിക്കറ്റ് താരം ജയസൂര്യ അതിന്റെ ഇരയായത്.
പുതുതല മുറ കൃഷിയിലേക്ക് വരുന്നില്ലന്നും, ചെറുപ്പക്കാർക്ക് ഷർട്ടിൽ ചെളിപുരളാൻ താൽപര്യമില്ലന്നുമുള്ള കൃഷിമന്ത്രിയുടെ പ്രസംഗമാണ് ജയസൂര്യയെ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനത്തിലേക്ക് നയിച്ചത്.