ലോകത്താകെയുള്ള ടി ബി രോഗികളിൽ മൂന്നിൽ ഒന്ന് ഇന്ത്യയിലാണ്. 3.31 ലക്ഷം ആളുകൾ ഇന്ത്യയിൽ ടി ബി രോഗം മൂലം മരണമടഞ്ഞു. കോവിഡ് വന്നപ്പോൾ കോവിഡ് രോഗം മരണ കാരണത്തിൽ ടി ബി യെ മറികടന്നെങ്കിലും, കോവിഡ് രോഗം കുറഞ്ഞപ്പോൾ ഇപ്പോൾ വീണ്ടും കൂടുതൽ ആൾക്കാരുടെ മരണത്തിന് ടി ബി രോഗാണു കാരണമാവുകയാണ്.
നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കുന്ന ഒരു രോഗമാണ് ടി ബി. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയായതിനാൽ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ അണ് പൊതുവായി ആളുകൾ ടി ബി ലക്ഷങ്ങളായി മനസ്സിലാക്കിയിരിക്കുന്നത്. എങ്കിലും നഖവും മുടിയും ഒഴികെയുള്ള എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്.
തലച്ചോറ്, കരൾ, എല്ലുകൾ, നട്ടെല്ല്, ചെറുകുടൽ, വൻകുടൽ ശ്വാസകോശത്തിൻറെയും വയറിൻറെയും ഹൃദയത്തിന്റെയും ആവരണങ്ങൾ, കഴലകൾ ഇവയെയൊക്കെ സാധാരണയായി ബാധിക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ടി ബി രോഗത്തെ പൾമൊണറി ടി ബി എന്നും, മറ്റുള്ള അവയവങ്ങളെ ബാധിക്കുന്നവയെ എക്സ്ട്രാ പൾമൊണറി ടി ബി എന്നും പറയുന്നു.
ടി ബി രോഗ നിർണ്ണയത്തിൽ ഏറ്റവും പ്രധാനമായത് രോഗാണുക്കളെ കണ്ടെത്തുക എന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ടി ബി യാണ് ഏറ്റവും എളുപ്പത്തിൽ കണ്ടെത്താവുന്നത്. Smear, PCR, Culture എന്നീ പരിശോധനകളിലൂടെ രോഗാണുവിനെ കണ്ടെത്താം. മറ്റുള്ള അവയവങ്ങളിലെ ടി ബി രോഗ നിർണ്ണയത്തിന്, biopsy യാണ് നിർണായകമായത്. ചിലപ്പോൾ അണുക്കളെ ബയോപ്സിയിലൂടെ കണ്ടെത്താൻ സാധിക്കും.