വിഷയത്തിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതിന് മുമ്പ് എസ്എഫ്ഐഒയുടെ തുടർനീക്കങ്ങൾ ഇടക്കാല ഉത്തരവിലൂടെ തടയണമെന്ന ആവശ്യവും എക്സാലോജിക് മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് കേസിലെ എതിർ കക്ഷികൾ. ആരോപണമുയർന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികരണമോ നിയമ പോരാട്ടമോ നടത്താത്ത എക്‌സാലോജിക്, എസ്എഫ്ഐഒ അന്വേഷണം തങ്ങളിലേക്ക് എത്തുന്നുവെന്ന ഘട്ടത്തിലാണ് കോടതിയെ സമീപിച്ചത്.
വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ നിലപാട് നിർണായകമാകും. മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ഹർജി കോടതി തീർപ്പാക്കും. കെഎസ്ഐഡിസിയുടെ രേഖകൾ ആവശ്യപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം സമർപ്പിച്ച ഹർജിയും ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.