/sathyam/media/media_files/2025/09/11/da-arriers-2025-09-11-14-12-26.jpg)
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത കൂടി അനുവദിക്കാനുള്ള ജനപ്രിയ നടപടികളിലേക്ക് സർക്കാർ.
കേരളത്തിലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഏകദേശം മുപ്പത് ലക്ഷം പേരുണ്ടാകും എന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നവരാണ്.
ഓഗസ്റ്റിൽ മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ചെങ്കിലും 17 ശതമാനം ക്ഷാമബത്ത കുടിശികയുണ്ട്. പ്രതിപക്ഷ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഓഗസ്റ്റിൽ ഒരു ഗഡു അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. കുടിശിക തുടർന്നാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് കണ്ടാണ് ഡി.എ അനുവദിക്കാനുള്ള നീക്കം.
2023 ജനുവരി പ്രാബല്യത്തിലെ 4 ശതമാനം ക്ഷാമബത്ത അനുവദിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. നവംബറിൽ വിതരണം ചെയ്യുന്ന പെൻഷനിൽ 4% ക്ഷാമാശ്വാസവും ശമ്പളത്തിനൊപ്പം ക്ഷാമബത്തയും നൽകാനാണ് നീക്കം.
ക്ഷാമബത്ത കുടിശികയുമായി ബന്ധപ്പെട്ട് ഉള്ള ഹൈക്കോടതിയിലെ കേസും ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പും ആണ് 4 ശതമാനം ക്ഷാമബത്ത കൂടി നൽകാനുള്ള സർക്കാരിന്റെ നീക്കത്തിന് പിന്നിൽ.
ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അത് അനിശ്ചിതമായി തടഞ്ഞുവെക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചെങ്കിലും ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കാൻ അതൊരു കാരണമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 'ജീവനക്കാർക്ക് അനന്തമായി കാത്തിരിക്കാനാവില്ല,' എന്ന് നിരീക്ഷിച്ചുകൊണ്ട്സമാനമായ കേസിൽ പശ്ചിമബംഗാൾ സർക്കാരിനോട് 25% കുടിശ്ശിക ഉടൻ നൽകാൻ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി വിധിയിൽ പരാമർശിച്ചു.
ഒരു മാസത്തിനകം ഡിഎ കുടിശ്ശിക വിതരണം ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായ രൂപരേഖയും സമയക്രമവും ഉൾപ്പെടെ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് സിയാദ് റഹ്മാൻ സർക്കാരിന് കർശന നിർദേശം നൽകിയിരിക്കുകയാണ്.
2022 ജൂലായിൽ നൽകേണ്ടിയിരുന്നത് മൂന്നുശതമാനം ക്ഷാമബത്തയായിരുന്നു. ഈ വർഷം രണ്ടുശതമാനം വീതമാണ് ക്ഷാമബത്ത. അതിനാൽ, ഇപ്പോഴത്തെ ഉത്തരവനുസരിച്ചുള്ള മൂന്നുശതമാനം ക്ഷാമബത്ത കുടിശ്ശികയിൽ ആദ്യത്തേതാണെന്നാണ് അനുമാനിക്കാം.
ഇനി 2023 ജനുവരിമുതൽ ഈവർഷം ജൂലായ് വരെയുള്ള 17 ശതമാനം ക്ഷാമബത്തയാണ് ബാക്കി. രണ്ടരവർഷമായി ക്ഷാമബത്ത നിഷേധിക്കുന്ന സർക്കാരിന്റെ നയം തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിക്കുമെന്നാണ് വിലയിരുത്തൽ.