/sathyam/media/media_files/2025/09/11/en-muraleedharan-nair-neela-lohitha-dasan-nadae-2025-09-11-18-17-06.jpg)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീ പീഡന ആരോപണങ്ങൾ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുമ്പോൾ ഇടതു സർക്കാരിൽ മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാരെ അന്ന് ലൈംഗിക അപവാദത്തിൽ കുടുക്കിയത് സി.പി.എമ്മാണെന്ന വെളിപ്പെടുത്തലിൽ വിവാദം പുകയുന്നു.
കലാകൗമുദി പുതിയ പതിപ്പിൽ എസ് ജഗദീഷ് ബാബു എഴുതിയ 'കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും അജ്ഞാത യുവതിയും’ എന്ന ലേഖനത്തിലൂടെയാണ് വെളിപ്പെടുത്തൽ ഇപ്പോൾ പുറം ലോകത്ത് എത്തിയിട്ടുള്ളത്.
നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായര്‍ ഇക്കാര്യം കേരളകൗമുദി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബി സി ജോജോയോട് വെളിപ്പെടുത്തിയിരുന്നു എന്നാണ് ലേഖനത്തിൽ പറയുന്നത്.
അന്തരിച്ച കേരള കൗമുദിയുടെ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്ന ബി.സി ജോജോ മരിക്കുന്നതിന് ഒരുമാസം മുമ്പ് തന്നെ വിളിച്ച് സംസാരിക്കുമ്പോൾ നീലലോഹിതദാസിന്റെ രാജിയെക്കുറിച്ച് നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തല്‍ പറഞ്ഞിരുന്നതായാണ് ജഗദീഷ് ബാബു ലേഖനത്തിൽ വ്യക്തമാക്കുന്നത്.
രോഗബാധിതനായി കിടക്കുമ്പോഴാണ് മുരളീധരന്‍ നായര്‍ ജോജോയെ കാണണമെന്ന് ആവശ്യപ്പെട്ടത്. വീട്ടില്‍ ചെന്ന ജോജോയോട് തനിക്ക് കുറ്റബോധമുള്ള ഒരു സംഭവം പറയാനാണ് വിളിപ്പിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് നീലലോഹിതദാസിന്റെ രാജിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് ഏറ്റുപറഞ്ഞത്.
“മലപ്പുറത്തുകാരനായ ഒരു വ്യവസായി നടത്തിയ മരം കൊള്ളയുടെ കേസായിരുന്നു ഇതിന് പിന്നില്‍. കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നായനാര്‍ വനംമന്ത്രി നീലനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എഴുതി നല്‍കണമെന്ന നിലപാടാണ് നീലന്‍ സ്വീകരിച്ചത്.
ഇക്കാര്യം അന്ന് എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന വി.എസ് അച്യുതാനന്ദനെ നേരില്‍ കണ്ട് മന്ത്രി അറിയിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ താല്‍പര്യം നടപ്പാക്കാനാണ് നായനാര്‍ നീലനോട് ആവശ്യപ്പെട്ടത്. അഴിമതി ഉണ്ടെങ്കില്‍ അത് അനുസരിക്കേണ്ട എന്ന് വി.എസ് പറഞ്ഞു.”
“വിഎസ് നല്‍കിയ ബലത്തിലായിരുന്നു നീലലോഹിതദാസിന്റെ ഉറച്ച നിലപാട്. ഈ സംഭവത്തിന്റെ അനന്തരഫലമായിരുന്നു ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ ഓഫീസ് മുറിയില്‍ വെച്ച് മന്ത്രി കയറിപ്പിടിച്ചുവെന്ന ഐ.എ.എസുകാരിയുടെ ആരോപണമെന്നാണ് മുരളീധരന്‍ നായര്‍ രോഗശയ്യയില്‍ കിടന്നു കൊണ്ട് ജോജോയോട് നടത്തിയ ഏറ്റുപറച്ചില്‍.
ഓരോ സ്ത്രീപീഡനക്കേസിൻ്റെയും പിന്നില്‍ ഇത്തരം ദുരൂഹമായ സംഭവങ്ങള്‍ ഉണ്ടെന്ന് കാണാം” എന്നാണ് ജഗദീഷ് ബാബു എഴുതിയിരിക്കുന്നത്.
പാര്‍ട്ടിക്ക് താല്‍പര്യമുള്ള വ്യവസായിക്കു വേണ്ടി ഒരു മന്ത്രിയെ ലൈംഗിക ആരോപണത്തില്‍ കുരുക്കി ഒഴിവാക്കി എന്ന അതിഗുരുതര ആരോപണമാണ് ഇതോടെ പുറത്തായത്.
മുൻ മുഖ്യമന്ത്രി ഇ.കെ നായനാര്‍, മുരളീധരന്‍ നായര്‍, ബി.സി ജോജോ, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ മൺമറഞ്ഞു. നീലനും നളിനി നെറ്റോയുമാണ് ഇനി പുറത്ത് വന്ന വിവരത്തിൻ്റെ നിജസ്ഥിതി വെളിപ്പെടുത്തേണ്ടത്.
1999 ലെ നായനാര്‍ മന്ത്രിസഭയില്‍ വനം – ഗതാഗത മന്ത്രിയായിരുന്ന ജനതാദളിന്റെ നീലലോഹിതദാസ് നാടാര്‍ക്കെതിര പരാതി നല്‍കിയത് അന്നത്തെ ഗതാഗത സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായി വിരമിച്ച നളിനി നെറ്റോ ആയിരുന്നു.
ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി നാടാര്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് നളിനി നെറ്റോ നല്‍കിയ പരാതി. 1999 ഡിസംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
നളിനി നെറ്റോ കേസ് നൽകിയതോടെ കേരള രാഷ്ട്രീയത്തിൽ നിന്നു തന്നെ നീലലോഹിതദാസൻ നാടാർ നിഷ്കാസിതനാവുകയും ചെയ്തു.