/sathyam/media/media_files/2025/09/11/voters-list-renewal-2025-09-11-13-32-58.jpg)
തിരുവനന്തപുരം: ബീഹാറിന് പിന്നാലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ (എസ്ഐആർ) കേരളത്തിലേക്കും വരുന്നു. അടുത്ത മാസം ആദ്യ വാരത്തോടെ തന്നെ ഇതിനുള്ള നടപടികൾ ആരംഭിച്ചേക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശപ്രകാരം ഇതിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും അവസാനം 2002ലാണ് കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നത്. സംസ്ഥാനത്ത് തദ്ദേശ പൊതു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഒക്ടോബർ അവസാനം പുറപ്പെടുവിച്ചേക്കുമെന്നാണു സൂചനകൾ ഉള്ളത്.
തദ്ദേശ വാർഡുകളുടെയും തുടർന്നു തദ്ദേശ സ്ഥാപന അധ്യക്ഷ സ്‌ഥാനങ്ങളിലേക്കുമുള്ള സംവരണം നിശ്ചയിക്കുന്ന നടപടികൾ ഈമാസം അവസാനമോ ഒക്ടോബർ ആദ്യമോ നടക്കും. ഇതിനു മുമ്പായി എസ്ഐആറിന്റെ പ്രാഥമിക നടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തുടങ്ങാനാവുമെന്നാണ് വിലയിരുത്തൽ.
എസ്ഐആർ പ്രഖ്യാപനത്തിനു പിന്നാലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം സംസ്ഥാന, ജില്ലാതലങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർക്കും. എസ്ഐആർ സംബന്ധിച്ച് പ്രത്യേക പരിശീലന പരിപാടികൾ രാഷ്ട്രീയപാർട്ടി പ്രവർത്തകർക്കും മാധ്യമ പ്രതിനിധികൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നടക്കും.
എസ്ഐആറുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളാണ് ബീഹാറിൽ ഉയർന്നത്. പതിവിന് വിപരീതമായി പൗരത്വം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന സാഹചര്യം ബിഹാറില്‍ ഉയര്‍ന്നതോടെ രാഷ്ട്രീയപാർട്ടികൾ വലിയ പ്രതിഷേധം മുന്നോട്ടുവച്ചിരുന്നു.
എന്നാൽ പൗരത്വ രേഖയായി ആധാർ പരിഗണിക്കണമെന്ന് സുപ്രീംകോടതി വിധിച്ചതോടെ വിഷയത്തിൽ സമവായത്തിനുള്ള വഴി തെളിഞ്ഞിട്ടുണ്ട്. കേരളത്തിൽ എസ്ഐആർ നടപ്പാക്കുമ്പോൾ എത്ര വോട്ടുകൾ ഇല്ലാതാകും എന്നുള്ളത് കണ്ടറിയേണ്ടതാണ്.