സുകുമാരിയുടെ ഓർമ്മയ്ക്ക് നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിൽ മ്യൂസിയം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

New Update
sukumariyamma birthday

തിരുവനന്തപുരം: വെള്ളിത്തിരയിലെ ചിരിയും കണ്ണീരുമായി കാൽ നൂറ്റാണ്ടിലധികം ഇന്ത്യൻ സിനിമയുടെ ഭാഗമായിരുന്ന അതുല്യ നടി പത്മശ്രീ സുകുമാരിയുടെ ഓർമ്മകൾ ഇനി നിഷ് കന്യാകുമാരിയുടെ മണ്ണിൽ അനശ്വരമാകും. 

Advertisment

ജന്മനാടിന്റെ മഹിമ വിളിച്ചോതി, പ്രതിഭയുടെ മുദ്ര പതിഞ്ഞ ജീവിതം വരും തലമുറയ്ക്കായി സമർപ്പിക്കാൻ നൂറുൽ ഇസ്‌ലാം സർവ്വകലാശാലയുടെ അങ്കണത്തിൽ ഏഴ് ഏക്കറിൽ ഒരുങ്ങുന്നത് വെറുമൊരു മ്യൂസിയമല്ല, കലയുടെയും സംസ്കാരത്തിന്റെയും കലവറയാണ്.
മ്യൂസിയത്തിൻ്റെ ഒന്നാംഘട്ട പ്രവർത്തനവും, അത്യാധുനിക ഡബിംഗ് & എഡിറ്റിംഗ് സ്യൂട്ടിൻ്റെ ഉദ്ഘാടനവും  നാളെ നടക്കും.

മ്യൂസിയത്തിന് പുറമേ ഏരീസ് ഗ്രൂപ്പിൻ്റെ 120 സീറ്റിംഗ്  മൾട്ടിപ്ലസ് തിയേറ്റർ, ഡബ്ബിങ് & എഡിറ്റിംഗ് സ്യൂട്ട്, ട്യൂൺസ് ഇൻക്യുബേഷൻ സെൻ്റർ, വിഎഫ്എക്സ്/ അനിമേഷൻ സ്റ്റുഡിയോ, അത്യാധുനിക പഠനമുറികൾ ഉൾപ്പടെ സജ്ജമാക്കും.

​കേരളക്കര സ്വന്തം മകളായി വാഴ്ത്തിയെങ്കിലും, സുകുമാരി അമ്മയുടെ വേരുകൾ തമിഴ്നാട്ടിലാണ്. കലാരംഗത്ത് അവർ നൽകിയ അതുല്യമായ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സർവ്വകലാശാല ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്.

 സിനിമ, നാടകം, ടെലിവിഷൻ എന്നീ രംഗങ്ങളിൽ സുകുമാരി അമ്മ അണിഞ്ഞ വേഷങ്ങൾ, അവർക്ക് ലഭിച്ച പത്മശ്രീ ഉൾപ്പെടെയുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ, ഓർമ്മച്ചിത്രങ്ങൾ, വ്യക്തിഗത വസ്തുക്കൾ എന്നിവയെല്ലാം സ്മരണയോടെ ഈ മ്യൂസിയത്തിൽ  പ്രദർശിപ്പിക്കും.

 ഇതിനൊടകം തന്നെ സുകുമാരി അമ്മയുടെ പേരിൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിൽ സിനിമ ലോകത്തേയ്ക്ക് പുതുതലമുറയെ വാർത്തെടുക്കാൻ സുകുമാരി സ്കൂൾ ഓഫ് മൾട്ടിമീഡിയ & ഫിലിം ടെക്നോളജിയിൽ ഫിലിം മേക്കിംഗ്, അനിമേഷൻ & ഡിജിറ്റൽ ഡിസൈൻ, എഡിറ്റിംഗ് & സൗണ്ട് ഡിസൈൻ & വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങി ബിരുദ ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുകയും നിരവധി വിദ്യാർത്ഥികൾ ഈ കോഴ്സുകളിൽ പ്രവേശനം നേടി പഠിച്ചു വരികയുമാണ്.

അറിവിനപ്പുറം ചലച്ചിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരു പാഠശാലയായിരിക്കും ഈ മ്യൂസിയം.  

ഭരതനാട്യം അഭ്യസിച്ചുതുടങ്ങിയ ബാല്യകാലം മുതൽ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകളിൽ നിറഞ്ഞാടിയ അവരുടെ അഭിനയ ജീവിതത്തിന്റെ നാൾവഴികൾ ഇവിടെ പുനഃസൃഷ്ടിക്കപ്പെടും.

​ഈ മ്യൂസിയം വെറുമൊരു സ്മാരകമന്ദിരം മാത്രമല്ല, സുകുമാരി എന്ന നടിയുടെ സൂക്ഷ്മഭാവങ്ങളുടെ അഭിനയകല പുതിയ തലമുറയ്ക്ക് പഠിക്കാനുള്ള ഒരവസരം കൂടിയാണ്  തക്കല കുമാരകോവിൽ നിഷ് ക്യാമ്പസിൽ ഒന്നാംഘട്ട പ്രവർത്തനം പൂർത്തികരിച്ചിരിക്കുന്നത്.

 ഈ വിദ്യാഭ്യാസ സ്ഥാപനം, കലയ്ക്കും സംസ്കാരത്തിനും വേണ്ടിയുള്ള ഒരു സമർപ്പണത്തിലൂടെ പത്മശ്രീ സുകുമാരി അമ്മയുടെ അനശ്വരമായ ഓർമ്മകൾക്ക് കാവലാളായി മാറുകയാണ്. 

അവരുടെ ജീവിതം, ഇന്ത്യൻ കലാരംഗത്ത് ഒരു നക്ഷത്രം പോലെ എന്നും പ്രകാശിച്ചു നിൽക്കും എന്നതിന്റെ പ്രഖ്യാപനമായി ഈ മ്യൂസിയത്തിൻ്റെ തറകല്ലിട്ടത് പത്മശ്രീ ഭരത് മമ്മൂട്ടിയാണ് . 

നിംസിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സുകുമാരി നിംസ് മെഡിസിറ്റിക്ക്  നൽകിയതാണ് പത്മശ്രീ ഉൾപ്പടെയുള്ളവ.

പത്മശ്രീ ഭരത് മമ്മൂട്ടി തറക്കല്ലിട്ട മ്യൂസിയത്തിൻ്റെ ഒന്നാംഘട്ട പ്രവർത്തനവും, അത്യാധുനിക ഡബിംഗ് & എഡിറ്റിംഗ് സ്യൂട്ടിൻ്റെ ഉദ്ഘാടനവും ഒക്ടോബർ 6 തിങ്കൾ രാവിലെ 11 മണിക്ക് പ്രശസ്ത സിനിമാ താരം സുരേഷ് കൃഷ്ണ നിർവ്വഹിക്കും. 

സംവിധായകൻ സന്തോഷ് വിശ്വനാഥ് , നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്‌ലാം സർവ്വകലാശാല പ്രൊ ചാൻസലറുമായ എം.എസ് ഫൈസൽ ഖാൻ, നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

Advertisment