/sathyam/media/media_files/2025/10/07/pinarai-vijayan-lional-messi-2025-10-07-17-01-46.jpg)
തിരുവനന്തപുരം: നവംബറിൽ കേരളത്തിൽ പന്തുതട്ടാനെത്തുന്ന ലയണൽ മെസിയുടെ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ സംസ്ഥാനം ഔദ്യോഗികമായി സ്വീകരിച്ച് സൗകര്യങ്ങളൊരുക്കും. മത്സരം സുഗമമായി നടത്താൻ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സർക്കാർ നിയോഗിക്കും. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കും. ഫാന്‍ മീറ്റ് നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണം ഏര്‍പ്പാടാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല അവലോകന യോഗം തീരുമാനിച്ചു.
വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാനാണ് ഐ.എ.എസ് ഓഫീസറെ നിയമിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കും.
ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ക്കായിരിക്കും ഏകോപന ചുമതല. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള ഫാൻസ് ഷോ പൂർണ്ണമായും സൗജന്യമായിരിക്കും.
സുരക്ഷ പരിഗണിച്ച് സിറ്റിംഗ് കപ്പാസിറ്റി പൂർണ്ണമായും പ്രയോജനപ്പെടുത്തും. കൊച്ചി സ്റ്റേഡിയത്തെക്കുറിച്ച് അർജന്റീന ടീം അധികൃതർ മികച്ച അഭിപ്രായമാണ് അറിയിച്ചത്.
സാധാരണക്കാർക്ക് മെസിയെ കാണാൻ അവസരമൊരുക്കുകയെന്നത് സർക്കാർ ജനങ്ങൾക്ക് നൽകിയ വാക്കാണെന്നാണ് മന്ത്രിമാർ പറയുന്നത്.
കൊച്ചിയിൽ അർജന്റീനയുടെ എതിരാളികൾ ഓസ്ട്രേലിയ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗഹൃദ മത്സരത്തിന് തീയതി നിശ്ചയിച്ചിട്ടില്ല, എന്നാൽ നവംബർ 12 നും നവംബർ 18 നും ഇടയിൽ അർജന്റീന ടീമും മെസ്സിയും കേരളത്തിൽ ഉണ്ടാവും.
അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ കൂടി താൽപര്യം പരിഗണിച്ചായിരിക്കും എതിരാളികളെ തീരുമാനിക്കുക. സൗഹൃദ മത്സരം കളിക്കാൻ എതിരാളികളായി ഓസ്ട്രേലിയയും കോസ്റ്ററിക്കയും ആയിരുന്നു ആദ്യംമുതലേ പരിഗണനയിൽ.
ഫിഫ റാങ്കിങ്ങിൽ 25–ാം റാങ്കിലുള്ള ടീമാണ് ഓസ്ട്രേലിയ. 47–ാം റാങ്കിലാണ് കോസ്റ്ററിക്കയുള്ളത്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ പ്രീക്വാർട്ടറിൽ നേരിട്ടത് ഓസ്ട്രേലിയയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റെങ്കിലും മികച്ച പോരാട്ടമായിരുന്നു ഓസ്ട്രേലിയയുടേത്.
കേരളത്തിലെ ഫിഫ നിലവാരമുള്ള ഏക ഫുട്ബോൾ ടർഫ് ആണ് കലൂർ സ്റ്റേഡിയത്തിലേത്. ലയണൽ മെസ്സിയും ലോക ചാമ്പ്യൻമാരായ ടീമും ഇന്ത്യയിൽ എത്തുമെന്ന ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് യാഥാർഥ്യത്തോട് കൂടുതൽ അടുക്കുകയാണ്.
2011 സെപ്‌തംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അർജന്റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു