/sathyam/media/media_files/2025/10/15/g-sudhakaran-saji-cheriyan-2025-10-15-13-59-38.jpg)
തിരുവനന്തപുരം: സിപിഎമ്മിലെ അവഗണനയ്ക്കും തനിക്കെതിരെ സമൂഹ മാധ്യമങ്ങൾ പാർട്ടി നേതാക്കൾ നടത്തുന്ന അധിക്ഷേപത്തിനുമെതിരെ പൊട്ടിത്തെറിച്ച് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരൻ രംഗത്ത്.പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. തന്നോട് ഏറ്റു മുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല. അത് നല്ലതിനല്ലെന്നും തന്നോട് ഏറ്റുമുട്ടിയവർ ആരും തന്നെ ജയിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ നീക്കം ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടും ഒരു എംഎൽഎ തനിക്കെതിരെ പാർട്ടിക്ക് പരാതി നൽകി. ജയിച്ചിട്ടും എന്തിനാണ് തനിക്കെതിരെ പരാതി നൽകിയതെന്ന് പിണറായിയും കോടിയേരി ബാലകൃഷ്ണനും തന്നോട് ചോദിച്ചു. പരാതിക്ക് പിന്നിൽ സജി ചെറിയാന് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴയില്‍ വോട്ട് ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട്. സജി ചെറിയാനും ആരിഫും അറിയാതെ തനിക്കെതിരെ പരാതി പോകില്ല. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളുടെ അച്ചനും അമ്മയ്ക്കും അടക്കം തെറി പറയുകയാണ്.
അതിനെ തടയാതെ തന്നെ ഉപദേശിക്കാനാണ് സജി ചെറിയാനും എ.കെ.ബാലനും ശ്രമിക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു.സജി ചെറിയാൻ സൂക്ഷിച്ച് സംസാരിക്കണമെനന്നും തന്നെ ഉപദേശിക്കാൻ വളർന്നിട്ടില്ല എന്നും സുധാകരൻ വ്യക്തമാക്കി.
മൂന്നാം തവണയും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ വരുമെന്നാണ് ചർച്ചകൾ ഉള്ളത്. അതിനായി അമ്പലപ്പുഴ അടക്കം ആലപ്പുഴയിലെ സീറ്റുകൾ ജയിക്കേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ഇത് എങ്ങനെ ജയിക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.
എ.കെ ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല. ബാലന്‍ തന്നെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേവരെ ഒരു പ്രസ്താവനയിലും പൊതുവേദിയിലും ബാലനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ആലപ്പുഴയിലെ സീറ്റുകൾ വിജയിപ്പിക്കാൻ ബാലൻ പ്രചാരണത്തിന് ഇറങ്ങിയാൽ മതിയോ എന്നും അദ്ദേഹം ആരാഞ്ഞു.
തനിക്കെതിരായ സൈബർ ആക്രമണത്തിൽ സുധാകരൻ ആലപ്പുഴയിലെ സിപിഎമ്മിലെ ചിലരെ വിമർശിച്ചതുമായി ബന്ധപ്പെട്ട് സജി ചെറിയാൻ നടത്തിയ പ്രസ്താവനയാണ് സുധാകരനെ ചൊടിപ്പിച്ചത്.
സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്നായിരുന്നു വിഷയത്തിൽ സജി ചെറിയാന്റെ പ്രതികരണം. ഇതിന് മറുപടി നൽകാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് സുധാകരൻ പൊട്ടിത്തെറിച്ചത്.