/sathyam/media/media_files/2025/10/15/sebastian-paul-2025-10-15-16-55-41.jpg)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള യടക്കം വിവിധ വിഷയങ്ങളിൽ പെട്ട് പ്രതിരോധത്തിലായ സർക്കാരിൻ്റെ പോലീസ് നയത്തെ വിമർശിച്ച് ഇടതു സഹയാത്രികൻ സെബാസ്റ്റ്യൻ പോൾ രംഗത്ത്.
കേരളത്തിലെ ഒരു പ്രമുഖ വാരികയിൽ എഴുതിയ ലേഖനത്തിലാണ് സെബാസ്റ്റ്യൻ പോൾ പിണറായി സർക്കാരിന്റെ പോലീസിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് തേര്‍വാഴ്ചയ്ക്ക് ലൈസന്‍സ് കൊടുത്ത മുഖ്യമന്ത്രി അച്യുതമേനോനെയാണ് അധികാരം കിട്ടിയപ്പോള്‍ പിണറായി വിജയന്‍ മാതൃക ആക്കിയത്. പിണറായി വിജയനെ ചവിട്ടിക്കൂട്ടിയത് അച്യുതമേനോന്റെ പോലീസാണ്. അതേ ശൗര്യം നിലര്‍ത്തുന്ന അവസ്ഥയിലാണ് പിണറായിയുടെ പോലീസുമെന്ന് അദ്ദേഹം ലേഖനത്തിൽ തുറന്നടിക്കുന്നു.
മര്‍ദ്ദകന്റ ഔപചാരികവും അറപ്പുളവാക്കുന്നതുമായ സല്യൂട്ടിനേക്കാള്‍ അഭികാമ്യം മര്‍ദ്ദിതന്റെ രക്ത ഗന്ധമുള്ള അഭിവാദ്യമാണെന്ന് വിപ്ലവമെന്ന പ്രതീക്ഷയില്‍ ജീവിക്കുന്ന നേതാക്കള്‍ മനസിലാക്കണമെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് അച്യുതമേനോന്റെ പോലീസില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റ വിവരം നിയമസഭയില്‍ പിണറായി വിജയന്‍ വിവരിക്കുമ്പോള്‍ പ്രസ് ഗ്യാലറിയിലിരുന്ന് റിപ്പോര്‍ട്ട് ചെയ്ത വ്യക്തി എന്ന നിലയിലാണ് കാക്കിയിട്ട കശ്മലരുടെ മുട്ടും മട്ടും’ എന്ന ലേഖനത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെന്ന ആമുഖത്തോടെയാണ് പിണറായിയുടെ പോലീസിന്റെ നെറികേടുകളെ അദ്ദേഹം കടുത്ത ഭാഷയില്‍ തുറന്ന് കാട്ടുന്നത്.
പോലീസ് സ്റ്റേഷനുകളില്‍ സിസിടിവിയുടേയും ടെലിവിഷന്റേയും കാലത്തുപോലും നടക്കുന്ന മൂന്നാം മുറകള്‍ ഒരു ജനാധിപത്യ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ ആപത്ത് വരുത്തിവെക്കും. മൂന്നാംമുറ എന്ന ലോക്കപ്പ് മര്‍ദ്ദനം ഏത് നിയമത്തിലാണ് ന്യായീകരിക്കപ്പെടുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ ലേഖനത്തില്‍ ചോദിക്കുന്നു.
മൂന്നാം ഭരണം കാംക്ഷിക്കുന്ന എല്‍ഡിഎഫ് സുസ്ഥിരതയ്ക്കു വേണ്ടി ചില ഭാണ്ഡങ്ങള്‍ ഉപേക്ഷിക്കണം. ഇക്കാര്യങ്ങള്‍ ക്യാപ്റ്റന്‍ അറിയാതെ പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുമ്പ് പലതവണ യുഡിഎഫ് ഉയർത്തിയ ആരോപണങ്ങൾ കുറച്ചുകൂടി കടുത്ത ഭാഷയിൽ ഉയർത്തിക്കൊണ്ടാണ് സെബാസ്റ്റ്യൻ പോൾ ലേഖനത്തിൽ ഉടനീളം പോലീസിനെ വലിച്ചുകീറുന്നത്.
നവ കേരള സദസ്സിനിടെ യൂത്ത് കോൺഗ്രസുകാരെ ഹെൽമറ്റ് കൊണ്ട് മർദ്ദിക്കാൻ കൂട്ടുനിന്ന പോലീസിനെതിരെ യുഡിഎഫ് കോൺഗ്രസ് നേതൃത്വങ്ങൾ അതിരൂക്ഷമായ വിമർശനം ഉയർത്തിയെങ്കിലും അത് എങ്ങും എത്തിയില്ല. മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദ്ദനത്തിൽ കേസെടുത്തെങ്കിലും അതിലും തുടർനടപടികൾ നിലച്ച മട്ടാണ്.
ഒന്നിലേറെ തവണ വിവിധ വിഷയങ്ങളിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ് വനിത പ്രവർത്തകരെയടക്കം തലക്കടിച്ചു കൊണ്ടായിരുന്നു പോലീസ് രാഷ്ട്രീയ വിധേയത്വം കാട്ടുന്നതെന്ന് കടുത്ത ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നു.
ഏറ്റവും അവസാനം പോലീസ് നടത്തിയ ക്രൂരമർദ്ദനത്തിൽ പേരാമ്പ്രയിൽ ലോക്സഭാംഗമായ ഷാഫി പറമ്പിലിൻ്റെ മൂക്കിന് പരിക്കേറ്റിരുന്നു. അതിനെയും ന്യായീകരിച്ചു കൊണ്ടാണ് സിപിഎമ്മും സർക്കാരും രംഗത്ത് വന്നിട്ടുള്ളത്.