/sathyam/media/media_files/2025/10/16/saji-cheriyan-g-sudhakaran-r-nazar-2025-10-16-17-25-52.jpg)
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആലപ്പുഴ ജില്ലയിലെ മുതിർന്ന നേതാവ് ജി.സുധാകരനെതിരായ പരാതി അന്വേഷിച്ച് കമ്മീഷൻ നൽകിയ പാർട്ടി രേഖ പുറത്ത്.
മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ എന്നിവരെ രൂക്ഷമായി സുധാകരൻ വിമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കുറ്റങ്ങളും നടപടി ശുപാർശയും അക്കമിട്ട് നിരത്തുന്ന പാർട്ടി രേഖ പുറത്ത് വന്നത്.
സുധാകരനെ വരിഞ്ഞു മുറുക്കാൻ ആലപ്പുഴ ജില്ലാ നേതൃത്വം നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് രേഖ പുറത്ത് വന്നതെന്ന് കരുതപ്പെടുന്നു. മുതിർന്ന നേതാക്കൾക്കെതിരായ വിമർശനം തുടർന്നാൽ സുധാകരനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടേക്കും.
സജി ചെറിയാൻ തന്നെ ഉപദേശിക്കാനായിട്ടില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും താൻ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുമ്പോൾ ആർ.നാസറിനെ പോലെയുള്ളവർ കുട്ടികളാണെന്നുമായിരുന്നു സുധാകരന്റെ ഇന്നലെത്തെ വിമർശനം.
ഇതിന് പുറമേ ഇന്ന് അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമും അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു. തുടർന്നാണ് രേഖയും പുറത്ത് വന്നത്. ഗുരുതരമായ ആരോപണങ്ങളാണ് രേഖയിൽ ഉൾപ്പെട്ടിട്ടുള്ളത്.
2020 ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജി.സുധാകരന് ഗുരുതര വീഴ്ച്ചയുണ്ടായി. തെരഞ്ഞെടുപ്പ് ഫണ്ട് വേണ്ട വിധം വിനിയോഗിക്കുന്നതിൽ വീഴ്ച്ചയുണ്ടായി.
അമ്പലപ്പുഴ മണ്ഡലത്തിനു മതിയായ തുക നൽകിയില്ലെന്ന് മാത്രമല്ല, ലഭിച്ച ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചതോടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള പണം കടമെടുക്കേണ്ടി വന്നു.
അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി എച്ച്. സലാമിന്റെ പേര് സുധാകരൻ തന്നെയാണ് മുന്നോട്ട് വെച്ചത്. അതംഗീകരിച്ച് ജില്ലാ നേതൃതവം പേര് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയതോടെ സുധാകരന്റെ ഭാവം മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
എച്ച്. സലാം എസ്.ഡി.പി.ഐക്കാരനാണെന്ന പ്രചാരണത്തിൽ സുധാകരൻ മൗനം പാലിച്ചു. തിരഞ്ഞെടുപ്പ് പ്രകടനത്തെ ദോഷം ചെയ്യുന്ന നിലപാടുകൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. മണ്ഡലത്തിലെ ചുമതലക്കാരനെന്ന നിലയിൽ അദ്ദേഹം ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിക്ക് വലിയ വിജയം ഉണ്ടാകില്ലെന്ന പ്രതികരണം അദ്ദേഹം പരസ്യമായി നടത്തി.
അന്വേഷണം റിപ്പോർട്ട് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചപ്പോൾ ജി.സുധാകരന് പറയാനുള്ളതും കേട്ടിരുന്നുവെന്നും ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെങ്കിലും അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥി വിജയിച്ചതും സുധാകരന്റെ ദീർഘകാലസേവനം പരിഗണിച്ചാണ് പരസ്യ ശാസനയിൽ ഒതുക്കിയതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട്.
നിലവിൽ ജില്ലാ സെക്രട്ടറി ആർ. നാസർ ജില്ലയിൽ നിന്നുള്ള പാർട്ടി സെക്രട്ടേറിയറ്റംഗവും മ്രന്തിയുമായ സജി ചെറിയാൻ എന്നിവർ ഒരുമിച്ച് സധാകരനെതിരെ നീങ്ങുന്നതിന്റെ പ്രതിഫലനമാണ് റിപ്പോർട്ട് പുറത്ത് വന്നതിന്റെ പിന്നിലെന്നാണ് സുധാകരപക്ഷ നേതാക്കൾ വിലയിരുത്തുന്നത്.
അതുകൊണ്ട് തന്നെ പാർട്ടിക്കുള്ളിൽ വിഷയമുയർത്താനും സജി ചെറിയാനെ ചുറ്റിപ്പറ്റി ഉയരുന്ന ആരോപണങ്ങളിൽ തെളിവ് സഹിതം പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനുമാണ് അവരുടെ നീക്കമെന്നും പറയപ്പെടുന്നു.
കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് നടക്കുന്ന കോടികളുടെ ഇടപാടും മറ്റ് ക്രമക്കേടുകളും മരന്തിയെന്ന നിലയിൽ നടത്തുന്ന വഴിവിട്ട പ്രവർത്തനവും അതിന് കുട പിടിക്കുന്ന ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ പിന്തുണയും തുറന്നു കാട്ടുന്ന തരത്തിലുള്ള പരാതി നൽകാനാണ് സുധാകരപക്ഷത്തിന്റെ തീരുമാനം.
എച്ച്.സലാമിനെതിരായ ആരോപണങ്ങളും പരാതിയിൽ ഉൾപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. ആലപ്പുഴ ജില്ലയിൽ സി.പി.എമ്മിൽ രൂപപ്പെട്ടിരിക്കുന്ന വടംവലി പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിനുള്ളത്.