/sathyam/media/media_files/2025/11/07/k-rajan-pinarai-vijayan-j-chinchurani-2025-11-07-14-55-26.jpg)
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടതിന് 4 മന്ത്രിമാരുടെ രാജിഭീഷണി അടക്കം മുഴക്കി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സി.പി.ഐയെ തിരിച്ചടിച്ച് പിണറായി.
സി.പി.ഐ ഭരിക്കുന്ന 4 വകുപ്പുകളിലും മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയാണ്. സി.പി.ഐയുടെ പ്രതിഷേധത്തിന് മുന്നിൽ നിന്ന റവന്യൂ മന്ത്രി കെ.രാജന്റെ വകുപ്പിൽ സംസ്ഥാനമാകെ ഇന്ന് വിജിലൻസ് റെയ്ഡ് തുടങ്ങിക്കഴിഞ്ഞു.
നെൽ വയലുകളും തണ്ണീർത്തടങ്ങളും ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കുന്നതിലും, തരം മാറ്റി നൽകുന്നതിലും നടന്നു വരുന്ന ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനാണ് റെയ്ഡ്.
ഓപ്പറേഷൻ 'ഹരിത കവചം' എന്ന് പേരിട്ടിരിക്കുന്ന റെയ്ഡ് സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലും, തരം മാറ്റലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 32 ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകളിലുമായി ആകെ 69 ഓഫീസുകളിൽ പുരോഗമിക്കുകയാണ്.
കേരള നെൽ വയൽതണ്ണീർത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായി സംസ്ഥാനത്ത് തണ്ണീർത്തടങ്ങളും നെൽ വയലുകളും ഡാറ്റാബാങ്കിൽ നിന്നും വ്യാപകമായി ഒഴിവാക്കി നൽകുന്നതായും, അപേക്ഷകരിൽ നിന്നും നേരിട്ടും ഏജന്റുമാർ മുഖേനയും ചില ഉദ്യോഗസ്ഥർ കൈക്കൂലി കൈപ്പറ്റി ഇത്തരം ക്റമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
ഡേറ്റാബാങ്കിൽ നിന്നും ഒഴിവാക്കി വസ്തു തരം മാറ്റുന്നതിനുള്ള ഉത്തരവ് നേടിയ ശേഷം നെൽ വയലുകളും തണ്ണീർത്തടങ്ങളും പരിവർത്തനപ്പെടുത്തി കെട്ടിടങ്ങളും വീടുകളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതിനായി റവന്യൂ ഡിവിഷണൽ ഓഫീസുകൾ കേന്ദ്റീകരിച്ച് പ്രവർത്തിക്കുന്ന ഭൂമാഫിയയും റിയൽ എസ്റ്റേറ്റുകാരും ഉൾപ്പെടുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്നും, കൈക്കൂലിയും അനധികൃത പ്രതിഫലവും കൈപ്പറ്റിയും, സ്വാധീനത്തിന് വഴങ്ങിയും ചില ഉദ്യോഗസ്ഥർ ചട്ടങ്ങൾക്ക് വിരുദ്ധമായി ഭൂമി തരം മാറ്റുന്നതിനായി അനുകൂല റിപ്പോർട്ടുകൾ നൽകി വരുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
കേരള നെൽ വയൽതണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതും നിയമപ്രകാരം തരം മാറ്റി നൽകാൻ പാടില്ലാത്തതുമായ ഭൂമി ഒഴിവാക്കി ഉത്തരവ് അനുവദിക്കുന്നതിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ്.
ഏറ്റവുമധികം അഴിമതി റവന്യൂ വകുപ്പിലാണ്. വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലാണ് കൂടുതൽ അഴിമതിക്കാരുള്ളത്. 72 അഴിമതിക്കാരെ ഇതിനകം പിരിച്ചുവിട്ടു.
അതിനിടെ, തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാൽ വില കൂട്ടുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയതിന് മന്ത്രി ജെ.ചിഞ്ചുറാണിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മിൽമ പാലിന് വില കൂടുകയെന്നും വില വർധിപ്പിക്കുന്നത് ആലോചനയിലുണ്ടെന്നുമാണ് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്.
"മിൽമയുടെ വില അൽപം കൂട്ടിക്കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ അതിനെ കുറിച്ച് കൂടുതലായി നിലവിൽ ആലോചിക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം മിൽമയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം വില വർധിപ്പിക്കും". മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.
തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് മന്ത്രിയെ മുഖ്യമന്ത്രി വിലക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us