/sathyam/media/media_files/2025/11/07/nemam-service-co-operative-bank-2025-11-07-15-07-41.jpg)
തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ സി.പി.എം ഭരണസമിതി നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് പരാതിയിൽ ഇ.ഡി റെയ്ഡ്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാങ്കിൽ ഇ.ഡി എത്തിയതിൽ സി.പി.എം നേതൃത്വം ആശങ്കയിൽ. ഇ.ഡി എത്തിയതോടെ തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ആരൊക്കെ അതിൻ്റെ പങ്കുപറ്റിയെന്നുള്ള വിവരങ്ങളും പുറത്ത് വരും.
സി.പിഎമ്മിലെ പല ഉന്നത നേതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നു നിക്ഷേപകർ പറയുന്നു. ഇവരിലേക്ക് അന്വേഷണം എത്തിയാൽ അത് സംസ്ഥാന വ്യാപകമായി തന്നെ സി.പിഎമ്മിന്നു തിരിച്ചടിയാകും.
ജീവനക്കാരും സി.പി.എം ഭരണസമിതിയും ചേർന്ന് നൂറു കോടിയോളം രൂപയുടെ ക്രമക്കേട് ബാങ്കിൽ നടത്തിയെന്നായിരുന്നു കണ്ടെത്തൽ. 250ലേറെ നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. ക്രമക്കേട് തെളിഞ്ഞതിനെ തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.
ഇതിനിടെയാണ് കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്. സി.പി.എം ഭരണസമിതിക്കെതിരെ പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു.
34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂവെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ ആകെ കിട്ടാനുള്ളത് 10.73 കോടി രൂപയാണ്. ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖകളുള്ളൂ.
മുന്‍ സെക്രട്ടറിമാരായ എസ്.ബാലചന്ദ്രന്‍ നായര്‍ 20.76 കോടി രൂപയുടെയും എ.ആര്‍.രാജേന്ദ്ര കുമാര്‍ 31.63 കോടി രൂപയുടെയും എസ്.എസ്.സന്ധ്യ 10.41 കോടി രൂപയുടെയും ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു കണ്ടെത്തൽ.
കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും നഷ്ടം വരുത്തിയ കണക്കുകളും പുറത്തുവന്നിരുന്നു.
പല ഭരണസമിതി അംഗങ്ങളും 3 കോടിയോളം രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയിരുന്നു. നിക്ഷേപം അമിതമായി ലഭിക്കാന്‍ സ്ഥിരനിക്ഷേപത്തിന് അധിക പലിശ നല്‍കുകയും സി.പി എമ്മിനു വേണ്ടപ്പെട്ടവര്‍ക്ക് രേഖകളില്ലാതെ വായ്പ അനുവദിക്കുകയും ചെയ്തതാണ് വലിയ ബാധ്യതയുണ്ടാക്കിയത്.
വായ്പ വാങ്ങിയവരിലേക്കും അന്വേഷണം എത്തേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരുക്കെ ഇ.ഡി എത്തിയത് സിപിഎമ്മിനെ കടുത്ത സമ്മർദത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പിയും വിഷയത്തെ ഉയർത്തി സിപിഎമ്മിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us