/sathyam/media/media_files/2025/11/07/sasi-tharoor-8-2025-11-07-21-45-31.jpg)
തിരുവനന്തപുരം: നിർണായക ഘട്ടങ്ങളിൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന ഡോ. ശശി തരൂർ എം.പിക്കെതിരെ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത് വരുന്നതിനിടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടു നിന്ന് എം.പി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഒന്നടങ്കം തയ്യാറെടുപ്പ് നടത്തുമ്പോഴാണ് തരൂരിന്റെ അസാന്നിധ്യം തിരുവനന്തപുരത്ത് ചർച്ചയാവുന്നത്.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം രണ്ടോ മൂന്നോ തവണ മാത്രമാണ് എം പി മണ്ഡലത്തിലെത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗമായ തരൂര്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളിലോ സ്ഥാനാർത്ഥി നിർണയത്തിലോ ഒരു പങ്കും വഹിച്ചിട്ടില്ല.
കഴക്കുട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, നേമം എന്നീ അസംബ്ലി മണ്ഡലങ്ങളിലെ വാർഡുകൾക്കു പുറമെ കോവളം മണ്ഡലത്തിലെ നാല് വാർഡുകൾ കൂടി ഉൾപ്പെട്ടതാണ് തിരുവനന്തപുരം കോർപ്പറേഷൻ.
ഇത് കൂടാതെ പാറശാല, നെയ്യാറ്റിൻകര, കോവളം എന്നീ നിയമസഭ മണ്ഡലങ്ങളിലെ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് വാർഡുകൾ കൂടി ഉൾപ്പെട്ടതാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലം.
പാറശാല നിയോജക മണ്ഡലത്തിൽ ഒമ്പത് പഞ്ചായത്തുകൾക്കു പുറമെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഉൾപ്പെടുന്നു.
നെയ്യാറ്റിൻകര മണ്ഡലത്തിൽ ഒരു മുനിസിപ്പാലിറ്റിയും 5 പഞ്ചായത്തുകളും 2 ബ്ലോക്ക് പഞ്ചായത്തുകളും, കോവളത്ത് 6 പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും ഉൾപ്പെട്ടിട്ടുണ്ട്.
ശശി തരൂരിൻ്റ വിജയത്തിന് നിർണായക പങ്ക് വഹിച്ച പ്രാദേശിക നേതാക്കളുടെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അവരെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വിശ്വപൗരനെതിരെ ഉയരുന്ന പരാതി.
കോർപ്പറേഷനിലെ 100 വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥി നിർണയം കെ മുരളിധരൻ്റെ നേതൃത്വത്തിൽ ഏതാണ്ട് 80 ശതമാനവും പൂർത്തിയാ ക്കിക്കഴിഞ്ഞു.
കാര്യമായ പ്രതിഷേധങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥി നിർണയത്തിൽ മേൽക്കൈ നേടിയത് മുരളിധരൻ്റെ അനിതര സാധാരണമായ കഴിവും പരിശ്രമവും കൊണ്ടാണെന്ന് കോൺഗ്രസ് നേതാക്കളും അണികളും ഒന്നടങ്കം പറയുന്നു
കോർപ്പറേഷൻ തനിക്ക് വേണ്ടപ്പെട്ട സ്ഥാനാർത്ഥികളുടെ ലിസ്റ്റുപോലും തരൂർ നൽകിയിട്ടില്ലെന്നാണ് ജില്ലാ കോൺഗ്രസ് നേതാക്കൾ അറിയിച്ചത്.
പാർട്ടിയുടെ പ്രധാന പരിപാടികളിലൊന്നും പങ്കെടുക്കാതെ ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെപ്പറ്റി ലേഖനമെഴുതുന്ന തിരക്കിലാണ് അദ്ദേഹമെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.
കോൺഗ്രസിനൊപ്പം നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയ ശേഷം പാർട്ടിയോട് നന്ദികേടാണ് കാണിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരും കോൺഗ്രസിനുള്ളിലുണ്ട്.
ഹരിയാനയിലെ വോട് ചോരിയെക്കുറിച്ച് വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധി നടത്തിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും തരൂർ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ലെന്നതും യാഥാർത്ഥ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us