/sathyam/media/media_files/2026/02/10/lokbhavan-kerala-2026-02-10-17-50-18.jpg)
തിരുവനന്തപുരം: 2020 ജൂണ്‍ 15-ന് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ നടന്ന ഗാല്‍വാന്‍ ഏറ്റുമുട്ടല്‍ വലിയ യുദ്ധത്തിലേക്ക് മാറാതിരുന്നതിന് കാരണം ഇന്ത്യന്‍ സൈന്യത്തിന്‍റെ ശക്തമായ തയ്യാറെടുപ്പുകള്‍ എതിരാളികളുടെ ബഹുമാനം നേടിയതാണെന്ന് ബ്രിഗേഡിയര്‍ സൗരഭ് സിംഗ് ഷെഖാവത്ത് പറഞ്ഞു.
ശത്രു മനസ്സിലാക്കുന്ന ഒരേയൊരു ഭാഷ ശക്തിയുടെയും അധികാരത്തിന്‍റെയും ഭാഷയാണെന്നും, ആ ശക്തി പ്രകടമായപ്പോള്‍ തന്നെ സംഘര്‍ഷം ശമിച്ചുവെന്നും ലോക് ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പര്‍വ്വതാരോഹണം, വിശിഷ്ട സേവനം എന്നിവയില്‍ പ്രകടിപ്പിച്ച ധീരതകള്‍ക്ക് കീര്‍ത്തിചക്ര, ശൗര്യ ചക്ര, സേന മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുള്ള ബ്രിഗേഡിയര്‍ സൗരഭ് സിംഗ് ഷെഖാവത്ത് ഗാല്‍വാന്‍ മേഖലയില്‍ കമാന്‍ഡറായിരുന്നു.
ഒരു വെടിയുണ്ട പോലും ഉതിര്‍ക്കാതെ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലായിരുന്നു ഗാല്‍വാനിലേത്. സൈനികര്‍ കല്ലുകളും കമ്പികളും ഉപയോഗിച്ചാണ് ഏറ്റുമുട്ടിയത്.
തലയോട്ടികള്‍ തകര്‍ത്തു; മഞ്ഞുപൊതിഞ്ഞ തണുത്ത നദികളില്‍ പരസ്പരം തള്ളിവീഴ്ത്തി മുങ്ങിപ്പോകുന്ന സാഹചര്യങ്ങള്‍ വരെ ഉണ്ടായി.
ഇതാണ് 'കോണ്ടാക്റ്റ് ബാറ്റില്‍' എന്ന യുദ്ധത്തിന്‍റെ യഥാര്‍ത്ഥ രൂപം. അത്തരം ക്രൂരതയ്ക്ക് മനസും ശരീരവും തയ്യാറാക്കണം. ഇത്തരത്തിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഇനിയും ഉണ്ടാകും.
യുദ്ധഭൂമി പുതുതലമുറക്ക് ഏറെ പരിചിതമായ ഇന്സ്റ്റാഗ്രാമോ, ഫേസ്ബുക്കോ, ഫോട്ടോഗ്രാഫുകളോ പോലെ സുന്ദരമല്ല; അത് അത്യന്തം ക്രൂരമാണ് - സൗരഭ് സിംഗ് പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/02/10/lokbhavan-kerala-2-2026-02-10-17-50-33.jpg)
ഗാല്‍വാനിന് ശേഷം അതീവ സംഘര്‍ഷപൂര്‍ണമായ സാഹചര്യമായിരുന്നു. വലിയ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും നടപ്പാക്കി. നിഷ്ഠയോടെയും അക്ഷീണമായും പരിശീലനം തുടര്‍ന്നു.
എല്ലാ കാലാവസ്ഥയിലും എല്ലാ സാഹചര്യങ്ങളിലും തുടര്‍ച്ചയായ പരിശീലനമാണ് നടത്തിയത്. ആര്‍മേഡ് പേഴ്ണണല്‍ കാരിയറുകള്‍, ടാങ്കുകള്‍, പുതുതായി ഉള്‍പ്പെടുത്തിയ വാഹനങ്ങള്‍, കുതിരകള്‍, വിമാനങ്ങള്‍ - സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു. അതിര്‍ത്തിയിലുടനീളം ആയുധങ്ങളും ഉപകരണങ്ങളും പുതുക്കി ശക്തിപ്പെടുത്തി.
പാംഗോംഗ് സോ തടാകത്തിനരികെ, പതിനാറായിരം മുതല്‍ പതിനേഴായിരം അടി വരെ ഉയരത്തില്‍, ദിവസേന പത്ത് കിലോമീറ്റര്‍ വരെ ഓടിയായിരുന്നു പരിശീലനം. പകലും രാത്രിയും പരിശീലനം തുടര്‍ന്നു.
പതിനെട്ടായിരം അടി ഉയരത്തില്‍ താപനില മൈനസ് 42 ഡിഗ്രി സെല്ഷ്യുസിലേക്കും, കാറ്റിന്റെ വേഗം മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വരെയും എത്തിയിരുന്നു.
കാരക്കോറം പാസിന് സമീപമുള്ള തര്‍ക്കഭൂമികളായ പ്രദേശങ്ങളാണിത്. അത്തരമൊരു സാഹചര്യത്തില്‍ വെല്ലുവിളികളുടെ 99 ശതമാനവും ഭൂവിഭാഗവും കാലാവസ്ഥയുമാണ്; ശത്രു വെറും ഒരു ശതമാനം മാത്രമാണ്.
ആദ്യകാലത്ത് എന്‍റെ ചൈനീസ് സഹപ്രവര്‍ത്തകനുമായുള്ള ബന്ധം ഏറെ സംഘര്‍ഷപൂര്‍ണമായിരുന്നു. ആക്രമണാത്മക പട്രോളുകളും ശക്തിപ്രദര്‍ശനങ്ങളും നേരിയ ഏറ്റുമുട്ടലുകളും ഉണ്ടായി.
എന്നാല്‍ പരസ്പരം തയ്യാറെടുപ്പും ശക്തിയും വിലയിരുത്തിയതോടെ സ്ഥിതിഗതികള്‍ ക്രമേണ ശാന്തമായി. തയ്യാറെടുപ്പാണ് ബഹുമാനം സൃഷ്ടിക്കുന്നത് - സൗരഭ് സിംഗ് പറഞ്ഞു.
സ്ഥാനമൊഴിയുന്നതിന് മുമ്പ് ചൈനീസ് കമാന്‍ഡര്‍ എന്നെ കാണണമെന്ന് പ്രത്യേകമായി അഭ്യര്‍ത്ഥിച്ചു. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അനുമതി ലഭിച്ചു. ആ കൂടിക്കാഴ്ചയില്‍ എന്നെ കാണാന്‍ പ്രത്യേകമായി എത്തിയ തന്‍റെ ഭാര്യയെയും മകളെയും പരിചയപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന.
അപ്പോഴാണ് ഒരു സത്യം വ്യക്തമായത് - ആശയധാരകള്‍ക്കും യൂണിഫോമുകള്‍ക്കും അതിര്‍ത്തികള്‍ക്കും അതീതമായി ലോകമെമ്പാടുമുള്ള സൈനികര്‍ മനുഷ്യരാണ്.
തുടക്കത്തില്‍ കടുത്ത സംഘര്‍ഷമുണ്ടായിരുന്നുവെങ്കിലും അവസാനത്തില്‍ പരസ്പര ബഹുമാനത്തിലാണ് അത് അവസാനിച്ചത്. ഞാന്‍ അവിടെ നിന്നു മാറുമ്പോള്‍ അതിര്‍ത്തികള്‍ ശാന്തമായിരുന്നു; ഇന്നും അവ ശാന്തമായിത്തന്നെയുണ്ട് - അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും മികച്ച സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സൗരഭ് സിംഗ് ഷെഖാവത്ത്, യുദ്ധഭൂമിയിലും പര്‍വ്വതശിഖരങ്ങളിലും ആകാശത്തിലും നേടിയ മൂന്ന് പതിറ്റാണ്ടിന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ച്, ധൈര്യവും ആത്മനിയന്ത്രണവും നിര്‍ണയശക്തിയും ചേര്‍ന്ന സമര്‍പ്പണമാണ് ഇന്ത്യൻ സൈനിക ജീവിതത്തിന്‍റെ അടിസ്ഥാനം എന്ന സന്ദേശമാണ് നല്കിയത്.
1994-ല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഷെഖാവത്ത്, 1995-ല്‍ പ്രൊബേഷന്‍ ആരംഭിച്ചു. 17-ാം മറാത്ത ലൈറ്റ് ഇന്‍ഫന്‍ററിയിലേക്കാണ് അദ്ദേഹത്തിന് കമ്മീഷന്‍ ലഭിച്ചത്.
പിന്നീട് 21-ാം മറാത്ത ലൈറ്റ് ഇന്‍ഫന്‍ററിയില്‍ പ്രബേഷനായി ചേര്‍ന്ന അദ്ദേഹം, പിന്നീട് 21 പാര സ്പെഷ്യല്‍ ഫോഴ്സിന്‍റെ ഭാഗമായിത്തീര്‍ന്നു. യൂണിറ്റിലെ ആദ്യ ദിനങ്ങളില്‍ തന്നെ ജാതി-മത തിരിച്ചറിവുകളെ അതിജീവിച്ചുള്ള സൈനിക ഐക്യത്തിന്‍റെ പാഠമാണ് പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.
''ഇന്ത്യന്‍ സൈന്യത്തിന്‍റെ ആത്മാവ് 'ഒരാള്‍ എല്ലാവര്‍ക്കുമായി, എല്ലാവരും ഒരാളിനായി' എന്നതാണ്,'' എന്നും, ഓഫീസര്‍മാര്‍ എല്ലാ സാമൂഹിക അതിരുകളും കടന്ന് സൈനികരെ നയിക്കേണ്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കക്സർ-ദ്രാസ് മേഖലകളില്‍ നടന്ന പോരാട്ടങ്ങളും, ലോലാബ് താഴ്വരയിലെ നിരന്തര ഏറ്റുമുട്ടലുകളും അദ്ദേഹം ഓര്‍ത്തെടുത്തു. ''യുദ്ധം സിനിമയല്ല. അവിടെ സംഗീതമില്ല. രക്തവും വേദനയും മാത്രമാണ്,'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
സൈനിക ദൗത്യങ്ങള്‍ക്കൊപ്പം മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ അനുഭവവും, നുന്‍ പര്‍വ്വതാരോഹണത്തിനിടെ നടന്ന അവലാഞ്ചില്‍ നാല് സഹസൈനികരെ നഷ്ടപ്പെട്ട വേദനാജനകമായ അനുഭവവും അദ്ദേഹം പങ്കുവച്ചു.
പത്ത് മാസം നീണ്ട പരിശ്രമത്തിനൊടുവില്‍ 18,500 അടി ഉയരത്തില്‍ നിന്ന് സഹസൈനികരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാന്‍ നടത്തിയ 'ഓപ്പറേഷന്‍ ആര്‍ടിജി' ഇന്ത്യന്‍ സൈന്യത്തിന്‍റെ ഉത്തരവാദിത്വബോധത്തിന്‍റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ ലോക്താക് തടാകത്തില്‍ നടത്തിയ ഒരു ഓപ്പറേഷനില്‍ ഭൂമിയിലല്ലാതെയും ഹെലികോപ്റ്ററുകളില്ലാതെയും നാല് മിനിറ്റിനുള്ളില്‍ ഒന്‍പത് ഭീകരരെ നിഷ്‌ക്രിയമാക്കിയതും, ഒരു സാധാരണ പൗരനും പരിക്കേല്‍ക്കാതെ ദൗത്യം പൂര്‍ത്തിയാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
''നേതാവ് തന്‍റെ ആളുകളോടൊപ്പം അതേ അപകടം ഏറ്റെടുക്കാന്‍ തയ്യാറായാല്‍, ഒരാളും പിന്നോട്ട് പോകില്ല,'' എന്ന പാഠമാണ് ആ ദൗത്യം പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ഇന്നും ഭൂമിയില്‍ കാലുകുത്തിയാണ് ജയിക്കുന്നത്. സാങ്കേതികവിദ്യ സഹായകരമായേക്കാം, എന്നാല്‍ അതിലൂടെ മാത്രം യുദ്ധം ജയിക്കാന്‍ കഴിയില്ല. സിയാചിന്‍ പോലുള്ള അതിര്‍ത്തികള്‍ ഇന്നും സൈനികര്‍ ശരീരബലം ഉപയോഗിച്ചാണ് നിലനിര്‍ത്തുന്നത്.
ശാരീരിക സഹിഷ്ണുതയും ഭൂമിയില്‍ പിടിച്ചുനില്ക്കുന്ന കഴിവും ഒരിക്കലും മാറ്റിസ്ഥാപിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കടുത്ത സമ്മര്‍ദ്ദസാഹചര്യങ്ങളില്‍ ഒരു സൈനികന്‍ തളരുന്നത് സ്പെഷ്യല്‍ ഫോഴ്സില്‍ വളരെ വിരളമാണെന്നും, തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ അത്യന്തം കര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മര്‍ദ്ദം താങ്ങാനാവാത്തവര്‍ പ്രൊബേഷന്‍ ഘട്ടം കടക്കില്ല. ഒരിക്കല്‍ ടീം രൂപംകൊണ്ടാല്‍ അത് ഒരൊറ്റ ശരീരമായി പ്രവര്‍ത്തിക്കും.
ഒരാള്‍ക്ക് താല്ക്കാലികമായ ദുര്‍ബലത തോന്നിയാല്‍ പോലും, ടീം തന്നെ അവനെ ഉയര്‍ത്തിക്കൊണ്ടുവരും. യുദ്ധം ഒരുതരത്തിലുള്ള കൂട്ടായ ഉന്മാദമാണെന്നും, ആ അവസ്ഥയില്‍ ആരും പിൻമാറാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈന്യം രക്തസാക്ഷിത്വത്തെ ഭയത്തോടെ കാണുന്നില്ല. യുദ്ധഭൂമിയില്‍ വീഴുന്നവര്‍ എന്നും യുവാക്കളായിത്തന്നെ തുടരുന്നു - അവരുടെ ചിത്രങ്ങള്‍ എന്നും യുവത്വത്തോടെ നമ്മുടെ മനസ്സില്‍ മായാതെ കുടികൊള്ളുന്നു.
രക്തസാക്ഷികളുടെ കുടുംബങ്ങള്‍ വിപുലമായ സൈന്യ-കുടുംബത്തിന്‍റെ ഭാഗമാകുന്നു; അവരെ ജീവിതകാലം മുഴുവന്‍ സൈന്യം സംരക്ഷിക്കും. യുദ്ധഭൂമിയിലെ മരണം ഏറ്റവും വലിയ ബഹുമാനമായാണ് ഞങ്ങള്‍ കാണുന്നതെന്നും ബ്രിഗേഡിയര്‍ സൗരഭ് സിംഗ് ഷെഖാവത്ത് പറഞ്ഞു.
ഗവര്‍ണര്‍ രാജേന്ദ്ര് വിശ്വനാഥ് ആര്‍ലേക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനഘ ആര്‍ലേക്കര്‍ ബ്രിഗേഡിയര്‍ സൗരഭ് സിംഗ് ഷെഖാവത്തിനെ സ്വാഗതം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us