/sathyam/media/media_files/2026/02/12/akg-center-2026-02-12-21-15-10.jpg)
തിരുവനന്തപുരം: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ 40 സെന്റ് ഭൂമി സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്റർ അനധികൃതമായി കൈവശപ്പെടുത്തിയത് റദ്ദാക്കാൻ വഴിയൊരുങ്ങുന്നു. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
എകെജി സെൻറർ ഭൂമി നൽകിയതുമായി ബന്ധപ്പെട്ട ഉത്തരവ് കണ്ടെത്തുന്നതിനും ഹർജിയിൽ വിശദമായ എതിർ സത്യവാഗ്മൂലം നൽകുന്നതിനും സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മൂന്നാഴ്ചസമയം കൂടി അനുവദിച്ചിട്ടുണ്ട്.
ഭൂമി പതിച്ചു നൽകിയത് സംബന്ധിച്ച രേഖകൾ സർക്കാർ ഓഫീസുകളിലോ സർവകലാശാല, കോർപ്പറേഷൻ ആസ്ഥാനത്തോ ലഭ്യമല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്ന സർവകലാശാല ഭൂമിയിലെ 15 സെന്റ് ഭൂമി 1977-ലെ ഒരു സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എ.കെ.ജി. മെമ്മോറിയൽ സെന്ററിന് കൈമാറിയതായുള്ള അവകാശവാദമാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.
ഹർജിക്കാരന്റെ വാദമനുസരിച്ച് സർക്കാർ ഉത്തരവ് പ്രകാരം ഭൂമി പതിച്ചു നൽകിയത് സംബന്ധിച്ച രേഖകൾ പുരാവസ്തു വകുപ്പ്, റവന്യൂ വകുപ്പ്, ജില്ലാ കളക്ടറേറ്റ്, കേരള സർവ്വകലാശാല, തിരുവനന്തപുരം കോർപറേഷൻ, തുടങ്ങിയ സ്ഥാപനങ്ങളിൽ ലഭ്യമല്ല.
കൂടാതെ ആ സ്ഥാപനം സർവകലാശാല അംഗീകരിച്ച ഗവേഷണ സ്ഥാപനമല്ലെന്നും, ഭൂമി ഗവേഷണ ആവശ്യങ്ങൾക്ക് പകരം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഭൂമി നാളിത് വരെ എ.കെ.ജി സെന്ററിന് പതിച്ചു നൽകുകയോ, തണ്ടപ്പേരു പിടിക്കുകയോ കരം അടയ്ക്കുകയോ ചെയ്യാത്ത പുറമ്പോക്ക് ഭൂമിയാണെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അനുവദിച്ച 15 സെന്റിനേക്കാൾ കൂടുതലായ 40 സെന്റ് പുറമ്പോക്ക് ഭൂമികൂടി ഉൾപ്പെടെ, അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്നും, യാതൊരു നിയമാനുസൃത അനുമതിയും ഇല്ലാതെ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഭൂമി കൈമാറ്റം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആണെന്നും, കേരള സർവകലാശാല ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ ലംഘിച്ചതായും, പൊതുസമ്പത്ത് സംരക്ഷണത്തിന്റെ അടിസ്ഥാനതത്വങ്ങൾ ബാധകമാണെന്നും ഭൂമി അനധികൃതമായി അവകാശപെടുത്തിയിരിക്കുന്നവരെ സെന്ററിൽ നിന്നും ഒഴിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സംസ്ഥാന സർക്കാരിനെ കൂടാതെ ഗവർണർ, കേരള സർവ്വകലാശാല, തിരുവനന്തപുരം കോർപ്പറേഷൻ, സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളതെങ്കിലും, ഹർജ്ജി ഫയലിൽ സ്വീകരിക്കുന്നതിനു മുൻപുള്ള വാദം കേൾക്കുന്നതിന്റെ ഭാഗമായി സർക്കാരിനോട് ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ്
ചീഫ് ജസ്റ്റിസ് സൗമൻസെൻ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടത്.
എ.കെ.ജി സെന്റർ സർവകലാശാല അംഗീകരിച്ച ഗവേഷണ സ്ഥാപനമല്ല. ഭൂമി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
അനുമതിയില്ലാതെ കെട്ടിടങ്ങളും നിർമ്മിച്ചു. വിവരാവകാശ രേഖകൾ ഉണ്ടായിട്ടും ഭൂമി തിരിച്ചെടുക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്.
സി.പി.എമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് വന്നതോടെ പഴയ എകെജി സെന്റർ പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുമെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പഠന ഗവേഷണ കേന്ദ്രത്തിന് സൗജന്യമായി പതിച്ചുനൽകിയ ഭൂമിയിൽ കഴിഞ്ഞ നാല് ദശാബ്ദമായി സിപിഎം ആസ്ഥാനം പ്രവർത്തിച്ചുവെന്നതിന് തെളിവാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.
1977ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ.നായനാർ എകെജിയുടെ പേരിൽ പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാല വളപ്പിൽ സ്ഥലം പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്.
1977 ഓഗസ്റ്റ് 20ന് കേരളസർവകലാശാലയുടെ സെനറ്റ് ഹൗസ് വളപ്പിലുള്ള ഭൂമി സൗജന്യമായി പതിച്ച് നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
തുടർന്ന് സർവകലാശാല 34 സെന്റ് ഭൂമി സിപിഎം സെക്രട്ടറിയുടെ പേരിൽ നൽകി. പിന്നീട് സർക്കാർ അനുമതി ഇല്ലാതെ 15 സെന്റ് കൂടി അനുവദിക്കുകയായിരുന്നു.
1988ൽ എകെജി സെന്ററിന് ചുറ്റുമതിൽ കെട്ടിയപ്പോൾ പതിച്ചുനൽകിയതിലും കൂടുതൽ ഭൂമി കൈവശപ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us