/sathyam/media/media_files/2026/02/15/kadakampalli-surendran-prem-kumar-kc-venugopal-2026-02-15-23-04-06.jpg)
തിരുവനന്തപുരം: കോൺഗ്രസുമായി അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം.
കഴക്കൂട്ടം എം.എൽ.എയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കടകംപളളി സുരേന്ദ്രനാണ് പ്രേംകുമാറിനെ അനുനയിപ്പിക്കാൻ നേരിട്ട് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
വൈകുന്നേരത്തോടെ കഴക്കൂട്ടത്തെ പ്രേംകുമാറിൻെറ വസതിയിലെത്തിയ കടകംപളളി സുരേന്ദ്രൻ, അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വീട്ടിലെത്തി പ്രേംകുമാറിനെ കാണാൻ ശ്രമിച്ചെങ്കിലും കൂടിക്കാഴ്ച നടത്താൻ കഴിയാതെ പോകുകയായിരുന്നു. പ്രേംകുമാർ വീട്ടിലുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല.
പലതവണ വിളിച്ചിട്ടും കിട്ടാതായതോടെ കടകംപളളി ദൗത്യം വിജയിക്കാതെ മടങ്ങി. പ്രേംകുമാർ നാളെ ഇന്ദിരാഭവനിൽ എത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെ കാണുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു കടകംപളളിയുടെ അനുനയ നീക്കം.
സിപിഎം നേതൃത്വത്തിൻെറ നിർദ്ദേശ പ്രകാരമാണ് കടകംപളളി പ്രേംകുമാറിനെ വീട്ടിൽ എത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് തന്നോട് ആരും സംസാരിക്കുകയോ അറിയിക്കുകയോ ചെയ്തില്ലെന്നാണ് പ്രേംകുമാറിൻെറ പരാതി.
/filters:format(webp)/sathyam/media/media_files/2026/02/15/pram-kumar-2026-02-15-23-18-21.jpg)
പിന്നീട് നടന്ന സിനിമ കോൺക്ളേവ് അടക്കമുളള പരിപാടിയിലേക്കും തന്നെ ക്ഷണിച്ചില്ലെന്ന് പ്രേംകുമാർ തുറന്നടിച്ചിരുന്നു. പാർട്ടി നേതൃത്വത്തിൽ നിന്നോ സർക്കാരിൽ നിന്നോ ആരും സംസാരിക്കുന്നില്ല എന്ന പ്രേംകുമാറിൻെറ പരാതി തീർക്കുന്നതിന് കൂടിയാണ് കടകംപളളി നേരിട്ട് വന്നത്.
''പ്രേംകുമാർ എന്നും ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം നിന്നയാളാണ്. എനിക്ക് വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ള ആളുമാണ്. അദ്ദേഹത്തിന് ചില പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞു. ആ പ്രശ്നങ്ങൾ മനസിലാക്കാനായിട്ടാണ് എത്തിയത്. പരിഹാരം ഉണ്ടാക്കാൻ എന്നാൽ കഴിയുന്നത് ചെയ്യാനായിട്ടാണ് എത്തിയത്'' കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു.
കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടറായ പ്രേംകുമാർ കോൺഗ്രസിലേക്ക് എത്തിയാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരുമോയെന്ന ആശങ്കയും കടകംപളളിയുടെ വരവിന് പിന്നിലുണ്ടെന്നാണ് സൂചന.
കടകംപളളിയുടെ ദൗത്യം വിജയിച്ചില്ലെങ്കിലും മറ്റ് നേതാക്കൾ വഴിയും പ്രേംകുമാറിനെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാർ കോൺഗ്രസ് പാളയത്തിലേക്ക് പോകുന്നത് വലിയ തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് ബോധ്യമുണ്ട്.
സാംസ്കാരിക രംഗത്ത് നിന്ന് പാർട്ടിക്കും സർക്കാരിനും എതിരെ വിമർശനം ശക്തമായിരിക്കുന്ന ഘട്ടത്തിൽ പ്രേംകുമാർ ഇടതുപക്ഷത്ത് നിന്ന് മാറി കോൺഗ്രസിലേക്ക് പോകുന്നത് സിപിഎമ്മിന് ക്ഷീണമാണ്.
പ്രമുഖ വ്യക്തികൾ പാർട്ടി വിടുന്നത് പൊതുസമൂഹത്തിൽ ചർച്ചയാകുമെന്നും സർക്കാരിനും മുന്നണിക്കും എതിരായ അഭിപ്രായ രൂപീകരണത്തിന് വഴിവെക്കുമെന്നും ആശങ്കയുണ്ട്.
ഈ സാഹചര്യത്തിലാണ് പ്രേംകുമാറിൻെറ പോക്ക് തടയാൻ സിപിഎം നേതാക്കൾ നേരിട്ടിറങ്ങിയത്. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ കാണാൻ രാത്രി കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തുമെന്ന് സൂചനയുണ്ട്.
നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ച പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ തള്ളിയില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിളിച്ചത് പ്രേംകുമാർ സ്ഥിരീകരിച്ചു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പറ്റിയ ആളല്ല താനെന്നും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമായ വഴികളിലുടെയല്ല പോയിട്ടുള്ളതെന്നും പറഞ്ഞ പ്രേംകുമാർ, അതുകൊണ്ട് നാളെ എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ലെന്നും പ്രതികരിച്ചു.
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് പൊടുന്നനെ തന്നെ മാറ്റിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കള്‍ പ്രേംകുമാറിനെ ബന്ധപ്പെട്ടത്.
ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്നുള്ള പ്രേംകുമാറിന്റെ മാറ്റം സ്വാഭാവിക നടപടിയാണെന്ന് മന്ത്രി സജി ചെറിയാൻ തന്നെ വ്യക്തമാക്കുമ്പോഴും, സർക്കാറിന്റെ കീഴിലുള്ള എത്ര അക്കാദമികളിൽ ഈ സ്വാഭാവിക നടപടികൾ നടക്കുന്നു എന്നാണ് പ്രേംകുമാർ ഉന്നയിക്കുന്ന മറുചോദ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us