/sathyam/media/media_files/2026/02/23/sir-final-2026-02-23-13-51-00.jpg)
തിരുവനന്തപുരം: എസ്ഐആറിൽ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ സംസ്ഥാനത്ത് ഏറ്റവും അധികം വോട്ടർമാർ കുറഞ്ഞത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്.
ബിജെപി പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നര ലക്ഷത്തിലധികം വോട്ടുകൾ ഇല്ലാതായി എന്നത് എസ്ഐആറിൽ വോട്ടുകൾ ആസൂത്രിതമായി ഒഴിവാക്കിയോ എന്ന സംശയം ബലപ്പെടുന്നതിന് കാരണമായി.
തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ 47,647 ഉം വട്ടിയൂർകാവിൽ 42,580 ഉം നേമത്ത് 38,063 ഉം വോട്ടർമാരുടെ കുറവാണുണ്ടായത്.
കഴക്കൂട്ടം, നെയ്യാറ്റിൻകര, കോവളം, പാറശ്ശാല മണ്ഡലങ്ങളിലും 20000ത്തിലധികം വോട്ടുകൾ കുറഞ്ഞു. ഇതെല്ലാം ബിജെപി സ്വാധീനം വർദ്ധിപ്പിക്കുന്ന മണ്ഡലങ്ങളാണ്.
ശനിയാഴ്ച്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിച്ചാണ് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായിരുന്നു.
എസ്‌ഐആർ നടപടികൾക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടർ പട്ടിക പ്രകാരം 8.9 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്.
ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെ കുറവും എസ്‌ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്.
ആകെ 2,69,53,644 വോട്ടർമാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷൻമാർ - 1,31,26,048, സ്ത്രീകൾ - 1,38,27,319, ട്രാൻസ്ജെൻഡർമാർ - 277, പ്രവാസികൾ - 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുൾപ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടർമാരും അന്തിമ പട്ടികയിലുണ്ടാകും.
ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൻമേൽ പരാതികൾ സ്വീകരിക്കുകയും ഹിയറിങ് നടപടികൾ പൂർത്തിയാക്കിയതിനും ശേഷമാണ് അന്തിമ വോട്ടർ പട്ടിക പ്രദ്ധീകരിച്ചിരിക്കുന്നത്.
എസ്ഐആർ പ്രവർത്തനങ്ങളിൽ ബിജെപി സജീവമായിരുന്നു എന്നതും എടുത്ത് പറയേണ്ടതാണ്. വോട്ട് ചേർക്കുന്നതിനും വോട്ട് ഒഴിവാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയായിരുന്നു ബിജെപിയുടെ പ്രവർത്തനം.
മുതിർന്ന നേതാക്കൾ ഓരോ മണ്ഡലത്തിൻ്റെയും ഇൻചാർജ് ആയാണ് എസ്ഐആർ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us