/sathyam/media/media_files/2026/02/28/pinarai-vijayan-kk-shailaja-2026-02-28-15-09-26.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിണറായി വിജയൻ നയിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനമെടുത്തതോടെ ഇടതിന് ഭരണം കിട്ടിയാലും കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയുണ്ടാവാനുള്ള വഴിയടഞ്ഞു.
കെ.കെ.ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്നാണ് പരക്കെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
സാക്ഷരതയിലടക്കം കേരളത്തേക്കാൾ ഏറെ പിന്നിൽ നിൽക്കുന്ന ഉത്തർപ്രദേശിൽ നാലുതവണ ഒരു സ്ത്രീ മുഖ്യമന്ത്രിയായി. എന്നിട്ടും പ്രബുദ്ധ കേരളത്തിൽ ഒരു വനിത ഇനിയെന്ന് മുഖ്യമന്ത്രിയാവുമെന്ന ചോദ്യം അവശേഷിക്കുന്നു.
കോൺഗ്രസിലും ബിജെപിയിലുമൊക്കെ വനിതാ നേതാക്കളുടെ പേരുപോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കാറില്ല.
സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാമെന്ന് ശൈലജ അടുത്തിടെ പറഞ്ഞിരുന്നു. കേരളത്തിൽ ഭാവിയിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവില്ല എന്നു പറയാൻ താൻ ആളല്ല.
കേരളം ഇന്നും പുരുഷാധിപത്യ സമൂഹമാണ്. സ്ത്രീകൾ സമൂഹത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിക്കാൻ തയാറാകണം - ഇതായിരുന്നു ശൈലജയുടെ വാക്കുകൾ.
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയെന്നത് പലവട്ടം ചർച്ചകളിൽ നിറഞ്ഞെങ്കിലും യാഥാർത്ഥ്യമായിരുന്നില്ല. കേരം തിങ്ങും കേരള നാട് കെ.ആർ. ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യമാണ് 1980ലും 1987ലും തിരഞ്ഞെടുപ്പ് കാലത്ത് മുഴങ്ങിയത്.
/filters:format(webp)/sathyam/media/media_files/2026/02/28/kr-gauriyamma-2026-02-28-15-01-41.jpg)
ഇടത് സർക്കാരുകളിൽ റവന്യൂ മന്ത്രിയായും മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചുമൊക്കെ കരുത്തു കാട്ടിയെങ്കിലും ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി പദം ലഭിച്ചില്ല. മാത്രമല്ല സി.പി.എമ്മിൽ നിന്നുപോലും ഗൗരിയമ്മ പുറത്താക്കപ്പെട്ടു.
രണ്ടു തവണയും സിപിഎമ്മിനകത്തെ ഉൾപാർട്ടി രാഷ്ട്രീയവും വിഭാഗിയതയും പുരുഷ മേൽക്കോയ്മയും കുതികാൽ വെട്ടും ഒത്തുചേർന്ന് ഗൗരിയമ്മയെ മൂലയ്ക്കിരുത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
1990കളിൽ സുശീലാഗോപാലനാണ് പിന്നീട് വനിതാ മുഖ്യമന്ത്രിയെന്ന ചർച്ചകളിൽ നിറഞ്ഞത്. 90കളിൽ സിഐടിയു ലോബിയുമായി വിഎസ് അച്യുതാനന്ദൻ നയിച്ച പ്രബല വിഭാഗം ഏറ്റുമുട്ടിയപ്പോൾ ഭരണത്തിലും സംഘടനയിലും പാർട്ടിക്ക് ഒന്നിലേറെ തിരിച്ചടികൾ നേരിടേണ്ടിവന്നു.
അതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി ഉയർത്തിക്കാട്ടിയ വി.എസ്. 1996ൽ മാരാരിക്കുളത്ത് തോറ്റു. സുശീലാ ഗോപാലൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
എന്നാൽ പാർട്ടിയും മുന്നണിയും ചർച്ചകൾക്കുശേഷം തീരുമാനിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത രാഷ്ട്രീയത്തിൽ നിന്ന് ഏറെക്കുറെ റിട്ടയർമെൻറിലേക്ക് നീങ്ങി തുടങ്ങിയിരുന്ന ഇ കെ നായനാരെ തിരിച്ചുകൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കാനായിരുന്നു. സുശീല നായനാർ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി ഒതുക്കപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2026/02/28/susheela-gopalan-2026-02-28-15-04-06.jpg)
മൂന്നാം തവണ വനിതാ മുഖ്യമന്ത്രിയെന്ന ചർച്ച ഉയർന്നത് 2021ൽ കെ.കെ.ശൈലജയിലൂടെയായിരുന്നു. നിപ്പയും കോവിഡുമൊക്കെ നല്ലരീതിയിൽ നേരിട്ട ശൈലജയെ ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാക്കണമെന്ന് പൊതുസമൂഹം ആഗ്രഹിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനിൽക്കുകയാണെങ്കിൽ ശൈലജ മുഖ്യമന്ത്രിയാവുമെന്ന് കരുതി. എന്നാൽ മുഖ്യമന്ത്രി സ്ഥാനം പോയിട്ട് രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ പോലും ശൈലജയ്ക്ക് ഇടംകിട്ടിയില്ല.
ശൈലജയ്ക്ക് പകരം വീണാ ജോർജ്ജ് ആരോഗ്യമന്ത്രിയായി. ഇത്തവണ പിണറായി തന്നെ നയിക്കുമെന്ന് സി.പി.എം മുൻകൂട്ടി പ്രഖ്യാപിച്ചതോടെ ഭരണം കിട്ടിയാലും വനിതാ മുഖ്യമന്ത്രിക്കുള്ള വഴികളും മുൻകൂട്ടി അടച്ചിരിക്കുകയാണ് പാർട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us