മത്സരത്തിനിറങ്ങുന്ന മന്ത്രിമാരിൽ എത്രപേർ ജയിച്ച് വരുമെന്ന ചർച്ച സിപിഎമ്മിൽ സജീവം. പിണറായി വിജയന്‍ ധർമ്മടത്ത് കരകയറിയാലും മന്ത്രിമാരുടെ ​ഗതി ത്രിശങ്കുവിൽ. വി ശിവൻകുട്ടി ഉൾപ്പെടെയുള്ള മന്ത്രിമാർ നേരിടാനിരിക്കുന്നത് കടുത്ത മത്സരം. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിന് ആനായാസം ജയിച്ച മണ്ഡലങ്ങളിൽ അഞ്ചുകൊല്ലത്തെ ഭരണം പിന്നിടുമ്പോൾ സ്ഥിതി പാടേ മാറി

2021ലെ എൽ.ഡി.എഫ് അനുകൂല തരംഗത്തിൽ വലിയ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ മണ്ഡലങ്ങളിൽ നിന്നാണ് എല്ലാ മന്ത്രിമാരും വരുന്നതെങ്കിലും അഞ്ചുകൊല്ലത്തെ ഭരണം പിന്നിടുമ്പോൾ സ്ഥിതി പാടേമാറിയിട്ടുണ്ട്.

New Update
pinarai vijayan and ministers
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൻെറ സ്ഥാനാർഥി പട്ടികയ്ക്ക് സിപിഎം രൂപം നൽകുമ്പോൾ മത്സരത്തിനിറങ്ങുന്ന മന്ത്രിമാരിൽ എത്രപേർ ജയിച്ച് വരുമെന്ന ചർച്ച പാർട്ടിയിൽ സജീവമായി. രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരിൽ ഏതാണ്ട് എല്ലാവരും മത്സരിക്കാനിറങ്ങുന്നുണ്ട്.

Advertisment

മുഖ്യമന്ത്രി പിണറായി വിജയന് ധർമ്മടത്ത് വിജയം അനായാസമാണെങ്കിലും ബാക്കിവരുന്ന സിപിഎം മന്ത്രിമാരുടെ സ്ഥിതി അത്രകണ്ട് അനുകൂലമല്ല. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, വീണാ ജോർജ്, വി.എൻ. വാസവൻ, പി.രാജീവ്, ആർ. ബിന്ദു, എം.ബി. രാജേഷ്, വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു എന്നിവരിൽ ഒരാൾക്ക് പോലും അനായസ ജയം ലഭിക്കുമെന്ന സൂചനയില്ല.


2021ലെ എൽ.ഡി.എഫ് അനുകൂല തരംഗത്തിൽ വലിയ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ മണ്ഡലങ്ങളിൽ നിന്നാണ് എല്ലാ മന്ത്രിമാരും വരുന്നതെങ്കിലും അഞ്ചുകൊല്ലത്തെ ഭരണം പിന്നിടുമ്പോൾ സ്ഥിതി പാടേമാറിയിട്ടുണ്ട്.

ഭരണവിരുദ്ധ വികാരവും മണ്ഡലത്തിലെ സവിശേഷമായ പ്രശ്നങ്ങളും മന്ത്രിമാർക്ക് നേരെ ഉയർന്നിട്ടുളള വ്യക്തിപരമായ ആക്ഷേപങ്ങളും എല്ലാം ചേർന്നാണ് രാഷ്ട്രീയാന്തരീക്ഷം മാറ്റിമറിച്ചിരിക്കുന്നത്. 

v sivankutty

വെല്ലുവിളികൾ മറികടന്ന് ചിലരെല്ലാം ജയിച്ചുവരാൻ ഇടയുണ്ടെങ്കിലും മന്ത്രിമാരുടെ മണ്ഡലങ്ങളിൽ എല്ലാം കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പാണ്. ബിജെപി ഉയർത്തുന്ന വെല്ലുവിളിയാണ് നേമത്ത് നിന്ന് വീണ്ടും ജയിച്ചുവരാൻ ആഗ്രഹിക്കുന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് മുന്നിലുളള പ്രതിസന്ധി.


ബിജെപിക്ക് വ്യക്തമായ രാഷ്ട്രീയ മേധാവിത്വമുളള നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ് വി. ശിവൻകുട്ടിക്ക് നേരിടേണ്ടി വരിക. ബിജെപിയുടെ സർവ്വ സന്നാഹങ്ങളുടെയും പിന്തുണയോടെയാകും രാജീവ് ചന്ദ്രശേഖർ നേമത്തേക്ക് ഇറങ്ങുന്നത്. 


rajeev chandrasekhar

സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലം കഴിഞ്ഞ തവണ നഷ്ടപ്പെട്ടതിൻെറ നാണക്കേട് കഴുകിക്കളയാൻ ആർ.എസ്.എസും ശക്തമായി രംഗത്തിറങ്ങിയേക്കും.

2021ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. മുരളീധരൻ കടന്നുവന്നതാണ് വി. ശിവൻകുട്ടിയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചത്. 

കെ. മുരളീധരൻ മുപ്പതിനായിരത്തിൽപ്പരം വോട്ടുകൾ നേടിയപ്പോഴാണ് 3949 വോട്ടുകൾക്ക് വി. ശിവൻകുട്ടി, ബിജെപിയിലെ കുമ്മനം രാജശേഖരനെ മറികടന്നത്. 

k muraleedharan


എന്നാൽ ഇക്കുറി യു.ഡി.എഫ് കെ. മുരളീധരനെ പോലെ തലപ്പൊക്കമുളള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ സാധ്യതയില്ല. അത് നേമത്ത് വിജയം ആവർത്തിക്കാനുളള ശിവൻ കുട്ടിയുടെ താൽപര്യത്തിന് തടസമാണ്.


ലോകസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് ഇരുപതിനായിരത്തിലേറെ വോട്ടിൻെറ ഭൂരിപക്ഷം നേടിയ രാജീവ് ചന്ദ്രശേഖർ ഉയർത്തുന്ന വെല്ലുവിളിയെ ശിവൻകുട്ടിക്ക് മറികടക്കാനാകാതെ വന്നാൽ കേരള നിയമസഭയിൽ വീണ്ടും താമര വിരിയും.

ധനമന്ത്രി കെ.എൻ. ബാലഗോപാലിൻെറ സ്ഥിതിയും വ്യത്യസ്തമല്ല. കൊട്ടാരക്കരയിൽ വീണ്ടും ജനവിധി തേടുന്ന ബാലഗോപാലിന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

സിപിഎം നേതാവും മൂന്ന് തവണ കൊട്ടാരക്കരയിൽ നിന്ന് എം.എൽ.എയുമായ പി.ഐഷാ പോറ്റി കോൺഗ്രസിലേക്ക് വന്നതാണ് ബാലഗോപാലിന് വെല്ലുവിളി ഉയർത്തുന്നത്. 


ജനകീയനും മണ്ഡലത്തിൻെറ മുക്കിലും മൂലയിലും വരെ ബന്ധമുളള ആളുമായ ഐഷാ പോറ്റി കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.


aisha potty-2

ജനകീയ അടിത്തറയുളളതും സാധാരണക്കാരായ ആളുകൾക്ക് നേരിട്ട് ആശ്രയിക്കാൻ കഴിയുന്നതുമായ ഐഷാ പോറ്റിയേ എതിരിടുമ്പോൾ ഇടത് പാളയത്തിൽ നിന്ന് തന്നെ വോട്ട് ചോരാൻ സാധ്യതയുണ്ട്.

ഇതിന് പുറമേ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന ആർ. രശ്മി ബിജെപി സ്ഥാനാർത്ഥിയായി വരാനും സാധ്യയുണ്ട്.

സോഷ്യൽ മീഡിയ താരം അഖിൽ മാരാരും ബിജെപിയിലേക്ക് എത്തിയതിനാൽ അദ്ദേഹവും സ്ഥാനാർത്ഥിയായി വരാനുളള സാധ്യത തളളിക്കളയാനാവില്ല.


2021ൽ 10814 വോട്ടിന് ജയിച്ച കെ.എൻ.ബാലഗോപാലിന് ഇക്കുറി വിയർക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ധനമന്ത്രി എന്ന നിലയിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തിയെങ്കിലും മണ്ഡലത്തിലും പുറത്തും ജനകീയ പ്രതിഛായ നേടാൻ കഴിയാത്തതാണ് ബാലഗോപാലിൻെറ ന്യൂനത. 


KN BALAGOPAL

മന്ത്രിയുടെ തിരക്കുകളിലായിരുന്ന ബാലഗോപാലിന് പകരം സിപിഎം ഏരിയാ നേതാക്കളാണ് കൊട്ടാരക്കരയിൽ കാര്യങ്ങൾ നിർവ്വഹിച്ചുപോരുന്നത്.

പാർട്ടി നേതാക്കളുടെ ബ്യൂറോക്രാറ്റിക്ക് സ്വഭാവമുളള ഇടപെടലും വിനയായി തീർന്നിട്ടുണ്ട്. പ്രതിഛായ തിരിച്ചുപിടിക്കാനും മണ്ഡലത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുമായി ബാലഗോപാൽ വിപുലമായ പി.ആർ. സംവിധാനത്തെ കൊട്ടാരക്കരയിൽ ഇറക്കിയിട്ടുണ്ട്. 

തുടരും...

Advertisment