ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി തീരുംവരെ വൈസ് ചാൻസലർ നിയമനങ്ങൾ നീട്ടിക്കൊണ്ടുപോവാൻ സർക്കാർ. ഗവർണറുടെ സെർച്ച് കമ്മിറ്റി വരും മുൻപേ വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ സർക്കാരിന്റെ സെർച്ച് കമ്മിറ്റി. നടപടി വി.സിയുടെ കാലാവധി തീരാൻ ഒരാഴ്ച ശേഷിക്കവേ. വി.സി നിയമനത്തിനുള്ള കേസ് നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കേ സർക്കാരിന്റെ കടുംകൈ

വെറ്ററിനറി സർവ്വകലാശാലയിൽ ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്ന വൈസ് ചാൻസലർ ഡോ. എം. ആർ ശശീന്ദ്രനാഥിന്‍റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് പുതിയ വിസി യെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.

New Update
pinarai vijayan arif muhannad khan

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി സെപ്തംബറിൽ തീരും വരെ യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനങ്ങൾ നീട്ടിക്കൊണ്ടുപോവാൻ പുതിയ തന്ത്രവുമായി സർക്കാർ. വെറ്ററിനറി സർവ്വകലാശാലയിൽ ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്ന വൈസ് ചാൻസലർ ഡോ. എം. ആർ ശശീന്ദ്രനാഥിന്‍റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് പുതിയ വിസി യെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.

Advertisment

സാങ്കേതിക സർവ്വകലാശാലയിൽ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിക്ക് സാമാന്തരമായി സർക്കാർ മറ്റൊരു കമ്മിറ്റി രൂപീകരിച്ചതിനുസമാനമായാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. മൃഗ സംരക്ഷണ വകുപ്പാണ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.


സർക്കാരിന്റെ മൂന്ന് പ്രതിനിധികളുൾപ്പെട്ടതാണ് കമ്മിറ്റി. അതിനാൽ സർക്കാരിന് വേണ്ടപ്പെട്ടവരെ വി.സിയാക്കാം. എന്നാൽ യൂണിവേഴ്സിറ്റിയുമായോ സർക്കാരുമായോ ബന്ധമുള്ള ആരും കമ്മിറ്റിയിൽ ഉണ്ടാവരുതെന്നാണ് ചട്ടം. ഇതുപോലും മറന്നാണ് സർക്കാരിന്റെ കടുംകൈ.


യൂണിവേഴ്സിറ്റി നിയമത്തിലുള്ള ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കിയാണ് സർക്കാരിന്റെ ഉത്തരവ്. യൂണിവേഴ്സിറ്റി നിയമത്തിൽ നിന്നും വ്യത്യസ്തമായി സർവകലാശാലയുടെയും, ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും പ്രതിനിധികളെ സർക്കാർ കമ്മിറ്റിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുടെ പേരുകൾ പ്രത്യേക ഉത്തരവായി പിന്നീട് തീരുമാനിക്കും. 

സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ ഉടനടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മേരി ജോർജ്, ഗവർണറെയും സർക്കാരിനെയും എതിർകക്ഷികളാക്കി ഫയൽ ചെയ്തിട്ടുള്ള ഹർജ്ജിയിൽ നാളെ (ജൂലൈ 17) വാദം കേൾക്കാനിരിക്കെയാണ് ഗവർണർ രൂപീകരിച്ച കമ്മിറ്റികൾക്ക് സമാന്തരമായി സർക്കാർ പുതിയ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.


  കമ്മിറ്റി ആര് രൂപീകരിക്കണമെന്നത് സംബന്ധിച്ച് സർവ്വകലാശാല നിയമത്തിൽ വ്യക്തത ഇല്ലാത്തതുകൊണ്ടാണ് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതെന്നാണ് സർക്കാർ നിലപാട്. വൈസ് ചാൻസർമാരുടെ നിയമന അധികാരി കൂടിയായ ഗവർണറാണ് സെർച്ച് കമ്മിറ്റികൾ കാലങ്ങളായി രൂപീകരിക്കുന്നത്.


പുതിയ വാദമുഖങ്ങൾ തുറന്ന് ഹർജ്ജികളിൽ തീർപ്പാകുന്നതുവരെ വിസി നിയമനങ്ങൾ നീട്ടുക എന്നതാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സെപ്റ്റംബറിൽ ഗവർണറുടെ കാലാവധി അവസാനിക്കുമെന്ന കണക്ക് കൂട്ടലും സർക്കാരിന് മുന്നിലുണ്ട്.

കേരളയിലും എംജിയിലും യൂണിവേഴ്സിറ്റി പ്രതിനിധികളെ നൽകാൻ സിപിഎം വിമുഖത കാട്ടിയിരുന്നു. എന്നാൽ സർക്കാർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേയ്ക്ക് യൂണിവേഴ്സിറ്റി പ്രതിനിധികളെ ഉൾപ്പെടുത്തും. ജൂലൈ 19 ന് സേർച്ച്‌ കമ്മിറ്റിയിലേക്കുള്ള സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കുന്നതിന് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റിന്റെ പ്രത്യേക യോഗം ചേരുന്നുണ്ട്.