സ്വയം പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍  തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്ഥാപിച്ച് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
air quality monitor-2

തിരുവനന്തപുരം: സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി വികസിപ്പിച്ച സ്വയം പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചു. വിമാനത്താവളത്തിലെ വായുഗുണനിലവാരം നിരീക്ഷിക്കുന്നതിന് ഇതിലൂടെ സാധിക്കും.

Advertisment

വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ഡയറക്ടര്‍ ജനറലും ഡിഎസ്ഐആര്‍ സെക്രട്ടറിയുമായ ഡോ. എന്‍. കലൈശെല്‍വി ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ഭട്കോട്ടിക്ക് ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി മോണിറ്റര്‍ കൈമാറി. 

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹകരണങ്ങള്‍ക്കായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയും തിരുവനന്തപുരം വിമാനത്താവളവും തമ്മിലുള്ള ധാരണാപത്രത്തിന്‍റെ കൈമാറ്റവും നടന്നു.

പാപ്പനംകോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) ആണ് തദ്ദേശീയമായ ഇന്‍ഡോര്‍ സോളാര്‍ സെല്ലുകള്‍ വികസിപ്പിച്ചത്.
 
ആഗോള സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന എന്‍ഐഐഎസ്ടിയുടെ ഇന്‍ഡോര്‍ സോളാര്‍ സെല്ലുകള്‍ നല്‍കുന്ന സുസ്ഥിര പരിഹാരങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനവും പ്രവര്‍ത്തനച്ചെലവും കുറയ്ക്കുമെന്ന് ഡോ. കലൈശെല്‍വി പറഞ്ഞു. ശാസ്ത്രീയ ഗവേഷണങ്ങളെ പ്രായോഗിക തലത്തിലേക്ക് മാറ്റുന്നതിനുള്ള മികച്ച ഉദാഹരണം കൂടിയാണ് ഈ പങ്കാളിത്തമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

air quality monitor

വിമാനത്താവളങ്ങളില്‍ സുസ്ഥിര ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുന്നത് ഉത്തരവാദിത്തത്തോടൊപ്പം ഭാവിയിലേക്കുള്ള ആവശ്യകത കൂടിയാണെന്ന് എയര്‍പോര്‍ട്ട് സിഎഒ രാഹുല്‍ ഭട്ട്കോടി പറഞ്ഞു. 

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും വിമാനത്താവളത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം നിരീക്ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും.

വിവിധ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമായ കസ്റ്റം-ഡിസൈന്‍ ചെയ്ത ഡൈ-സെന്‍സിറ്റൈസ്ഡ് സോളാര്‍ മൊഡ്യൂളുകളാണ് മോണിറ്ററില്‍ ഉപയോഗിക്കുന്നതെന്ന്  സിഎസ്ഐആര്‍- എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. 

ഇത് ആംബിയന്‍റ് ലൈറ്റിനെ പവര്‍ ഉപകരണങ്ങളിലേക്ക് പുനരുപയോഗം ചെയ്ത് ഇന്‍ഡോര്‍ പരിതസ്ഥിതികളിലേക്ക് തടസ്സമില്ലാതെ സംയോജിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ടെമ്പറേച്ചര്‍ സെന്‍സര്‍, ഹ്യുമിഡിറ്റി സെന്‍സര്‍, കാര്‍ബണ്‍ ഡയോക്സൈസ് സെന്‍സര്‍, കാര്‍ബണ്‍ മോണോക്സൈഡ് സെന്‍സര്‍, വൊളെറ്റൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ട്, എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് എന്നീ ഘടകങ്ങളടങ്ങുന്നതാണ് മോണിറ്റര്‍. ഇത് സ്ക്രീനിലൂടെ കാണാന്‍ സാധിക്കും.

കൂടാതെ സ്മാര്‍ട്ട് ഫോണിലും എയര്‍ പോര്‍ട്ടിലെ ഡിസ്പ്ലേ സ്ക്രീനിലും വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ആപ്പ് എന്‍ഐഐഎസ്ടി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

അധിക സെന്‍സറുകളും ഐഒടി കണക്റ്റിവിറ്റിയും ഉപയോഗിച്ച് ഉല്‍പ്പന്നത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്‍ഐഐഎസ്ടി പ്രവര്‍ത്തിക്കുകയാണെന്ന് പ്രോജക്ടിന് നേതൃത്വം നല്‍കിയ എന്‍ഐഐഎസ്ടി സീനിയര്‍ സയന്‍റിസ്റ്റും പ്രോജക്ട് ലീഡറുമായ ഡോ. സൂരജ് സോമനും സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റും സെന്‍റര്‍ ഫോര്‍ സസ്റ്റൈനബിള്‍ എനര്‍ജി ടെക്നോളജീസ് മേധാവിയുമായ ഡോ. കെ എന്‍ നാരായണന്‍ ഉണ്ണിയും പറഞ്ഞു.
 
വ്യവസായപങ്കാളിയായ എംബെഡിറ്റുമായി സഹകരിച്ച് ഓഫ് ഗ്രിഡ്, വയര്‍ലെസ്, സ്വയംപവര്‍ ഉള്ള ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ സൃഷ്ടിക്കുന്നതിന് ഡൈ-സെന്‍സിറ്റൈസ്ഡ് സോളാര്‍ സെല്ലുകളിലെ വൈദഗ്ധ്യം എന്‍ഐഐഎസ്ടി ഉപയോഗപ്പെടുത്തി.

കഴിഞ്ഞ ദശകത്തില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായത്. ആഗോള സാമ്പത്തിക വികസനത്തിന്‍റെ അടിസ്ഥാനമായി വിമാനയാത്ര മാറി. ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍റെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 4 ബില്യണ്‍ ആളുകളാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത്.