/sathyam/media/media_files/qwG1pkeWa0JGgokSOnFJ.jpg)
തിരുവനന്തപുരം: മുണ്ടക്കയം മുതൽ സിറിയ വരെ അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും ആറു വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ ഒരു തുമ്പും കണ്ടെത്താൻ രാജ്യത്തെ ഒന്നാം നമ്പർ അന്വേഷണ ഏജൻസിയായ സി.ബി.ഐയ്ക്കും കഴിഞ്ഞിട്ടില്ല.
2 വട്ടം കേസ് അവസാനിപ്പിക്കാൻ ശ്രമിച്ച അവർ, മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജെസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന അജ്ഞാത സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ഇത്തരമൊരു അജ്ഞാത സുഹൃത്തിനെപ്പറ്റി നേരത്തേ പിതാവ് ജെയിംസ് ജോസഫ് കോടതിയെ അറിയിച്ചിരുന്നു. കാണാതായ ദിവസം 16 തവണ ജെസ്നയെ ഫോണിൽ വിളിച്ച ആൺസുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തിട്ടും ഫലമുണ്ടായില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
ജെസ്‌നയെ ദുരുപയോഗം ചെയ്ത അഞ്ജാത സുഹൃത്ത് അപായപ്പെടുത്തിയിരിക്കാമെന്നാണ് വീട്ടുകാരുടെ സംശയം. ജെസ്‌നയുടെ മുറിയിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്ത തൊണ്ടി മുതലുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയില്ലെന്നും അഞ്ജാത സുഹൃത്തിലേക്ക് സി.ബി.ഐ അന്വേഷണം നീണ്ടില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ലോഡ്ജ് ജീവനക്കാരിയുടെ മൊഴി പുറത്തുവന്നത്. ജെസ്ന എന്ന് തോന്നിക്കുന്ന യുവതി ലോഡ്ജിലെത്തിയിരുന്നതായാണ് മൊഴി. ഇതേക്കുറിച്ച് സി.ബി.ഐ വിശദമായി അന്വേഷിക്കുകയാണിപ്പോൾ. ജെസ്‌നയുടെ പിതാവ് ജെയിംസ് തന്റെ മകൾ ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയമുള്ള അജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റൽ തെളിവുകൾ നൽകാമെന്നും കോടതിയിൽ അറിയിച്ചിരുന്നു.
കേസ് അവസാനിപ്പിക്കാൻ സി.ബി.ഐ ശ്രമിച്ചപ്പോഴാണ് തന്റെ മകളെ ദുരുപയോഗം ചെയ്ത അജ്ഞാതനായ സുഹൃത്തിനെക്കുറിച്ച് പിതാവ് വെളിപ്പെടുത്തിയത്. ജെസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന അജ്ഞാത സുഹൃത്തിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും ജെയിംസ് കോടതിയെ അറിയിച്ചു.
അന്വേഷണത്തിലെ ചെറിയ വീഴ്ച പോലും വലിയ പിശകിൽ കലാശിച്ചേക്കാം. സി.ബി.ഐ തന്റെ പിന്നിലുണ്ടെന്ന് അറിഞ്ഞാൽ അഞ്ജാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കുമെന്ന് ഭയപ്പെടുന്നു. സി.ബി.ഐ രഹസ്യമായി അന്വേഷിച്ചാൽ സുഹൃത്തിന്റെ ചിത്രങ്ങളടക്കം തെളിവ് നൽകാമെന്നും ജെയിംസ് പറയുന്നു. ഇതിനിടയിലാണ് ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ കൂടിയായത്. ഇതോടെ കേസിൽ വഴിത്തിരിവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐ.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരിക്കെ 2018 മാർച്ച് 22ന് പത്തനംതിട്ട മുക്കോട്ടുത്തറയിലെ കല്ലുമൂല കുന്നത്ത് വീട്ടിൽ നിന്നിറങ്ങിയതാണ്. മുണ്ടക്കയത്തേക്കുള്ള ബസിൽ പുളികുന്ന് വരെ അവൾ ബസിലുണ്ടായിരുന്നു. പിന്നെ ആരും കണ്ടിട്ടില്ല.
പൊലീസും ക്രൈംബ്രാഞ്ചും തോറ്റുപോയ കേസിൽ രാജ്യത്തെ ഒന്നാം നമ്പർ അന്വേഷണ ഏജൻസിയായ സി.ബി.ഐ വന്നിട്ടും കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല. ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് സി.ബി.ഐ.
2021 ഫെബ്രുവരിയിലാണ് ഹൈക്കോടതി കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും കാര്യമായ വിവരം കിട്ടിയിട്ടില്ല.
ഇതിനിടെ പിതാവ് ഗുരുതര ആരോപണം കോടതിയിൽ ഉയർത്തിയിരുന്നു. അവ ഇതാണ്- പുളികുന്നിനും മുണ്ടക്കയത്തിനും ഇടയിലാണ് ജസ്‌നയെ കാണാതാകുന്നത്. ഈ മേഖലയിൽ സി.ബി.ഐ അന്വേഷണം നടത്തിയിട്ടില്ല. ജസ്‌ന അജ്ഞാത സുഹൃത്തിനാൽ ഉപദ്രവിക്കപ്പെട്ടിരിക്കാം.
പതിവില്ലാതെ ആർത്തവ സമയത്ത് ജസ്‌നയക്ക് അമിത രക്തസ്രാവം ഉണ്ടായിരുന്നതായി ഏക സഹോദരി മൊഴി നൽകിയിട്ടുണ്ട്. രക്തം പുരണ്ട തുണി തിരുവല്ലം ഡിവൈ.എസ്.പി അന്വേഷണത്തിനായി ശേഖരിച്ചിരുന്നു. എന്നാൽ ഇത് രാസപരിശോധനയ്ക്ക് അയച്ചില്ല. രാസപരിശോധനയിലൂടെ മാത്രമേ ഏതെങ്കിലും മരുന്ന് കഴിച്ചതിന്റെ ഭാഗമായുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണോ ജസ്‌നയ്ക്ക് അമിത രക്തസ്രാവം ഉണ്ടായതെന്ന് കണ്ടെത്താനാവൂ.
അമിത രക്തസ്രാവത്തിൽ ഭയന്ന ജസ്‌ന ഈ വിവരം കാരണക്കാരനായ അജ്ഞാത സുഹൃത്തിനെ അറിയിക്കാൻ വീടുവിട്ട് ഇറങ്ങിയതാവാമെന്നാണ് പിതാവിന്റെ സംശയം. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചിട്ടില്ല. കോളേജിലെ കോമേഴ്‌സ് വിഭാഗത്തിലെ അഞ്ച് കുട്ടികളുമായാണ് ജസ്‌നയ്ക്ക് അടുപ്പം ഉണ്ടായിരുന്നത്. ഇവരിലേക്ക് അന്വേഷണം എത്തിയിരുന്നെങ്കിൽ അഞ്ജാത സുഹൃത്തിനെക്കുറിച്ചുളള വിവരം ലഭിക്കുമായിരുന്നു.
മാത്രമല്ല ജസ്‌ന കോളേജിന് പുറത്ത് പോയത് എൻ.എസ്.എസ് ക്യാമ്പിനാണ്. ഈ ക്യാമ്പിന്റെ വിവരങ്ങളും സി.ബി.ഐ അന്വേഷിച്ചില്ല. ജസ്‌നയെ കാണാതായ അന്ന് വൈകിട്ട് ആറുമണിക്കും പിറ്റേന്ന് രാവിലെയും ജസ്‌നയുടെ ഫോണിലേക്ക് വിളിച്ച സുഹൃത്തിലേക്കും അന്വേഷണമെത്തിയില്ല.
ജെസ്‌നയെ കാണായതിന്റെ തലേദിവസമുണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിച്ചില്ല. മാസമുറയാണോ ഗർഭ കാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ എന്ന് സി.ബി.ഐ അന്വേഷിച്ചില്ല- പിതാവ് സംശയമുന്നയിക്കുന്നു.
എന്നാൽ പിതാവിന്റെ ആരോപണങ്ങളെല്ലാം സി.ബി.ഐ തള്ളുകയാണ്. മുക്കൂട്ടുത്തുറ, വെച്ചൂച്ചിറ, എരുമേലി, മുണ്ടക്കയം, പച്ചവയൽ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോട്ടയം, തൃശൂർ, കോഴിക്കോട്, തമിഴ്‌നാട്, കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ജസ്‌ന അപ്രത്യക്ഷയായ പുളികുന്നിനും മുണ്ടക്കയത്തിനും ഇടയിൽ വ്യാപക പരിശോധന നടത്തി. ജെസ്‌നയുടെ ആർത്തവ രക്തം പുരണ്ട വസ്ത്രം ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നില്ല. ഈ വസ്ത്രത്തെ കുറിച്ച് ജെസ്‌നയുടെ സഹോദരി ജെഫിയോട് ചോദിച്ചപ്പോൾ വസ്ത്രമെല്ലാം അലക്കി എന്ന മറുപടിയാണ് നൽകിയത്.
അജ്ഞാതനായ ആൺ സുഹൃത്തിനെ സംബന്ധിച്ചോ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജെസ്‌നയ്ക്കുണ്ടായ അമിത രക്തസ്രാവത്തെ സംബന്ധിച്ചോ മൂന്ന് ദിവസം ചോദ്യം ചെയ്തപ്പോഴും പിതാവ് വെളിപ്പെടുത്തിയിരുന്നില്ല. ജെസ്‌നയുടെ ബന്ധുക്കളും ഇത്തരം ആരോപണമുന്നിയിച്ചിട്ടില്ല. ജെസ്‌നയക്ക് ഒപ്പം ഹോസ്റ്റൽ മുറിയിലുണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. അദ്ധ്യാപകരിൽ നിന്നും മൊഴിയെടുത്തു.
അദ്ധ്യാപകരുമായി ജെസ്‌ന അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. സുഹൃത്തുക്കളുമൊത്ത് കോളേജിന് പുറത്ത് ജെസ്‌ന പങ്കെടുത്ത എൻ.എസ്.എസ് ക്യാമ്പിനെക്കുറിച്ച് അന്വേഷിച്ചു. അതിൽ പങ്കെടുത്തവരെ ചോദ്യം ചെയ്തു. ജെസ്‌നയുടെ പിതാവിനെയും ആൺ സുഹൃത്തിനെയും പോളീഗ്രാഫ് ടെസ്റ്റിന് വിധേയരാക്കിയെങ്കിലും ഫലമുണ്ടായില്ല.
കാണാതായ ദിവസം ജെസ്‌നയുടെ പക്കൽ ആറായിരം രൂപ ഉണ്ടായിരുന്നെന്നും അത് എവിടെ നിന്ന് ലഭിച്ചെന്ന് സി.ബി.ഐ അന്വേഷിച്ചില്ലെന്നും പിതാവ് ആരോപിച്ചു. കരിനിലത്തെ പെട്രോൾ പമ്പിന് സമീപം വച്ച് ജെസ്‌നയെ കണ്ടു എന്ന അവകാശപ്പെട്ട ലോട്ടറി വിൽപ്പനക്കാരനെയും സി. ബി. ഐ ചോദ്യം ചെയ്തില്ലെന്നും ആരോപണമുണ്ട്