മുകേഷിനൊപ്പം സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി സംവിധായകൻ വിനയൻ. കോംപറ്റീഷൻ കമ്മീഷൻ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ചെയ്ത ബി. ഉണ്ണികൃഷ്ണനെ സര്‍ക്കാർ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് വിനയൻ. മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന എം. മുകേഷ് എം.എൽ.എയെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിന് പിന്നാലെയാണ് ഫെഫ്ക ട്രേഡ് യൂണിയനെ നയിക്കുന്ന, സംവിധായകൻ കൂടിയായ ബി.ഉണ്ണികൃഷ്ണനെയും നീക്കണമെന്ന ആവശ്യം ഉയരുന്നത്. 

New Update
m mukesh vinayan b unnikrishnan

തിരുവനന്തപുരം: ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെയും സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു. തൊഴിൽ നിഷേധവും വിലക്കും നടത്തയിതിന് കോംപറ്റീഷൻ കമ്മീഷൻ ശിക്ഷിച്ച ഉണ്ണികൃഷ്ണനെ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണെമന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. 

Advertisment

ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന എം. മുകേഷ് എം.എൽ.എയെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിന് പിന്നാലെയാണ് ഫെഫ്ക ട്രേഡ് യൂണിയനെ നയിക്കുന്ന, സംവിധായകൻ കൂടിയായ ബി.ഉണ്ണികൃഷ്ണനെയും നീക്കണമെന്ന ആവശ്യം ഉയരുന്നത്. 

സി.പി.എം നേതൃത്വവുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയാണ് ബി.ഉണ്ണികൃഷ്ണൻ, സിനിമ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റീസ് ഹേമാ കമ്മിറ്റി റിപോർട്ടിൽ തൊഴിൽ നിഷേധവുമായും രഹസ്യ വിലക്കുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ പരാമർശിക്കുന്ന ഭാഗങ്ങൾ ചൂണ്ടിക്കാട്ടികൊണ്ടാണ് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.


കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ കേരള സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് വിനയൻ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  


"റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെയുള്ള പേജുകളില്‍ സിനിമയിലെ തൊഴില്‍ നിഷേധത്തിനും വിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിധിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. 

2014-ല്‍ മലയാള സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതിയുമായി പോയ വ്യക്തി ഞാനാണ് (CCI Case No. 98 of 2014). 2017 മാര്‍ച്ചില്‍ CCI പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്. CCI - യുടെ വെബ്സൈറ്റിലും ഈ വിധിയുടെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും. 

ഈ വിധി അനുസരിച്ച് കോമ്പറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 3 പ്രകാരം അമ്മ സംഘടനയ്ക്ക് 4,00,065 (നാല് ലക്ഷത്തി അറുപത്തഞ്ച്) രൂപയും ഫെഫ്ക സംഘടനയ്ക്ക് 85,594 (എണ്‍പത്തി അയ്യായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി നാല്) രൂപയും പെനാല്‍റ്റി അടിച്ചിട്ടുള്ളതാണ്. 

സിസിഐ ആക്ടിന്റെ സെക്ഷന്‍ 48 പ്രകാരം അന്നത്തെ 'അമ്മ' പ്രസിഡന്റ് ഇന്നസെന്റിന് 51,478 രൂപയും അമ്മ സെക്രട്ടറി ഇടവേള ബാബുവിന് 19,113 രൂപയും ഫെഫ്കയുടെ പ്രസിഡന്റ് സിബി മലയിലിന് 66,356 രൂപയും ഫെഫ്ക ജെനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് 32,026 രൂപയും പെനാല്‍റ്റി അടിച്ചിട്ടുള്ളതാണ്. 

ഇതിനെതിരെ ഈ സംഘടനകളും വ്യക്തികളും ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുകയും ബഹുമാനപ്പെട്ട ജസ്റ്റിസ് റോഹിംഗ്ടണ്‍ ഫാലി നരിമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് 2020 സെപ്തംബര്‍ 28-ന് അപ്പീല്‍ തള്ളിക്കൊണ്ട് പെനാല്‍റ്റി നല്‍കിയ ശിക്ഷ ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. 

സുപ്രീം കോടതി വിധിയുടെ പകര്‍പ്പും ഇതിനോടൊപ്പം വയ്ക്കുന്നു. സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ ഫൈന്‍ അടച്ച വ്യക്തികളെല്ലാം കുറ്റക്കാരായി മാറിയിരിക്കുന്നു. എന്നാല്‍ ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ ഷാജി എന്‍. കരുണ്‍ അദ്ധ്യക്ഷനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചിരിക്കുന്നു എന്ന് 10-08-2023-ല്‍ സാംസ്കാരിക വകുപ്പ് മന്ത്രി 15-ആം നിയമസഭയില്‍ ഐ. സി. ബാലകൃഷ്ണന് കൊടുത്ത മറുപടിയിലൂടെ ഞാന്‍ മനസ്സിലാക്കുന്നു (നിയമസഭയില്‍ കൊടുത്ത മറുപടിയുടെ കോപ്പി ഞാന്‍ ഇതിനോടൊപ്പം വയ്ക്കുന്നുണ്ട്).

അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ കേരള സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.'' പരാതിയിൽ വിനയൻ ആവശ്യപ്പെട്ടു.


എം.മുകേഷ് എം.എൽ.എയെ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കാൻ സി.പി.എം തീരുമാനിച്ചു കഴിഞ്ഞു. ലൈംഗികാരോപണങ്ങൾ ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് സ്വയം സമിതിയിൽ നിന്ന് ഒഴിയട്ടെ എന്നാണ് സി.പി.എമ്മിൻെറ സമീപനം. ഇന്ന് വൈകുന്നേരത്തിനകം ആ തീരുമാനം ഉണ്ടാകുമെന്ന് നയരൂപീകരണ സമിതി അധ്യക്ഷനും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ഷാജി.എൻ.കരുൺ അറിയിച്ചു.


എം.എൽ.എ എന്ന നിലയിൽ ഉയർത്തി പിടിക്കേണ്ട ധാർമ്മിക ബാധ്യതകളെപ്പറ്റി മുകേഷാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗികാരോപണം നിഷേധിച്ച് പുറത്തിറക്കിയ കുറിപ്പ് തിരിഞ്ഞുകൊത്തിയതോടെ മുകേഷ് പിന്നീട് പ്രതികരിച്ചിട്ടില്ല. 

സമിതിയിൽ ആരെ ഉൾപ്പെടുത്തണം, ആരെ ഒഴിവാക്കണം എന്നതിൽ സാംസ്കാരിക വകുപ്പാണ് തീരുമാനം എടുക്കേണ്ടത്. സാംസ്കാരിക മന്ത്രി സജി ചെറിയാനും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Advertisment