/sathyam/media/post_attachments/gDD7klbsBiHi6hmqOaTl.jpg)
തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വികസന പദ്ധതികളെല്ലാം വെട്ടിക്കുറച്ചടക്കം ക്രമീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2024-25 സാമ്പത്തിക വർഷത്തെ പദ്ധതികളാണ് പുനക്രമീകരിക്കുന്നത്.
10 കോടി രൂപയ്ക്ക് മുകളില്‍ അടങ്കലുള്ള തുടർ പ്രോജക്ടുകൾ/പദ്ധതികൾ ഉൾപ്പെടെ ഭരണാനുമതി നൽകിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് ചീഫ് സെക്രട്ടറി, ധനകാര്യ, ആസൂത്രണ വകുപ്പ് സെക്രട്ടറിമാർ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ സമിതി പരിശോധിച്ച് പദ്ധതി മാറ്റിവയ്ക്കുകയോ അനിവാര്യത കണക്കിലെടുത്ത് വകുപ്പിനു ഭരണാനുമതി നൽകിയ ആകെ തുകയുടെ 50% ആയി നിജപ്പെടുത്തുകയോ ചെയ്യേണ്ടതാണെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.
10 കോടി രൂപയ്ക്ക് താഴെയുള്ള തുടർ പ്രോജക്ടുകൾ/പദ്ധതികൾ ഉൾപ്പെടെ ഭരണാനുമതി നൽകിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് വകുപ്പ് സെക്രട്ടറി, വകുപ്പ് അധ്യക്ഷനുമായി കൂടിയാലോചിച്ച് വകുപ്പിന് ഭരണാനുമതി നൽകിയ മൊത്തം തുകയുടെ 50% ആയി നിജപ്പെടുത്തി പട്ടിക ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.
സെക്രട്ടറിമാർ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതോടൊപ്പം ആസൂത്രണ ബോര്‍ഡ് മെമ്പർമാരെ അറിയിക്കേണ്ടതാണ്. മെമ്പർമാർ അവരുടെ അഭിപ്രായങ്ങൾ വൈസ് ചെയർപേഴ്‌സൺ വഴി മന്ത്രിസഭാ ഉപസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ ചീഫ് സെക്രട്ടറി / വകുപ്പ് സെക്രട്ടറിയെ നേരിട്ട് അറിയിക്കുകയോ ചെയ്യേണ്ടതാണ്.
ചീഫ് സെക്രട്ടറി ഇക്കാര്യം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കും. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശം ബാധകമല്ല.
ഭരണത്തിൽ മെല്ലെപ്പോക്കെന്ന ആക്ഷേപം മറികടക്കാൻ പരമാവധി വികസന പദ്ധതികൾ നടപ്പാക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ കടുത്ത സാമ്പത്തിക ഞെരുക്കം വന്നതോടെ കാര്യങ്ങൾ കൈവിട്ടു.
അടുത്ത 18 മാസത്തിനകം പൂർത്തീകരിക്കാനാവുന്ന വികസന പദ്ധതികൾ അടിയന്തരമായി കണ്ടെത്തി വിശദാംശങ്ങൾ കൈമാറാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും ചീഫ്സെക്രട്ടറി ഡോ.വി.വേണു നിർദ്ദേശം നൽകിയിരുന്നതാണ്. ഇവ സർക്കാരിന്റെ മുൻഗണനാ പട്ടികയിലുൾപ്പെടുത്തി അടിയന്തരമായി നടപ്പാക്കാനായിരുന്നു തീരുമാനം.
കെ-ഫോൺ, ലൈഫ്, നഗരഗതാഗത പദ്ധതികൾ, ചെറുകിട തുറമുഖ വികസന പദ്ധതികൾ, ജലപാതാ വികസനം എന്നിവയെല്ലാം ഉദ്ദേശിച്ച വേഗംകിട്ടാതെ ഇഴയുകയാണ്.
വിഴിഞ്ഞം തുറമുഖ വികസനത്തിന് അനിവാര്യമായ ഔട്ടർ റിംഗ് റോഡ്, കോഴിക്കോട്- തിരുവനന്തപുരം മെട്രോ പദ്ധതികൾ, നഗരങ്ങളിലെ റോഡ് വികസനം, സംയോജിത ഗതാഗത പദ്ധതികൾ എന്നിവയ്ക്കും വേഗം പോരാ. ശബരിമല വിമാനത്താവളമടക്കം വൻകിട പദ്ധതികൾക്ക് കേന്ദ്രാനുമതി നേടിയെടുക്കേണ്ടതുമുണ്ട്. പണമില്ലാത്ത സ്ഥിതി വന്നതോടെ ഇതെല്ലാം കുഴയും.
ഓണച്ചെലവിന് 3000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി തേടിയിരിക്കുകയാണ് സംസ്ഥാനം. ഇതോടെ ഇക്കൊല്ലത്തെ വായ്പാപരിധി തീരും. ശേഷിക്കുന്നത് വെറും 700 കോടി മാത്രമായി ചുരുങ്ങും.
കേന്ദ്രത്തിൽ നിന്ന് വിവിധ പദ്ധതികളുടേയും ഗ്രാൻഡുകളുടേയും വിഹിതത്തിൽ 3900 കോടിയോളം രൂപ കിട്ടാനുണ്ട്. കൂടാതെ വായ്പാപരിധിയിൽ 5710 കോടിയോളം രൂപയുടെ അന്യായമായ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടൽ.
ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ജൂൺ 22നും 27നും സംസ്ഥാനം കേന്ദ്രത്തിന് കത്ത് നൽകി. മറുപടിയൊന്നും കിട്ടിയില്ല. ഓണക്കാലത്തെ അനിവാര്യമായ ചെലവുകൾ നേരിടാൻ അർഹമായ കേന്ദ്രവിഹിതം നൽകണമെന്നും വായ്പാപരിധിയിൽ ന്യായമായ ഇളവ് അനുവദിക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. അതിനോടും കേന്ദ്രത്തിൽ നിന്ന് അനുകൂലമായോ, പ്രതികൂലമായോ പ്രതികരണമൊന്നും കിട്ടിയിട്ടില്ല.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണത്തിന് സർക്കാർ ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ശമ്പളവും ബോണസും ഉൽസവബത്തയും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനും ഓണക്കാലത്ത് വിപണി ഇടപെടലിനും സർക്കാരിന് പണം കണ്ടെത്തേണ്ടതുണ്ട്.
ഓണം സെപ്തംബർ 14നാണ്. അതുകൊണ്ട് ശമ്പള അഡ്വാൻസ് നൽകേണ്ടിവരില്ല. പക്ഷെ വിവിധ മേഖലകളിലെ കുടിശികകളിൽ നല്ലൊരുഭാഗം കൊടുക്കേണ്ടിവരും. അതിന് 2000 കോടിയെങ്കിലും കണ്ടെത്തേണ്ടതുണ്ട്.
സാമൂഹ്യസുരക്ഷാ പെൻഷൻ വിഭാഗത്തിന് നിലവിൽ 5 മാസത്തെ കുടിശികയുണ്ട്. ഇതിൽ രണ്ടെണ്ണം ഈ സാമ്പത്തിക വർഷവും മൂന്നെണ്ണം അടുത്ത വർഷവും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വർഷത്തെ രണ്ട് പെൻഷൻ കുടിശിക ഓണക്കാലത്ത് നൽകാനാണ് തീരുമാനം. അങ്ങനെയെങ്കിൽ സെപ്തംബർ മാസത്തെ പെൻഷൻ ഉൾപ്പെടെ ഓണക്കാലത്ത് മൂന്ന് ഗഡു ക്ഷേമപെൻഷൻ നൽകേണ്ടിവരും. ഓരോരുത്തർക്കും 4800 രൂപാവീതം ലഭിക്കും.