/sathyam/media/media_files/OZP1U9nxG4SCOrFAyBNE.jpg)
തിരുവനന്തപുരം: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷത്തോളം പൂഴ്‍ത്തിവച്ച് വിവാദത്തിലായ സാംസ്കാരിക വകുപ്പ് വീണ്ടും വിവാദച്ചുഴിയിൽ. മികച്ച നടൻ സംവിധായകൻ, ജനപ്രീതിയും കലാമേന്മയുമുളള ചിത്രം ഉൾപ്പെടെ ഒൻപത് അവാർഡുകൾ നേടിയ 'ആടുജീവിതം' എന്ന സിനിമയാണ് വിവാദത്തിൽ.
ആരും കാണാത്ത സിനിമ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം നേടിയതാണ് വിവാദമായത്. ആടുജീവിതത്തിനാണ് ഇത്തവണത്തെ ജനപ്രിയ ചലച്ചിത്രത്തിനുള്ള പുരസ്കാരം. സംവിധായകൻ ബ്ലസിയുടെ ആടുജിവിതം എന്ന സിനിമ സെൻസർ ചെയ്തത് 2023 ഡിസംബർ 31ന്. സെൻസർ ചെയ്യാതെ സിനിമ പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് നിയമം. അതിനാൽ ഒരു തീയേറ്ററിലും ഈ സിനിമ പ്രദർശിപ്പിച്ചിരുന്നില്ല.
2024ലാണ് സിനിമ തിയേറ്ററിലെത്തിയത്. പക്ഷേ 2023ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയ്ക്കുള്ള ജനപ്രിയ പുരസ്കാരത്തിന് ജൂറി തെരഞ്ഞെടുത്തത് ആടുജീവിതത്തെയാണ്.
മന്ത്രി സജി ചെറിയാനാണ് 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടൻ സംവിധായകൻ, ജനപ്രീതിയും കലാമേന്മയുമുളള ചിത്രം ഉൾപ്പെടെ ഒൻപത് അവാർഡുകളാണ് 'ആടുജീവിതം' സ്വന്തമാക്കിയത്. അവലംബിത തിരക്കഥയ്ക്കുളള പുരസ്കാരം കൂടി സ്വന്തമാക്കി ബ്ലസി ഇരട്ട നേട്ടത്തിന് അർഹനായി.
സുനിൽ കെ.എസ് (ഛായാഗ്രഹകൻ), റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ശബ്ദമിശ്രണം), വൈശാഖ് ശിവഗണേഷ് (പ്രോസസിംഗ് ലാബ്/കളറിസ്റ്റ്), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), കെ.ആർ.ഗോകുൽ (അഭിനയം- പ്രത്യേക പരാമർശം) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.
ജനപ്രിയ സിനിമ ഒഴിച്ചുള്ള അവാർഡുകളൊന്നും നൽകുന്നതിന് തടസമില്ല. പക്ഷേ, തീയറ്ററിലെത്താത്ത സിനിമയ്ക്ക് ജനപ്രിയ പുരസ്കാരം നൽകിയത് പിൻവലിക്കേണ്ടി വരും. പുതുതായി മറ്റൊരു ചിത്രത്തിന് പുരസ്കാരം നൽകണമെങ്കിൽ പുതിയ ജൂറി രൂപീകരിക്കേണ്ടതായും വരും.
2023 ലെ മികച്ച ജനപ്രിയ സിനിമക്കുള്ള അവാർഡ് 2024 - ൽ റിലീസായ ആട് ജീവിതത്തിനു പ്രഖ്യാപിച്ചതിന് പിന്നിൽ അക്കാദമി സെക്രട്ടറിയുടെ പിഴവാണെന്നാണ് വിലയിരുത്തൽ. ജൂറിക്കു മുന്നിൽ ഏതു വർഷമാണ് ആട് ജീവിതം റിലീസ് ആയതെന്ന് ജൂറി കമ്മിറ്റിയിലെ മെമ്പർ സെക്രട്ടറി ആയ അക്കാദമി സെക്രട്ടറി മനപൂർവം മറച്ചുവെച്ചെന്നാണ് ആരോപണം.
2018ലെ പ്രളയം അടിസ്ഥാനമാക്കി നിർമിച്ച 2018 എന്ന സിനിമ 2023 ലെ സൂപ്പർഹിറ്റായിരുന്നു. എന്നാൽ പ്രളയം നേരിടുന്നതിൽ സംസ്ഥാന സർക്കാരിന്റെ റോൾ കാര്യമായി ഇതിൽ പറയുന്നില്ല. ഇക്കാരണത്താൽ ഈ ചിത്രത്തെ ജനപ്രിയ ചിത്രത്തിനുള്ള അവാർഡിൽ നിന്നൊഴിവാക്കിയെന്നാണ് ആക്ഷേപം.
2023ൽ ഇറങ്ങാത്ത ആട് ജീവിതത്തിനു ജനപ്രിയ സിനിമക്കുള്ള അവാർഡ് പ്രഖ്യാപിച്ചത് സാങ്കേതികമായി തെറ്റാണെന്ന് സംവിധായകൻ ബ്ലെസ്സി സൂചിപ്പിച്ചിരുന്നു. അവാർഡ് പിൻവലിക്കണമെന്ന് നിരവധി പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്.