/sathyam/media/media_files/2024/11/09/6TdeZMnJu3n4vJ9uGknR.jpg)
തിരുവനന്തപുരം: ആരോഗ്യ സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിന് ഗവർണർ വി.സിയായി പുനർനിയമനം നൽകിയതിനെ സർക്കാരും ഇടതുപക്ഷവും ശക്തമായി എതിർക്കുന്നത് എന്തിനെന്ന് കേരള സർവകലാശാലയിലെ ആദ്യ സിൻഡിക്കേറ്റ് യോഗത്തോടെ വ്യക്തമായി.
കേരള സർവകലാശാലാ വി.സിയുടെ ചുമതലയും അദ്ദേഹത്തിനാണ്. കേരള സർവകലാശാലയുടെ നാലുവർഷ ബിരുദകോഴ്സുകളിൽ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കാൻ ഡി.വൈ.എഫ്.ഐ നേതാവ് ജെ.എസ്. ഷിജുഖാൻ ചെയർമാനായ ഇന്റർവ്യൂ ബോർഡ് തയ്യാറാക്കിയ റാങ്ക് പട്ടിക വി.സി നിഷ്കരുണം തള്ളിക്കളഞ്ഞു.
വേണ്ടപ്പെട്ടവരെയും പാർട്ടിക്കാരെയും സർവകലാശാലാ അദ്ധ്യാപകരാക്കാനുള്ള കുറുക്കുവഴിയായിരുന്നു ഈ അഭിമുഖവും റാങ്ക് ലിസ്റ്റും.
ഇപ്പോൾ നിയമനം താത്കാലികമായിട്ടാണെങ്കിലും ഇത് ഭാവിയിൽ സ്ഥിരപ്പെട്ടേക്കാമായിരുന്നു. മാത്രമല്ല, ഈ പരിചയം ഭാവിയിൽ സ്ഥിരം നിയമനത്തിനുള്ള എക്സ്പീരിയൻസായും പരിഗണിക്കപ്പെടും.
ഇങ്ങനെ പലവഴിക്ക് നിർണായകമായ അദ്ധ്യാപക നിയമനത്തിനാണ് ഡിവൈഎഫ്ഐ നേതാവിനെ ചുമതലപ്പെടുത്തിയിരുന്നത്. ഇതാണ് വി.സി പൊളിച്ചടുക്കിയത്. ഇത്തരം കടുത്ത നടപടികൾ മോഹനൻ കുന്നുമ്മേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നതിനാലാണ് അദ്ദേഹത്തെ സംഘി എന്ന് മുദ്രകുത്തുകയും ഇടതുപക്ഷം ശക്തമായി എതിർക്കുകയും ചെയ്യുന്നത്.
അദ്ദേഹം ഗവർണറുടെ ആളാണെന്നും ഗവർണറുടെ ഇംഗിതം സർവകലാശാലകളിൽ നടപ്പാക്കുനെന്നുമൊക്കെ ഇടതുപക്ഷം ആരോപിക്കുന്നുണ്ട്.
പട്ടികയുടെ സാധുത ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഡിവൈഎഫ്ഐ നേതാവ് തയ്യാറാക്കിയ പട്ടിക അംഗീകരിക്കാനാവില്ലെന്ന് സിൻഡിക്കേറ്റ് യോഗത്തിൽ വൈസ്ചാൻസലർ അറിയിച്ചു.
യു.ജി.സി മാനദണ്ഡപ്രകാരം അഭിമുഖ ബോർഡിന്റെ അദ്ധ്യക്ഷൻ വി.സിയോ, വി.സി ചുമതലപ്പെടുത്തുന്ന പ്രൊഫസറോ ആയിരിക്കണം. സീനിയർ പ്രൊഫസറെ അദ്ധ്യക്ഷനാക്കണമെന്ന് നേരത്തേ വി.സി നൽകിയിരുന്ന നിർദ്ദേശം തള്ളിയാണ് ഷിജുഖാനെ സിൻഡിക്കേറ്റ് ഇന്റർവ്യൂ ബോർഡ് അദ്ധ്യക്ഷനാക്കിയത്. ഇതിലെ യു.ജി.സി ചട്ടലംഘനമാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവും ജില്ലാസെക്രട്ടറിയുമാണ് ഷിജുഖാൻ. സി.പി.എം അനുഭാവികളെ നിയമിക്കാനാണെന്നാണ് നീക്കമെന്നാണ് ആരോപണം.
ഗസ്റ്റ് അദ്ധ്യാപക റാങ്ക് പട്ടിക അംഗീകരിക്കാത്തതിനാൽ, വിരിമിച്ച കോളേജദ്ധ്യാപകരെ നിയമിക്കും. 3വർഷത്തിനുള്ളിൽ വിരമിച്ചവരെയാവും നിയോഗിക്കുക.
സ്ഥിരം അദ്ധ്യാപകനിയമനത്തിന്റെ യോഗ്യതകളെല്ലാം കരാർ നിയമനത്തിനുമുണ്ട്. അനദ്ധ്യാപകരായ സിൻഡിക്കേറ്റംഗങ്ങൾ സമിതിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. ഷിജുഖാന് അദ്ധ്യാപന പരിചയമില്ല.
എന്നാൽ വിദ്യാഭ്യാസ വിദഗ്‌ദ്ധൻ എന്ന നിലയിലാണ് സിൻഡിക്കേറ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്തത്. അദ്ധ്യാപക നിയമനത്തിന് 500 അപേക്ഷകരുണ്ടായിരുന്നു. നാല് വർഷം തുടരാനാവും.
ഈ പരിചയം സ്ഥിരം നിയമനത്തിന് കണക്കിലെടുക്കും. നിലവിൽ 12 ഒഴിവാണുള്ളത്. നാല് വർഷത്തിനകം 50 ഒഴിവുകളുണ്ടാവും. പരീക്ഷാനടത്തിപ്പ്, ചോദ്യപേപ്പറുണ്ടാക്കൽ, ഇന്റേണൽമാർക്ക്, മൂല്യനിർണയം ചുമതലകളും ഇവർക്കാണ്.
യു.ജി.സി ചട്ടപ്രകാരം പ്രൊഫസറായി 10 വർഷം പരിചയമുള്ളതോ വി.സി ചുമതലപ്പെടുത്തുന്ന പ്രൊഫസറോ ആയിരിക്കണം ചെയർമാൻ. സ്ഥിരം അദ്ധ്യാപകനിയമനത്തിന്റെ യോഗ്യതകളെല്ലാം കരാർ നിയമനത്തിനുമുണ്ട്.
മുൻപ് പ്രോവൈസ്ചാൻസലറായിരുന്നു ചെയർമാൻ. ഇപ്പോൾ ആ പദവി ഒഴിഞ്ഞുകിടക്കുകയാണ്. അനദ്ധ്യാപകരായ സിൻഡിക്കേറ്റംഗങ്ങൾ സമിതിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. ഷിജുഖാന് അദ്ധ്യാപന പരിചയമില്ല. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.
യൂണിവേഴ്സിറ്റി ചട്ടത്തിലെ 10(5) പ്രകാരമുള്ള അധികാരമുപയോഗിച്ചായിരുന്നു ഡോ.മോഹനന്റെ കാലാവധി ഗവർണർ നീട്ടിയത്. അഞ്ചുവർഷത്തേക്കോ 70 വയസ് പൂർത്തിയാവുന്നത് വരെയോ തുടരാം.
വി.സി നിയമനത്തിനായി ഒക്ടോബർ അഞ്ചിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി പിൻവലിച്ചശേഷമാണ് പുനർനിയമനം നടത്തിയത്. 2022 ഒക്ടോബർ മുതൽ കേരള വി.സിയുടെ ചുമതലയും അദ്ദേഹത്തിനാണ്.
കണ്ണൂർ അഴീക്കോട് സ്വദേശിയായ ഡോ.മോഹനൻ കുന്നുമ്മേൽ തിരുവനന്തപുരം മോഡൽസ്കൂളിലും ആർട്സ് കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായാണ് പഠിച്ചത്.
മെഡിക്കൽകോളേജ് യൂണിയൻ ചെയർമാനായിരുന്നു. നാഷണൽ മെഡിക്കൽ കമ്മിഷനംഗമാണ്. 25 വർഷം തൃശൂർ മെഡി.കോളേജിൽ റേഡിയോളജി പ്രൊഫസറും വകുപ്പുമേധാവിയുമായി.
തൃശൂർ, മഞ്ചേരി മെഡിക്കൽകോളേജ് പ്രിൻസിപ്പലായിരുന്നു. 2016ൽ സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള അവാർഡ് നേടി. റേഡിയോളജിസ്റ്റുകളുടെ ദേശീയ സംഘടനയുടെ പ്രസിഡന്റായ ഏക മലയാളിയാണ്.