/sathyam/media/media_files/2024/11/12/fydvgay2lsODKmTCnjc1.jpg)
തിരുവനന്തപുരം: പത്തു മിനിറ്റ് കൊണ്ട് സർക്കാരിന് പരിഹരിക്കാവുന്ന മുനമ്പം ഭൂപ്രശ്നത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് സംശയകരം. വഖഫ് നിയമത്തിന്റെ പേരിൽ 614 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുകയും സാമൂഹ്യ വിഭജനത്തിന് വഴിയൊരുക്കുന്ന ഗുരുതര പ്രശ്നമായി അത് വളരുകയും ചെയ്തിട്ടും സർക്കാരിന് ഫലപ്രദമായി ഇടപെടാൻ കഴിയുന്നില്ല.
ഉപതിരഞ്ഞെടുപ്പുകൾ പൂർത്തിയാവും വരെ നിലപാട് പറയാതെ അയഞ്ഞ സമീപനം തുടരുകയെന്നതാണ് സർക്കാരിന്റെ തന്ത്രം. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു ശേഷം 16 -ന് ഉന്നതതലയോഗം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും പാലക്കാട് ഉപതിരഞ്ഞെടുപ്പ് നീട്ടിയതോടെ സർവകക്ഷിയോഗവും നീട്ടി.
രണ്ട് മതവിഭാഗങ്ങൾ കടുത്ത ആശങ്കയിലായ ഈ വിഷയത്തിൽ രമ്യമായ പരിഹാരം കാണാനാവാതെ ഉഴലുകയാണ് സർക്കാർ. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് മുനമ്പം വിഷയം രമ്യമായി പരിഹരിക്കരുതെന്ന ഉദ്ദേശ്യം കൂടി സര്‍ക്കാരിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അതിരൂക്ഷ വിമർശനം ഉന്നയിച്ചു.
1902ൽ ഗുജറാത്തിൽ നിന്നെത്തിയ അബ്ദുൾ സത്താർ മൂസാ സേട്ടിന് തിരുവിതാംകൂർ രാജാവ് കൃഷിക്കായി നൽകിയ 404 ഏക്കർ 75 സെന്റ് ഭൂമിയിൽ കടലെടുത്ത ശേഷം അവശേഷിക്കുന്ന 104 ഏക്കർ ഭൂമിയാണ് മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിന് ആധാരം.
സത്താർ സേട്ടിന്റെ പിൻഗാമി ഈ സ്ഥലം കോഴിക്കോട് ഫാറൂക്ക് കോളേജ് മാനേജ്മെന്റിന് ക്രയവിക്രയാധികാരമുള്ള വ്യവസ്ഥകളോടെ ദാനം നൽകി. ആധാരത്തിൽ വഖഫായി ദാനം ചെയ്യുന്നുവെന്ന രണ്ട് പരാമർശങ്ങളാണ് ഇത് വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിക്കാനുള്ള വഖഫ് ബോർഡിന്റെ ന്യായം.
ഇസ്ലാമിക നിയമപ്രകാരം വിശ്വാസി ദൈവത്തിന് സമർപ്പിക്കുന്ന സ്വത്താണ് വഖഫ്. രേഖാമൂലമോ വാക്കാലോ വഖഫ് ചെയ്യപ്പെട്ടാൽ പിന്നെ അത് എക്കാലത്തേക്കും വഖഫ് ഭൂമിയെന്നാണ് വ്യവസ്ഥ. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനാവില്ല.
തനിക്ക് സമ്പൂർണാവകാശം ഉള്ളതോ ഇല്ലാത്തതോ ആയവ വഖഫ് ചെയ്താൽ വഖഫ് ബോർഡിന് ആ സ്വത്ത് നോട്ടീസ് പോലും നൽകാതെ അവകാശപ്പെടാം. ചോദ്യം ചെയ്ത് കോടതികളെ സമീപിക്കാനാവില്ല. വഖഫ് ട്രിബ്യൂണലിന് മുന്നിൽ പരാതി നൽകാമെന്നു മാത്രം.
ഇവരുടെ തീരുമാനം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ചോദ്യം ചെയ്യാം. സ്വന്തം ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കേണ്ടതിന്റെ ബാദ്ധ്യത പരാതിക്കാരനാണ്.
ഭൂമിപ്രശ്നത്തിൽ ഇപ്പോൾ ലാഭം കൊയ്യുന്നത് ബി.ജെ.പിയും ഹിന്ദു സംഘടനകളുമാണ്. ക്രൈസ്തവ വികാരം ബി.ജെ.പിക്ക് അനുകൂലമാകുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. സമരപ്പന്തലിൽ സംഘപരിവാർ നേതാക്കളും സന്യാസിമാരും നിറയുകയാണ്.
ഒരു സങ്കീര്‍ണമായ നിയമവും മുനമ്പം പ്രശ്‌നത്തിലില്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. എല്ലാം മുസ്ലീം സംഘടനകളും മുസ്ലീംലീഗും മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും താമസിക്കുന്നവര്‍ക്കാണ് അവകാശമെന്നും പറഞ്ഞിട്ടുണ്ട്.
"സംസ്ഥാന സര്‍ക്കാരിനും വഖഫ് ബോര്‍ഡിനും വഖഫ് മന്ത്രിക്കും മാത്രമേ ഇപ്പോഴും സംശയമുള്ളൂ. വഖഫ് ബോര്‍ഡ് ഇപ്പോഴും കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആ ഭൂമിയില്‍ ക്ലെയിം ഇല്ലെന്ന നിലപാട് സ്വീകരിക്കാന്‍ വഖഫ് ബോര്‍ഡിനോട് സര്‍ക്കാര്‍ ആവശ്യപ്പെടണം".
"പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിച്ച് കോടതിയെ അറിയിച്ചാല്‍ അതോടെ പ്രശ്‌നം അവസാനിക്കും. എന്നാല്‍ അതിന് ശ്രമിക്കാതെ സംഘ്പരിവാറിന് കേരളത്തില്‍ ഇടമുണ്ടാക്കി കൊടുക്കുന്നതിനു വേണ്ടി പ്രശ്‌നം മനപൂര്‍വം സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോകുകയാണ്. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെല്ലാം സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുകയാണ് ".
"വഖഫ് ഭൂമിയല്ലെന്ന് മുസ്ലീം സംഘടകള്‍ വ്യക്തമാക്കിയിട്ടും ഇതൊരു ഇസ്ലാം-ക്രൈസ്തവ പ്രശ്‌നമായി മാറുന്നത് എങ്ങനെയാണ് ? സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ യു.ഡി.എഫ് നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്ത് മുസ്ലീം സംഘടകളുടെ യോഗം വിളിച്ച് വഖഫ് ഭൂമിയല്ലെന്ന നിലപാടെടുത്തത് " - സതീശൻ വ്യക്തമാക്കി.
തലമുറകളായി താമസിച്ചിരുന്നവരും പിൻഗാമികളും സ്ഥലംവാങ്ങി താമസിച്ചവരും ഉൾപ്പടെ 614 കുടുംബങ്ങൾ അവിടെയുണ്ട്. 400ൽ പരം കുടുംബങ്ങൾ ലത്തീൻ കത്തോലിക്കരും 80 ഓളം ഈഴവരും ബാക്കി കുടുംബി, ധീവര, പട്ടികജാതി വിഭാഗക്കാരുമാണ്.
ഇവിടം വഖഫ് ഭൂമിയായി പ്രഖ്യാപിച്ച് കൊച്ചി തഹസിൽദാർക്ക് വഖഫ് ബോർഡ് കത്ത് നൽകിയശേഷം 2022 മുതൽ ഭൂനികുതി സ്വീകരിക്കുന്നില്ല. ഹൈക്കോടതി സിംഗിൾബഞ്ച് കരം സ്വീകരിക്കാൻ വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആറ് കേസുകൾ ഹൈക്കോടതിയിലുണ്ട്.
കരം അടയ്ക്കാനാവാത്തതോടെ ഭൂമി പണയം വയ്ക്കാനോ കെട്ടിടം പണിയാനോ സാധിക്കില്ല. മുനമ്പത്തെ പ്രശ്നം പരിഹരിക്കാനുള്ള സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും എളുപ്പമാർഗം വഖഫ് ഭൂമിയാണെന്ന തീരുമാനം വഖഫ് ബോർഡിനെ കൊണ്ട് റദ്ദാക്കിക്കുക എന്നതാണ്. അതോടെ ഭൂവുടമകൾക്ക് വസ്തുവിന്റെ നികുതി അടയ്ക്കാനാവും. പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമാവും.
എന്നാൽ വഖഫ് ബോർഡിന് പകരം വസ്തുവോ ഭൂമിയോ നൽകി മുനമ്പം ഭൂമി ഏറ്റെടുത്ത് കൈവശക്കാർക്ക് നൽകുകയെന്ന ഫോർമുലയും സർക്കാരിന് മുന്നിലുണ്ട്. രാഷ്ട്രീയമായി തിരിച്ചടിയാവുമെന്നതിനാൽ ഇക്കാര്യത്തിൽ ഏറെ കരുതലോടെയാണ് സർക്കാരിന്റെ പോക്ക്.