തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ആന്റ് റിസർച്ച് സെന്ററിൽ കഴിഞ്ഞ അൻപത് ദിവസമായി വൈദ്യുതി ഇല്ലെന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പിആർഡി ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണം.
സിവിൽ സർവീസിന് പഠിക്കുന്നവരും ഗവേഷക വിദ്യാർത്ഥികളും റഫറൻസിനായി ആശ്രയിക്കുന്ന സ്ഥലത്താണ് വൈദ്യുതി നിലച്ചതെന്ന് പരാതിക്കാർ അറിയിച്ചു. ഇവിടെയുള്ള വായനാ മുറിയിൽ പത്രവായനക്കായി നിരവധിയാളുകൾ ദിവസേന എത്താറുണ്ട്.
ഇൻഫർമേഷൻ ഓഫീസർ അടക്കം 3 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. വൈദ്യുതി നിലച്ചതിനാൽ പത്രവായനക്കും റഫറൻസിനുമായി എത്തുന്നവർ ഇരുട്ടിൽ തപ്പുന്നതായി പരാതിയിൽ പറയുന്നു.
ഒക്ടോബർ 3 നാണ് വൈദ്യുതി നിലച്ചത്. സെക്രട്ടറിയേറ്റിന് തൊട്ടുപിന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരായ രാഗം റഹിം, നാരായണദാസ് എന്നിവർ അറിയിച്ചു.